സിപിഎമ്മില്‍ കൂട്ടയടി പാര്‍ട്ടി ഫണ്ടില്‍ കയ്യിട്ടുവാരി സഖാക്കള്‍; ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ പിണറായി

സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ പിണറായിയുടെ തലയ്ക്കുമുകളില്‍ എരിയുന്ന ബോംബായി നില്‍ക്കുമ്പോഴാണ്. പാര്‍ട്ടിക്കുള്ളിലെ കയ്യിട്ടുവാരല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സിപിഎമ്മിന് ആകെ നാണക്കേടുണ്ടാക്കിയ ഈ കയ്യിട്ടുവാരല്‍ മുഖ്യന്റെ ജില്ലയില്‍ തന്നെയാണുണ്ടായിരിക്കുന്നതും. അതുകൊണ്ടു തന്നെ ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാണ് കേരളത്തിലെ മുഖ്യമന്ത്രി ഇപ്പോള്‍. പാര്‍ട്ടി ഫണ്ടില്‍ തന്നെ കയ്യിട്ടുവാരുന്ന ഇവര്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ എത്രമാത്രം കയ്യിട്ടുവരിക്കാണും എന്ന സംശയം ഉയര്‍ത്തുന്നവരും ഉണ്ട്.
നാണക്കേടിലും കയ്യിട്ടുവാരിയ സഖാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിണറായി നേതൃത്വത്തിന് ശക്തമായ നിര്‍ദേശമാണ് നല്‍കിയത്. ഇിന്റെ പശ്ചാത്തലത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് സിപിഎം. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനനെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാകമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ.ഗംഗാധരന്‍, ടി.വിശ്വനാഥന്‍ എന്നിവരെ കീഴ്ക്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പരാതിയുമായി രംഗത്തെത്തിയ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെയും ചുമതലയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷിന് പകരം ചുമതല നല്‍കി. മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസനയുണ്ടെന്നും സൂചനയുണ്ട്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെയാണ് നടപടി
2021ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ട്, ഏരിയാ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തുകയായിരുന്നു ഇവര്‍ . കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇതെല്ലാം വ്യക്തമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്്. തിരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതുണ്ടാക്കി അറുപത് ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. സി.പി.എം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സ്ഥാനാര്‍ത്ഥി എന്ന നിലയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനന്‍ എം.എല്‍.എക്കെതിരെ നടപടി. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനായി സിപിഎം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂര്‍ണ്ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറയും പുറത്തറിയുന്നത്.
തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും പാര്‍ട്ടി ഓഫീസ് നിര്‍മാണഫണ്ട് ശേഖരണത്തിനായി നടത്തിയ കുറിയിലും നടന്ന തട്ടിപ്പിനും പുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നു. ഇതും സിപിഎമ്മിനെ നാണംകെടുത്തുന്നുണ്ട്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കു നല്‍കിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരില്‍ സ്ഥിരനിേക്ഷപമായി മാറ്റിയെന്നാണ് പരാതി.
നാലുവര്‍ഷംമുമ്പ് ആ നിക്ഷേപത്തിന്റെ പലിശയില്‍ വലിയ ഭാഗം രണ്ടുനേതാക്കളില്‍ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതേസമയം, രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേര്‍ന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല, പിരിച്ച തുകയുടെ വലിയഭാഗം പിന്‍വലിക്കുകയുംചെയ്തു.
കേസ് നടത്തിപ്പിനാണ് തുക പിന്‍വലിച്ചതെന്ന വാദം ഇപ്പോള്‍ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഏതായാലും വ്യക്തമായ ഉത്തരംപറയാനില്ലാത്ത സ്ഥിതിയിലാണ് ബന്ധപ്പെട്ടവര്‍.
സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവുംവലുതും സൗകര്യമുള്ളതുമായ ഏരിയാകമ്മിറ്റി ഓഫീസാണ് പയ്യന്നൂരിലേത്. ഇതിന്റെ നിര്‍മാണത്തിനായി കുറി സംവിധാനത്തിലാണ് പണം പിരിച്ചത്. ആയിരം പേരില്‍നിന്ന് 15,000 രൂപവീതം. അതില്‍ ഒരു കുറിയിലാണ് കൃത്രിമം നടത്തിയത്.
പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചുനല്‍കിയതും പിടിക്കപ്പെട്ടു. നിലവില്‍ ഏരിയാസെക്രട്ടറി ആയിരുന്ന വി. കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്കു വിധേയനായ മുന്‍ ഏരിയാസെക്രട്ടറി കെ.പി. മധുവും തമ്മിലുള്ള ശീതസമരമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























