രാഹുല്‍ ഈ വീടിന്റെ ഐശ്വര്യം... വളരെ നാളുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് അണികള്‍ക്ക് ആവേശം വിതറിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധി പൂട്ടിട്ടു; രാഹുല്‍ വന്ന് കസേരയിലെ വാഴ മാറ്റിക്കൊണ്ട് പറഞ്ഞത് ആക്രമണം നടത്തിയത് കുട്ടികളാണ് അവരോടെനിക്ക് ദേഷ്യമൊന്നുമില്ല; കണ്ണുതള്ളി സതീശനും കെ സുധാകരനും

ഉറക്കത്തിലായിരുന്ന കോണ്‍ഗ്രസുകാരെ ഉണര്‍ത്താനുള്ള വിദ്യയായിരുന്നു വയനാടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം. തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ അക്രമം നടത്തി കേരളമാകെ തങ്ങളുടെ സ്വാധീനം കാണിച്ചു. എല്ലാ നേതാക്കളും മത്സരിച്ച് വെല്ലുവിളി നടത്തി. അവസാനം ആര്‍ക്ക് വേണ്ടിയാണോ വെല്ലുവിളി നടത്തിയത് ആ നേതാവ് തന്നെ കാലുമാറി. രാഹുല്‍ ഗാന്ധി എസ്എഫ്‌ഐക്കാരോട് ക്ഷമിച്ചിരിക്കുന്നെന്ന്...
ജൂണ്‍ 24ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത ഓഫീസും കസേരയില്‍ കൊണ്ടുവെച്ച വാഴയും തകര്‍ന്ന മഹാത്മാഗാന്ധിയുടെ ഛായാചിത്രവും രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസില്‍ ഒരാഴ്ചയ്ക്കിപ്പുറവും അതുപോലെയുണ്ടായിരുന്നു.
മറ്റൊരു വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ തകര്‍ന്ന ഓഫീസിന്റെ അകത്തളങ്ങളിലേക്ക് ഷട്ടര്‍ ഉയര്‍ത്തി കയറിച്ചെല്ലുമ്പോഴും രാഹുല്‍ഗാന്ധി എം.പി.ക്ക് പരിഭവങ്ങളുണ്ടായിരുന്നില്ല. നേതാക്കള്‍ക്കൊപ്പം അദ്ദേഹം എല്ലാം നോക്കിക്കണ്ടു. ശാന്തനായി, ഓഫീസ് പഴയപടിയാക്കാന്‍ ആദ്യ നിര്‍ദേശം. തന്റെ കസേരയില്‍ കൊണ്ടുവെച്ച വാഴ അദ്ദേഹംതന്നെ എടുത്തുമാറ്റി, കസേരയില്‍ ഇരുന്നു.
ഒരാഴ്ചയായി നിലത്ത് തകര്‍ന്നുകിടന്ന മഹാത്മാഗാന്ധിയുടെ ഛായാചിത്രവും മാറ്റാന്‍ നിര്‍ദേശിച്ചു. ഓഫീസ് ആക്രമണത്തില്‍ വിവാദങ്ങള്‍ പുകയുമ്പോഴും പക്വമതിയായി തന്നെയായിരുന്നു ദേശീയനേതാവിന്റെ പ്രതികരണം. ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങള്‍ അറിയാതെയാവാം അവര്‍ ആക്രമണം നടത്തിയത്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗര്‍ഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പരിക്കേറ്റ ഓഫീസ് ജീവനക്കാരെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. ശേഷം നവമാധ്യമങ്ങളില്‍ കുറിച്ചു: ' ഇത് എന്റെ ഓഫീസാണ്, അതിനുംമുമ്പ് ഇതു വയനാട്ടിലെ ജനങ്ങളുടെ ഓഫീസും അവരുടെ ശബ്ദവുമാണ്. അക്രമം ഒന്നും പരിഹരിക്കില്ല, എനിക്കാരോടും വെറുപ്പോ ശത്രുതയോ ഇല്ല''.
മുതിര്‍ന്നനേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എം.പി., കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ബെന്നി ബെഹനാന്‍ എം.പി., ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവരും രാഹുല്‍ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ പൂട്ടിട്ടതോടെ അവര്‍ക്കാവട്ടെ ഇനി ഈ വിഷയം ഉയര്‍ത്താനാകില്ല.
അക്രമരാഷ്ട്രീയത്തിന്റെ വഴിയാണ് ബി.ജെ.പി.യും സി.പി.എമ്മും ഒരുപോലെ പിന്തുടരുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ബത്തേരിയില്‍ യു.ഡി.എഫ്. റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുകൂട്ടരുടെയും ആശയ സംഹിതയില്‍ ആക്രമം ആഴത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ആക്രമിച്ച് ഭീഷണിപ്പെടുത്തി ആളുകളുടെ അഭിപ്രായം മാറ്റാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. അഞ്ചുദിവസം ഇ.ഡി. ചോദ്യംചെയ്താല്‍ ഞാനെന്റെ നിലപാട് മാറ്റുമെന്നാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും കരുതിയത്. അവരുടെ ചിന്താക്കുഴപ്പമാണത് രാഹുല്‍ പറഞ്ഞു.
അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് കത്തയച്ച് ഒരു മാസമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാഭിലാഷം അനുസരിച്ച് മുഖ്യമന്ത്രി ഇടപെടണം. അല്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. അതിനിടെ രാഹുല്‍ ഗാന്ധിയുടെ വാദം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയതായി മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. ജൂണ്‍ 23ന് മറുപടി നല്‍കിയതിന്റെ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.
https://www.facebook.com/Malayalivartha
























