അവർ ഒന്നിക്കട്ടെ!!!! സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി; പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ച് ഹൈക്കോടതി ഇടപെടൽ, ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാൻ അനുവദിച്ച് കോടതി

അവർ ഇനി ഒന്നിച്ച് ജീവിക്കട്ടെ. സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി രംഗത്ത്. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെടൽ നടത്തിയിരിക്കുന്നത്. വാർത്ത അറിഞ്ഞ് ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാൻ കോടതി അനുവദിച്ചിരിക്കുകയാണ്. പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് ഇത്തരത്തിലുള്ള നടപടി. ആദില സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയും ഹൈക്കോടതി തീർപ്പാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദില പരാതി നൽകിയിരുന്നത്. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുകയുമുണ്ടായി.
അതേസമയം രാവിലെ തന്നെ ഹർജി പരിഗണിച്ച ഹൈക്കോടതി, പെൺകുട്ടിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പൊലീസിനു നിർദേശം നൽകിയിരുന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയുമായി ഹൈക്കോടതിയിലെത്തുകയും ചെയ്തു. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയിൽ വിളിച്ചു വരുത്തിയിരുന്നു. ചേംബറിൽവച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുകയാണ് ചെയ്തത്. പ്രായപൂർത്തിയായതിനാൽ തന്നെ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. സ്വവർഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി നൽകിയിരുന്നത്.
കൂടാതെ സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലായത്. സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതു മുതല്‍ തന്നെ എതിര്‍പ്പായിരുന്നു. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടരുകയുണ്ടായി. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്.
അങ്ങനെ ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെടുകയുണ്ടായി. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ, താമരശേരിയില്‍നിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടി എത്തിയത്.
https://www.facebook.com/Malayalivartha
























