അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചു; കൂടെയുണ്ടായിരുന്നതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും, ഒളിവിൽ പോയ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിനെ തേടി വീട്ടിൽ നോട്ടിസ് പതിക്കും! കേരള വനം നിയമം എന്നിവ അനുസരിച്ച് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത് ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ

കഴിഞ്ഞ ദിവസം അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിനെ തേടി വീട്ടിൽ നോട്ടിസ് പതിക്കുമെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വനം വകുപ്പ് നോട്ടിസ് പതിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. കേന്ദ്ര വനം വന്യജീവി നിയമം, കേരള വനം നിയമം എന്നിവ അനുസരിച്ച് ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ 6 മാസം മുൻപ് തെന്മല മാമ്പഴത്തറ വനത്തിൽ പ്രവേശിച്ച ഇവർ ഹെലിക്യാം, മറ്റു ക്യാമറകൾ എന്നിവ ഉപയോഗിച്ച് കാട്ടാനകളെ ഉൾപ്പെടെ ചിത്രീകരിക്കുകയും ഇവയെ പ്രകോപിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നാണ് കേസ്. ഇവർക്കൊപ്പം തന്നെ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 4 പേരുണ്ടായിരുന്നു എന്നും ഇവരെ തിരിച്ചറിഞ്ഞതായും അന്വേഷണച്ചുമതലയുള്ള റേഞ്ച് ഓഫിസർ ബി.ദിലീഫ് വ്യക്തമാക്കി. യൂട്യൂബിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ വനത്തിൽ എത്തിച്ചതിനു ബാലാവകാശ കമ്മിഷനും നടപടിയാവശ്യപ്പെട്ട് വനം വകുപ്പ് കത്ത് നൽകുന്നതായിരിക്കും.
കൂടാതെ വനം വന്യജീവി നിയമം അനുസരിച്ച് വന്യജീവികളുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലോ, സിനിമ പോലുള്ള മാധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. ഗവേഷണം, സിനിമാ ചിത്രീകരണം പോലെയുള്ള കാര്യങ്ങൾക്ക് വനം ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണമെന്നതാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി ഇതിനായി നൽകേണ്ടത്.
അതേസമയം വന്യജീവികളെ ചിത്രീകരിക്കരുതെന്നും ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തരുതെന്നും ആവശ്യപ്പെട്ട് കരാർ തയാറാക്കിയ ശേഷമാണ് സിനിമ ചിത്രീകരണത്തിന് അനുമതി നൽകുന്നത്. ഇവിടെ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് അമല അനു വനത്തിൽ പ്രവേശിച്ചതെന്ന് വനം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹെലിക്യാം ഉപയോഗിച്ച് ദൃശ്യം പകർത്തുമ്പോൾ തന്നെ ഭയന്നു കാട്ടിലേക്ക് ഓടിയ കാട്ടാന, പ്രകോപിപ്പിച്ചതോടെ അമല അനുവിനു നേരെ ചീറിപ്പാഞ്ഞെത്തുന്നതും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ ഉണ്ട്. കേസ് എടുത്തതോടെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്ന വിഡിയോ അപ്രത്യക്ഷമായിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























