കേരളത്തിനെ വേട്ടയാടി അടുത്ത ദുരന്തം കൂടി! വെസ്റ്റ് നൈൽ പനി പിടിച്ച് 47കാരൻ മരിച്ചു.... രോഗം സ്ഥിരീകരിച്ചത് ഇന്നലെ

കൊറോണ മഹാമാരിയിൽ നിന്നും പതിയെയാണ് ലോകം ഇപ്പോൾ കരകയറിക്കോണ്ടിരിക്കുന്നത്. രാജ്യത്തും അതുപോലെ സംസ്ഥാനത്തും കന്ന നാശനഷ്ടങ്ങൾ തന്നെയായിരുന്നു കൊറോണ വിതച്ചത്. എന്നാലിപ്പോൾ അതിന് പിന്നാലെ മറ്റൊരു മഹാമാരി കൂടി വേട്ടയാടുന്നോ എന്ന സംശയമാണ് ഉയർന്ന് കേൾക്കുന്നത്.
തൃശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയാൾ മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വെസ്റ്റ് നൈൽ ബാധിച്ച രോഗി മരിക്കുന്നത്. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബിയാണ് മരിച്ചത്. 47 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് ജോബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏപ്രിൽ 17നാണ് ജോബിക്ക് പനി പിടിപെടുന്നത്. തുടർന്ന് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഒടുവിലാണ് മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്. ഇതോടെയായിരുന്നു സാധാരണ പനിയല്ലെന്ന വിവരം തിരിച്ചറിഞ്ഞത്. കൃത്യമായ സമയത്ത് രോഗനിർണയവും ചികിത്സയും ലഭിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു.
പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജോബിയുടെ വാർഡിൽ ഡ്രൈ ഡേ ആചരണം നടക്കുകയാണ്. നിലവിൽ മറ്റാർക്കും രോഗം പകർന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് യോഗം സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ മരണം സംഭവിച്ചതോടെ കനത്ത ജാഗ്രതിലാണ് പ്രദേശം.
പ്രദേശത്ത് ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയിരുന്നു. പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയിൽ രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. രണ്ട് ദിവസം മുമ്പാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഈ രോഗം പിടിപെട്ട പക്ഷികളിൽ നിന്നു കൊതുകിലേക്കും കൊതുകിൽ നിന്ന് മനുഷ്യരിലേക്കും പകരും.
കൊതുക് കടിയേൽക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഈ രോഗത്തിനു പ്രതിരോധ വാക്സിനില്ല. കൊതുകു കടിയേൽക്കാതെ നോക്കുക എന്നതു മാത്രമാണു പോംവഴി. പിടിപെട്ടു കഴിഞ്ഞാൽ സാധാരണ വൈറൽപ്പനി മാറുന്നതുപോലെ ഭേദമാകും. ചിലരിൽ രോഗം വിട്ടുപോകാൻ മാസങ്ങളോളം വേണ്ടിവരും. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല.
20 ശതമാനത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. കഴിഞ്ഞാഴ്ച കോഴിക്കോട് ഒരു പെണ്‍കുട്ടിക്ക് വെസ്റ്റ്‌നൈല്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























