ആളുമാറിയുള്ള അരുംകൊല... യുവാവിനെ ഹെല്‍മെറ്റുകൊണ്ടു തലയ്ക്കടിച്ചുകൊന്ന കേസില്‍ ഒരു പ്രതി കൂടി പോലീസില്‍ കീഴടങ്ങി... കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍, ശബരി കൊല്ലപ്പെട്ട കേസില്‍ എട്ടുപേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്, ഇതുവരെ അറസ്റ്റിലായത് നാലുപേര്‍

ആളുമാറിയുള്ള അരുംകൊല.... യുവാവിനെ ഹെല്‍മെറ്റുകൊണ്ടു തലയ്ക്കടിച്ചുകൊന്ന കേസില്‍ ഒരു പ്രതി കൂടി പോലീസില്‍ കീഴടങ്ങി... കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍, ശബരി കൊല്ലപ്പെട്ട കേസില്‍ എട്ടുപേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്, ഇതുവരെ അറസ്റ്റിലായത് നാലുപേര്‍
മുട്ടം കണിച്ചനല്ലൂര്‍ കരിക്കാട്ട് ശബരി (28) കൊല്ലപ്പെട്ട കേസിലെ പ്രതി പള്ളിപ്പാട് കോട്ടയ്ക്കകം പുത്തന്‍ചിറ പടീറ്റതില്‍ അര്‍ജുന്‍ (രഞ്ചന്‍- 23) ആണ് ഹരിപ്പാട് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങിയതെന്നാണ് അറിയുന്നത്.
അര്‍ജുന്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി ഡി.വൈ.എഫ്.ഐ. പള്ളിപ്പാട് മേഖലാ സെക്രട്ടറിയായിരുന്ന മുട്ടം കാവിന്റെ തെക്കതില്‍ സുല്‍ഫിത്ത് (27), മൂന്നാം പ്രതി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന മുട്ടം കോട്ടയ്ക്കകം കണ്ണന്‍ ഭവനത്തില്‍ കണ്ണന്‍മോന്‍ (24), നാലാം പ്രതി മുതുകുളം വടക്ക് ചൂളത്തേരില്‍ വടക്കതില്‍ അജീഷ് (28) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവരില്‍ നാലാം പ്രതിയെ മാത്രമാണ് പോലീസ് പിടികൂടിയത്. മറ്റു രണ്ടുപേരും കീഴടങ്ങുകയായിരുന്നു.
മാര്‍ച്ച് 17-നു രാത്രിയിലാണ് പള്ളിപ്പാട് നീറ്റൊഴുക്ക് ജങ്ഷനു സമീപത്ത് ശബരി ആക്രമിക്കപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുല്‍ഫിത്തിന്റെ നേതൃത്വത്തില്‍ ശബരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായാണു കേസ്.
ശബരി കൊല്ലപ്പെട്ട കേസില്‍ എട്ടുപേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. അഞ്ചാം പ്രതി മുട്ടം സ്വദേശി വിനീഷി (ഉണ്ടപ്പന്‍ -27) നെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ കൂടി പ്രതികളാണ്.
ആക്രമണത്തിനു പിന്നാലെ വിനീഷ് ഉള്‍പ്പെടെ നാലുപ്രദേശവാസികള്‍ സ്ഥലം വിട്ടതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍.
അതേസമയം കൊല്ലപ്പെട്ട ശബരിയും പ്രതികളുമായി മുന്‍പരിചയമുണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. . ഇതിനാല്‍ തന്നെ പ്രതികളുമായി ശബരിക്ക് ഏതെങ്കിലും വിധത്തിലെ തര്‍ക്കവുമുണ്ടായിരുന്നില്ല. പ്രതികളുടെയും ശബരിയുടെയും ഫോണ്‍ വിളികള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍നിന്നാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്.
അഞ്ചാം പ്രതിയുടെ ബന്ധുവായ യുവതിയുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണു പ്രതികള്‍ ബൈക്കില്‍ പോയ ശബരിയെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്. ഇവരെ അറിയില്ലെന്നു ശബരി പറഞ്ഞെങ്കിലും പ്രതികള്‍ ചോദ്യം ചെയ്യല്‍ തുടരുകയും ആക്രമിക്കുകയുമായിരുന്നു. ഹെല്‍മറ്റുകൊണ്ടു തലയ്ക്കു പലപ്രാവശ്യം അടിച്ചതായി പോലീസ് പറയുന്നു.
പ്രതികളില്‍ ചിലര്‍ കല്ലും വടിയുമായെത്തിയാണ് ആക്രമിച്ചത്. നിലത്തുവീണുകിടന്നിട്ടും ആക്രമണം തുടരുകയായിരുന്നെന്നാണ് പോലീസിന് വിവരം ലഭിച്ചത്. പ്രതികളെ ഭയമുള്ളതിനാല്‍ ഗുരുതരമായി പരിക്കേറ്റുകിടന്ന ശബരിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha























