നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്ന ക്രൈം ബ്രാഞ്ച് ആരോപണം ദിലീപ് ഹൈക്കോടതിയിൽ തള്ളി! അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്ന് ദിലീപ്.. തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാരും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി മേൽനോട്ടത്തിൽ കേസന്വേഷണം വേണമെന്ന ആവശ്യത്തോട് എതിർപ്പില്ലെന്നും സംസ്ഥാന സർക്കാർ മറുപടി നൽകിയിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്ന ക്രൈം ബ്രാഞ്ച് ആരോപണം ദിലീപ് ഹൈക്കോടതിയിൽ തള്ളി. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തന്റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്ന അന്വേഷണ സംഘത്തിന്‍റെ വാദം തെറ്റാണ്. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം കിട്ടി മൂന്ന് മാസമായിട്ടും തുടർപരിശോധന നടത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങൾ മുഴുവനായും മുബൈയിലെ ലാബിൽ നിന്ന് കിട്ടിയിരുന്നെന്നും ദിലീപ് ക്രൈം ബ്രാഞ്ച് ആവശ്യത്തെ എതിർത്ത് കൊണ്ട് കോടതിയെ അറിയിച്ചു.
ഇതിനിടെ കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. ആദ്യം മുതൽ ഈ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉൾപ്പടെ നൽകിയതിനാൽ കേസിൽ നിന്ന് പിന്മാറാൻ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയത്.
https://www.facebook.com/Malayalivartha

























