പ്രമുഖ ഗുണ്ടാ നേതാവിൽ നിന്നു തെറ്റിപ്പിരിഞ്ഞതിലുള്ള ഗുണ്ടാ കുടിപ്പക; തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും 1.45 ലക്ഷം പിഴയും

തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ കൊടും കുറ്റവാളി ജീവൻ. എസ്. ബാബു അടക്കമുള്ള രണ്ടു പ്രതികൾക്ക് തലസ്ഥാനത്തെ വിചാരണ കോടതി ജീവപര്യന്തം തടവും 1.45 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ക്രൂരവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾക്ക് നല്ല നടപ്പു നിയമത്തിൻ്റെ ഔദാര്യത്തിന് അർഹതയില്ല.
നിരായുധനായ സ്വയരക്ഷയ്ക്കായി പ്രതികരിക്കാൻ അവസരം കൊടുക്കാതെ നടന്നു പോകുകയായിരുന്ന യുവാവിനെ പുറകിൽ നിന്ന് വെട്ടി വീഴ്ത്തിയ പ്രതികൾ യാതൊരു ദയവും അർഹിക്കുന്നില്ല. ഒന്നാം പ്രതി ജീവൻ. എസ്. ബാബു പുറത്തിറങ്ങുന്നത് സമൂഹത്തിനാപത്തെന്ന്ന്ന് നിരീക്ഷിച്ച് 15 വർഷത്തേക്ക് ഇയാൾ പുറം ലോകം കാണണ്ടെന്ന് ജഡ്ജി കെ. ലില്ലി വിധിന്യായത്തിൽ വ്യക്തമാക്കി. 15 വർഷത്തേക്ക് ജീവന് പരോൾ നൽകരുതെന്നും പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. യുവാക്കളായ പ്രതികളുടെ പ്രായം , ആശ്രിതർ , മാനസാന്തരത്തിനുള്ള കാലം എന്നിവ കൊലക്കയർ ഒഴിവാക്കി ജീവപര്യന്തം ശിക്ഷയാക്കി ലഘൂകരിക്കാനുള്ള സാഹചര്യങ്ങളായി കോടതി വിലയിരുത്തി.
ജീവപര്യന്തം തടവു ശിക്ഷ കൂടാതെ ഒന്നാം പ്രതി ജീവൻ ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയൊടുക്കണം. രണ്ടാം പ്രതി മനോജ് നാൽപതിനായിരം രൂപ പിഴയൊടുക്കണമെന്നും അല്ലാത്ത പക്ഷം പ്രതികൾ 1.7 വർഷം അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. മാവോയിസ്റ്റു വേട്ടക്കുള്ള തണ്ടർബോൾട്ട് വാനിൽ പൈലറ്റ് വാഹനങ്ങളുൾപ്പെടെ കനത്ത പോലീസ് ബന്ധവസ്സിലാണ് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയത്. സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ പ്രതികളെ രക്ഷപ്പെടുത്തുമെന്ന റിപ്പോർട്ടുള്ളതിനാൽ പ്രതിക്കൂട്ടിന് ഇരുവശവും വയർലെസ് സെറ്റുള്ള സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥ കാവലിലാണ് വിധി പ്രസ്താവിച്ചത്.
കൂടാതെ സിറ്റി ലിമിറ്റിലെ 6 എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ കനത്ത പോലീസ് കാവൽ കോടതി പരിസരത്ത് സന്നിഹിതരായിരുന്നു. പ്രതികളുടെ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ. ഹക്കിം ഹാജരാക്കിയിരുന്നു. പ്രതികളുടെ ജയിൽ നടത്തയെക്കുറിച്ച് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടും ജില്ലാ പ്രൊബേഷൻ ഓഫീസറും റിപ്പോർട്ട് മുദ്ര വെച്ച കവറിൽ ഹാജരാക്കിയിരുന്നു. റിപ്പോർട്ടുകൾ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു.
കൊലയ്ക്ക് കൊലയെന്ന പകപോക്കൽ പോലെ വധ ശിക്ഷയാകരുതെന്ന മെയ് 20 ലെ സുപ്രീം കോടതി മാർഗ്ഗ നിർദേശത്തിൻ്റെ വെളിച്ചത്തിലാണ് റിപ്പോർട്ടുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ വധ ശിക്ഷ ചോദ്യം ചെയ്ത് മനോജ് എന്ന ശിക്ഷാ പ്രതി മഹാരാഷ്ട്രാ സർക്കാരിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വധ ശിക്ഷയ്ക്കുള്ള മാർഗ്ഗ നിർദേശങ്ങൾ രാജ്യത്തെ വിചാരണ കോടതികൾക്ക് നൽകിയത്.
ഗുണ്ടു കാടുള്ള പ്രമുഖ ഗുണ്ടാത്തലവൻ്റെ കൂട്ടാളികളായിരുന്നു കൊല്ലപ്പെട്ട അനിൽകുമാറും ജീവൻ. എസ്.ബാബുവും. അനിൽകുമാർ ഗുണ്ടാത്തലവനിൽ നിന്നും തെറ്റിപ്പിരിഞ്ഞതിലുള്ള വിരോധത്താലാണ് കൊല നടത്തിയതെന്നാണ് ആരോപണം. പ്രതികളുടെ കേസ് നടത്തിപ്പിനുള്ള ഫണ്ടിംഗും ഗുണ്ടാ തലവനാണ് ചെയ്യുന്നത്. വിചാരണയിൽ രഹസ്യമൊഴി തിരുത്തി കൂറുമാറിയ 8 പ്രോസിക്യൂഷൻ സാക്ഷികൾക്കെതിരെ കോടതിയിൽ കള്ള തെളിവ് നൽകിയ കുറ്റത്തിന് തലസ്ഥാനത് വിചാരണ കോടതി സ്വമേധയാ കേസെടുത്തു.
തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് ജഡ്ജി കെ. ലില്ലിയാണ് കേസെടുത്ത് മജിസ്ട്രേട്ട് കോടതിയിൽ ഫയൽ ചെയ്യാൻ ജില്ലാ കോടതി ശിരസ്തദാർക്ക് നിർദ്ദേശ ഉത്തരവ് നൽകിയത്. കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂന്നും നാലും പ്രതികൾക്കെതിരെ തെളിവു നിരത്താൻ അന്വേഷണ ഏജൻസി പരാജയപ്പെട്ടതായി നിരീക്ഷിച്ച് രണ്ടു പേരെ വിട്ടയച്ചു.
പ്രോസിക്യൂഷൻ സാക്ഷികളായ രതീഷ് , പൊന്നച്ചൻ , രഞ്ജിത്. മാത്യു അബ്റു , ജോബിക്കുട്ടി , ജോൺ പോൾ , ജോസ് അൽഫോൺസ് , രതിഷ് എന്നിവർക്കെതിരെയാണ് ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 ചുമത്തി കേസെടുത്തത്. വഞ്ചിയൂർ കോടതിയിൽ നടന്ന വിചാരണയിൽ കൂറുമാറിയതിനാൽ ഇവർക്കെതിരായ വിചാരണ ഫയലിംഗ് അതിർത്തി കോടതിയായ പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെ നടക്കും. കേസന്വേഷണ ഘട്ടത്തിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ജുഡീഷ്യൽ മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയാണ് സാക്ഷികൾ കൊലക്കേസ് വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നത്.
ജീവൻ എന്ന വിഷ്ണു. എസ്. ബാബു , ജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മനോജ് , മേരി രാജൻ , രാകേഷ് എന്നിവരാണ് കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കൊലക്കുറ്റം ചെയ്തയാളെ ഒളിവിൽ പാർപ്പിച്ചതിനും വിചാരണ നേരിട്ട ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ.
ഒന്നാം പ്രതി ജീവൻ രണ്ടു തവണ കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. അഞ്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇയാളെ കാപ്പ ചുമത്തി ഒരു വർഷം വീതം രണ്ടു തവണ ജയിലിൽ പാർപ്പിച്ചത്. പിന്നീട് 'ഓപ്പറേഷൻ ബോൾട്ട് ' എന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ജീവനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാർച്ച് 23 ശനിയാഴ്ച വൈകിട്ട് വിട്ടയച്ചു. പിറ്റേന്ന് ഞായറാഴ്ചയാണ് കൊലപാതകം നടന്നത്.
ദൃക്സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം രണ്ടാം സാക്ഷിയുമായ മാത്യു എബ്രഹാം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷനിലെ കോൺട്രാക്റ്റ് ഡ്രൈവറുമായ വഞ്ചിയൂർ സ്വദേശി മാത്യു എബ്രഹാം എന്ന പഞ്ചർ ഷൈജുവാണ് കൃത്യം നടന്നതെങ്ങനെയെന്ന് വിവരിച്ച് പ്രതികളെ തിരിച്ചറിഞ്ഞും സാക്ഷി മൊഴി നൽകിയത്. സംഭവം സംബന്ധിച്ച് താൻ പര പ്രേരണ കൂടാതെ സ്വമേധയാ മജിസ്‌ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതായും മാത്യു മൊഴി പറഞ്ഞു.
സംഭവത്തിന് മുമ്പേ താൻ അനിലിനെ കൊല്ലുമെന്ന് പല തവണ പ്രതി ജീവൻ വെല്ലു വിളിച്ചിരുന്നു. വെട്ടു കത്തി കൊണ്ട് അനിലിൻ്റെ ദേഹമാസകലം തുരുതുരാ വെട്ടിയ ശേഷം സാക്ഷി പറയാൻ ആരെങ്കിലും മുതിർന്നാൽ അവരെയും കൊല്ലുമെന്ന് പ്രതി ജീവൻ ഭീഷണി മുഴക്കിയ ശേഷമാണ് കൃത്യ സ്ഥലത്ത് നിന്ന് ഒളിവിൽ പോയത്. മൂന്നും നാലും സാക്ഷികളായ ടാക്സി ഡ്രൈവർ പൊന്നച്ചൻ , പെയിൻ്റടി ജോലിക്കാരനായ രഞ്ജിത് എന്നിവർ പോലീസ് മൊഴി കോടതിയിൽ തിരുത്തിയിരുന്നു. ഫെബ്രുവരി 6 മുതൽ മാർച്ച് 13 വരെയുള്ള തീയതികളിലായി 96 സാക്ഷികളെ കോടതി വിസ്തരിച്ചു.
ഗുണ്ടാ കുടിപ്പകയാൽ ബാർട്ടൺഹിൽ കോളനി സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനിൽകുമാറിനെ ബാർട്ടൺ ഹില്ലിൽ നിന്ന് കോളനിയിലേക്കുള്ള വഴിയിൽ പേരൂർക്കട ലോ കോളേജ് ജംഗ്ഷനടുത്തുള്ള പാർക്കിന് സമീപം വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 മാർച്ച് 24 ന് രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. അനിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ബാർട്ടൺഹിൽ സ്വദേശിയും അനവധി കേസിലെ പ്രതിയും ഗുണ്ടയും കേഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ ജീവൻ എന്ന വിഷ്ണു അനിലിനെ പിന്നാലെയെത്തി വെട്ടി വീഴ്ത്തിയത്. നിരവധി വീടുകളുള്ള ഭാഗത്താണ് കൊലപാതകം നടന്നത്. അനിലിന്റെ ദേഹത്ത് എട്ടു വെട്ടുകൾ ഉണ്ടായിരുന്നു. തലയ്ക്കും മാരക പരിക്കേറ്റു. സംഭവം നടന്ന് അര മണിക്കൂറിന് ശേഷമാണ് പോലീസെത്തി ആശുപത്രിയിലെത്തിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 294 (ബി) (അസഭ്യ വാക്കുകൾ ഉച്ചരിക്കൽ) , 342 ( അന്യായമായി തടഞ്ഞു വെയ്ക്കൽ) , 506 (ii) (വധഭീഷണി) , 302 (കൊലപാതകം ചെയ്യൽ) , 120 ബി(കുറ്റകരമായ ഗൂഢാലോചന) , 201 (കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് നശിപ്പിക്കൽ) , 212 (കുറ്റവാളിയെ ഒളിവിൽ പാർപ്പിച്ച് അഭയം നൽകൽ) , 34 (പൊതു ലക്ഷ്യത്തിന് വേണ്ടി കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി കോടതി പ്രതികൾക്ക് മേൽ ചുമത്തിയത്.
https://www.facebook.com/Malayalivartha


























