'സ്വന്തം പോക്കറ്റും കുടുംബവും സുരക്ഷിതമാക്കാൻ വേണ്ടി മാത്രം ഖജനാവ് നിറയ്ക്കുന്ന മന്ത്രിപുംഗവന്മാർ അറിയുന്നുണ്ടോ നിൻ്റെയൊക്കെ ഖജനാവിൽ നിറയുന്ന നോട്ടുകൾ മദ്യം എന്ന വിഷം വിളമ്പി ഇഞ്ചിഞ്ചായി കൊല്ലുന്ന മനുഷ്യരെ ഊറ്റിയെടുക്കുന്നതാണെന്ന്. ഒപ്പം ആ വിഷം അകത്താക്കി ചെല്ലുന്ന ഇരുകാലികൾ സൃഷ്ടിക്കുന്ന നരകത്തീയിൽ വെന്തെരിയുന്നത് നിരാലംബരായ അമ്മമാരും കുഞ്ഞുങ്ങളും ആണെന്ന്...' വൈറലായി കുറിപ്പ്

നാല് വയസുകാരിയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ നൊമ്പരപ്പെടുത്തുന്ന വാർത്തയായിരുന്നു. മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിയാണ് ഇത്തരത്തിൽ മരണത്തിന് കീഴടങ്ങിയത്. തിരുവട്ടാർ കുട്ടക്കാട് പാൽവിള സ്വദേശികളായ സുരേന്ദ്രൻ-സിജിമോൾ ദമ്പതികളുടെ മകൾ സുഷ്വികാമോൾ ആണ് മരിച്ചത്.
കൂലി തൊഴിലാളിയായ സുരേന്ദ്രൻ രാത്രി കുടുംബവുമായി കലഹമുണ്ടാക്കുമ്പോൾ ഇവരുടെ മൂന്ന് കുട്ടികൾ അടുത്തുള്ള റബർ തോട്ടത്തിൽ പോയിരിക്കുക പതിവാണ്. തിങ്കളാഴ്ച രാത്രിയും കുട്ടികൾ റബർ തോട്ടത്തിൽ പോയപ്പോഴാണ് ഇതിൽ ഒരു കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഇതേതുടർന്ന് രോഷം പങ്കുവയ്ച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രാവിലെയാണ് ഈ കുഞ്ഞുമുഖം സ്ക്രോൾ ചെയ്തുപ്പോകുന്ന അനേകം വാർത്തകൾക്കിടയിൽ കണ്ടത്. അപ്പോൾ കട്ടിലിൽ എൻ്റെ നാലു വയസുകാരി കിടന്നുറങ്ങുന്നുണ്ടായിരുന്നു. തൊണ്ടയിൽ കുരുങ്ങിയ നിലവിളിയോടെയാണ് വാർത്ത മുഴുവനായി വായിച്ചത്. വീടിൻ്റെ സുരക്ഷിതത്വത്തിൽ അച്ഛനമ്മമാരുടെ സ്നേഹലാളനയിൽ കിടന്നുറങ്ങേണ്ടിയിരുന്ന ഒരു നാലുവയസ്സുകാരി കുഞ്ഞ് ഇന്നലെ രാത്രി തൻ്റെ കൂടപ്പിറപ്പുകൾക്കൊപ്പം ഓടി ഒളിച്ചത് ഒരു തോട്ടത്തിലേയ്ക്കായിരുന്നു. വീടിനു പുറത്തുള്ള ഇരുട്ടിനേക്കാൾ ഭയമായിരുന്നു അവൾക്ക് മദ്യപിച്ചെത്തുന്ന സ്വന്തം അച്ഛനെ. വീട്ടിൽ പാമ്പായി ഇഴഞ്ഞെത്തുന്ന ഇരുകാലിയെ ഭയന്ന് ഇരുട്ടിലഭയം തേടിയ കുഞ്ഞ് കരുതിയില്ല പുറത്ത് മറ്റൊരു വിഷപാമ്പ് അതിൻ്റെ ജീവനെടുക്കാൻ ഒളിച്ചിരിക്കുന്നുവെന്ന്.
ഇരുട്ടിനെ ഭയമാണ് പൊതുവേ കുഞ്ഞുമക്കൾക്ക്. പക്ഷേ ആ ഇരുട്ടിനേക്കാൾ ഭയം അവൾക്ക് സ്വന്തം അച്ഛനെയായിരുന്നുവെന്നോർക്കുമ്പോൾ മനസ്സിലാവുന്നുണ്ട് ഒരു നാല് വയസ്സുകാരി അനുഭവിച്ചിരുന്ന വേദന. മദ്യപിച്ച് മറ്റൊരാളായി മാറുന്ന അച്ഛനേക്കാൾ അവൾക്ക് സുരക്ഷിതവും ലാളനയും ഒരുപക്ഷേ പല രാത്രികളിലും ഒരുക്കിയിരുന്നത് ആ തോട്ടവും ഇരുട്ടും ആയിരുന്നിരിക്കണം. പന്ത്രണ്ടും ഒൻപതും വയസ്സുള്ള സഹോദരങ്ങൾക്കൊപ്പം ഇരുട്ടിൽ പതിയിരുന്ന് അവൾ പ്രാർത്ഥിച്ചിട്ടുണ്ടാകുക വീട്ടിനുള്ളിൽ കുരുങ്ങി കിടക്കുന്ന അമ്മയ്ക്ക് വേണ്ടിയാകാം. പൂട്ടി കിടന്ന ബാറുകൾ ഒക്കെ തുറന്നപ്പോൾ, മദ്യശാലകൾ നിരനിരയായി നിരന്നു നിന്ന് വിഷം വിളമ്പുമ്പോൾ ഏതൊക്കെയോ ഇടങ്ങളിൽ ഇരുട്ടിൽ അഭയം തേടുന്ന ഒരുപാട് കുഞ്ഞുങ്ങളിൽ ഒരുവൾ മാത്രമാണ് ഈ പൊന്നുമോൾ.
സ്വന്തം പോക്കറ്റും കുടുംബവും സുരക്ഷിതമാക്കാൻ വേണ്ടി മാത്രം ഖജനാവ് നിറയ്ക്കുന്ന മന്ത്രിപുംഗവന്മാർ അറിയുന്നുണ്ടോ നിൻ്റെയൊക്കെ ഖജനാവിൽ നിറയുന്ന നോട്ടുകൾ മദ്യം എന്ന വിഷം വിളമ്പി ഇഞ്ചിഞ്ചായി കൊല്ലുന്ന മനുഷ്യരെ ഊറ്റിയെടുക്കുന്നതാണെന്ന്. ഒപ്പം ആ വിഷം അകത്താക്കി ചെല്ലുന്ന ഇരുകാലികൾ സൃഷ്ടിക്കുന്ന നരകത്തീയിൽ വെന്തെരിയുന്നത് നിരാലംബരായ അമ്മമാരും കുഞ്ഞുങ്ങളും ആണെന്ന്.
ഇനി വരും ദിവസങ്ങളിൽ ഇരുട്ടിനെ ഭയക്കുന്ന എൻ്റെ നാലുവയസ്സുകാരിയുടെ ഭയം ഉമ്മകൾ കൊണ്ട് ഞാനൊപ്പിയെടുക്കുമ്പോൾ നിൻ്റെ ഈ കുഞ്ഞു മുഖം എന്നെ കരയിപ്പിച്ചു ക്കൊണ്ടേയിരിക്കും.പൊന്നുമോളെ ഒരായിരം ചുംബനങ്ങൾക്കിടെയിൽ നല്കുന്നു അശ്രുപൂജ.
https://www.facebook.com/Malayalivartha


























