കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

വല്ലാത്തൊരു പതനമായിരുന്നു ബ്രസീലിന്റേത്. തുടർച്ചയായ ആറാം ലോകകപ്പിലും കിരീടമില്ലാതെ മടങ്ങിയതിനു പിന്നാലെ ബ്രസീൽ ആരാധകരെ കണ്ണീരിലാഴ്ത്തി മറ്റൊരു വാർത്ത കൂടി. നോർവേയ്‌ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റതിന് പിന്നാലെ, ബ്രസീലിയൻ ഇതിഹാസ താരം നെയ്മാർ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.
കാനറികളുടെ നെഞ്ചുതകർത്ത് ഹാളണ്ടിന്റെ ഇരട്ട ‘അടി’; നോർവേ ലോകകപ്പ് ക്വാർട്ടറിൽ, ബ്രസീൽ പുറത്ത് (2-1)
“ഞാൻ പരമാവധി ശ്രമിച്ചു. ഞാൻ ശ്രമിച്ചു നോക്കി. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വച്ചാണ് എല്ലാം തുടങ്ങിയത്, ഇവിടെ വച്ച് തന്നെ ഞാനിത് അവസാനിപ്പിക്കുകയും ചെയ്യുന്നു. എല്ലാം കഴിഞ്ഞു.’’– മത്സരത്തിന് ശേഷം നെയ്മാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളോടെ ബ്രസീൽ പുരുഷ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടത്തോടെയാണ് കരിയർ അവസാനിപ്പിക്കുന്നത്. 2010ൽ രാജ്യാന്തര കരിയർ ആരംഭിച്ച നെയ്മാർ, നാല് ലോകകപ്പ് ടൂർണമെന്റുകളിൽ ബ്രസീലിനു വേണ്ടി കളിച്ചിട്ടുണ്ട്. രണ്ട് ഒളിംപിക് ടൂർണമെന്റുകളിലും പങ്കെടുത്ത താരം, 2012ൽ വെള്ളി മെഡൽ നേടുകയും 2016ൽ ബ്രസീലിനെ സ്വർണ മെഡലിലേക്ക് നയിക്കുകയും ചെയ്തു.
2026 ലോകകപ്പിൽ സബ്‌സ്റ്റിറ്റ്യൂട്ട് താരമായി രണ്ടു മത്സരങ്ങളിലാണ് 34 വയസ്സുകാരനായ നെയ്മാർ കളത്തിലിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ താരം, നോർവേയ്‌ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പകുതിയിലും ഇറങ്ങി. ഇൻജറഴി ടൈമിൽ പെനൽറ്റിയിലൂടെ ടൂർണമെന്റിലെ തന്റെ ഏക ഗോളും സ്വന്തമാക്കി.
2023 ഒക്ടോബറിൽ പരുക്കേറ്റതിനു ശേഷം ലോകകപ്പിലാണ് നെയ്മാർ ആദ്യമായി ബ്രസീലിനു വേണ്ടി പന്തു തട്ടിയത്. എന്നാൽ ആ ലോകകപ്പിൽ തന്നെ കരിയറും അവസാനിപ്പിച്ച് സുൽത്താൻ പടിയിറങ്ങുകയാണ്, ഒരു ലോകകപ്പ് കിരീടം എന്ന സ്വപ്നം ബാക്കിയാക്കി.
ചരിത്രം തിരുത്തിക്കുറിക്കാനിറങ്ങിയ ബ്രസീലിനെ ചരിത്രത്തിന്റെ തനിയാവർത്തനത്തിലൂടെ വീഴ്ത്തി നോർവേ ലോകകപ്പ് ക്വാർട്ടറിൽ. ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപ്പറ്റിച്ചാണ് നോർവേയുടെ വിജയം. നോർവേയ്ക്കു വേണ്ടി 79–ാം മിനിറ്റിലും 90–ാം മിനിറ്റിലും എർലിങ് ഹാളണ്ടാണ് ഗോൾ നേടിയത്. ഇൻജറി ടൈമിൽ ലഭിച്ച പെൽറ്റിയിലൂടെ നെയ്മാറാണ് ബ്രസീലിനു വേണ്ടി ഗോൾ നേടിയത്. ഈ ലോകകപ്പിൽ നെയ്മാറിന്റെ ആദ്യ ഗോളാണിത്; അവസാനത്തേതും. 1998 ലോകകപ്പിലും ബ്രസീലിനെ നോർവേ 2–1നാണ് തോൽപ്പിച്ചത്. തോൽവിയോടെ 2002ലെ അഞ്ചാം കിരീടവിജയത്തിനു ശേഷം തുടർച്ചയായ ആറാം ലോകകപ്പിലാണ് ബ്രസീൽ കിരീടമില്ലാതെ മടങ്ങുന്നത്. 1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. ഇതുകൂടാതെ നോർവേയ്‌ക്കെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് ബ്രസീലിനെ ഇനിയും പിന്തുടരും.
രണ്ടാം പകുതിയിൽ നോർവേ താരം ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. ഷെൽഡ്രൂപ്പിന്റെ വേഗതയേറിയ മുന്നേറ്റങ്ങൾ ബ്രസീൽ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. 75 മിനിറ്റ് വരെ ബ്രസീലിയൻ ഡിഫൻഡർമാരായ ഗബ്രിയേലും മാർക്വിഞ്ഞോസും ചേർന്ന് ഏർലിങ് ഹാളണ്ടിനെ കൃത്യമായി മാർക്ക് ചെയ്ത് നിർത്തിയിരുന്നു. എന്നാൽ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് കളത്തിലിറങ്ങിയതോടെ ബ്രസീലിന്റെ പ്രതിരോധ തന്ത്രങ്ങൾ പാളി. 79–ാം മിനിറ്റിലാണ് നോർവേയുടെ ആദ്യ ഗോൾ പിറന്നത്. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് ഇടതുവശത്ത് നിന്ന് നൽകിയ മനോഹരമായ ക്രോസ്, ബോക്സിനുള്ളിൽ ഉയർന്നുചാടിയ ഏർലിങ് ഹാളണ്ട് ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേലിനെ മറികടന്ന് ഉഗ്രനൊരു ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. സ്കോർ 1–0.
മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുൻപ് നോർവേയുടെ അടുത്തപ്രഹരം. വീണ്ടും ആൻഡ്രിയാസ് ഷെൽഡ്രൂപ്പിന്റെ അസിസ്റ്റിൽനിന്ന് പന്ത് സ്വീകരിച്ച ഹാളൻഡ്, ബ്രസീൽ ബോക്സിന് തൊട്ടുപുറത്തുനിന്ന് പന്ത് നിയന്ത്രിച്ച ശേഷം ഉതിർത്ത ശക്തമായ ലോ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കറെ കാഴ്ചക്കാരനാക്കി വലയുടെ താഴത്തെ വലതുമൂലയിലേക്ക് തുളച്ചുകയറി. ഇരട്ട ഗോളുകളോടെ ഹാളണ്ട് ഈ ലോകകപ്പിലെ തന്റെ ഗോൾ നേട്ടം 7 ആയി ഉയർത്തി. ഇതോടെ ബ്രസീലിന്റെ എല്ലാം പ്രതീക്ഷകളും അസ്തമിച്ചു. എങ്കിലും ഇൻജറി ടൈമിൽ ബ്രസീലിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്ക് എടുത്ത സൂപ്പർ താരം നെയ്മാർ പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബ്രസീലിന് പരാജയം ഒഴിവാക്കാൻ അത് മതിയാകുമായിരുന്നില്ല
ആദ്യ പകുതിയിൽ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. നോർവേയ്‍ക്കെതിരെ ലീഡെടുക്കാനുള്ള സുവർണാവസരം ബ്രസീൽ പാഴാക്കി. പത്താം മിനിറ്റിൽ മത്തേയൂസ് കുഞ്ഞയെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്കു ശേഷം റഫറി ബ്രസീലിന് അനുകൂലമായി പെനൽറ്റി വിധിച്ചു. എന്നാൽ 14–ാം മിനിറ്റിൽ കിക്ക് എടുത്ത ബ്രസീലിന്റെ മിഡ്ഫീൽഡർ ബ്രൂണോ ഗിമാറസിന്റെ ഷോട്ട് നോർവീജിയൻ ഗോൾകീപ്പർ ഓറിയൻ നെയ്‌ലാൻഡ് തകർപ്പൻ സേവിലൂടെ തടയുകയായിരുന്നു.മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നോർവേ താരം പാട്രിക് ബെർഗ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് ബ്രസീലിന്റെ വലയിലെത്തിച്ചിരുന്നു. എന്നാൽ ക്രോസ് നൽകിയ അലക്സാണ്ടർ സോർലൊത്ത് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നതിനാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല.
പന്തടക്കത്തിലും പാസിലും നോർവേയാണ് ആദ്യ പകുതിയിൽ മുന്നിട്ടുനിന്നത്. എന്നാൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബ്രസീലാണ്. കാനറിപ്പട ആറു ഷോട്ടുകൾ ഉതിർത്തപ്പോൾ നോർവേ നാലെണ്ണം പായിച്ചു. നോർവേയുടെ ആക്രമണങ്ങളെ തടയാൻ ബ്രസീൽ ഡിഫൻഡർമാർ ആദ്യ പകുതിയിൽ തന്നെ 12 ക്ലിയറൻസുകളും 8 ഇന്റർസെപ്ഷനുകളും നടത്തി. ബ്രസീൽ കീപ്പർ അലിസൺ ബെക്കറും നോർവേ കീപ്പർ ഓറിയൻ നെയ്‌ലാൻഡും 2 നിർണായക സേവുകൾ വീതം ചെയ്ത് ആദ്യ പകുതിയിൽ തങ്ങളുടെ കോട്ട കാത്തു.
അതേസമയം കഴിഞ്ഞ ദിവസം അർജന്റീന രക്ഷപ്പെടുകയായിരുന്നു. ‘ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും’ – മലയാളത്തിലെ ഈ ചൊല്ല് കഴിഞ്ഞ ദിവസത്തെ അർജന്റീന – കാബോ വെർദെ മത്സരം സാക്ഷ്യപ്പെടുത്തും. അവർ (അർജന്റീന ദേശീയ ടീം മാത്രമല്ല, അന്നാട്ടിലെ ക്ലബുകളും) ഒരിക്കലും കാര്യങ്ങൾ എളുപ്പമാക്കാറില്ല എന്നൊരു ചൊല്ല് ലാറ്റിൻ അമേരിക്കയിലുണ്ട്. ‘വളഞ്ഞു മൂക്കുപിടിക്കുക’ എന്നതിന് തുല്യമായ ഒരു ചൊല്ലാണിത്. ഈ ചൊല്ല് അർജന്റീനയെ കുറിച്ചാകുമ്പോൾ ഏറെക്കുറെ ശരിയാണ്. യഥാർഥത്തിൽ, അർജന്റീന എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്?
നോക്കൗട്ട് കളിച്ചതിനു കാബോ വെർദെയ്ക്ക് ലഭിക്കുക 11 ദശലക്ഷം ഡോളർ; സമ്മാനത്തുക ആ രാജ്യത്തിന്റെ ജിഡിപിയുടെ 0.3%!
2022 ലോകകപ്പിൽ കുറഞ്ഞത് നാലു തവണയെങ്കിലും അർജന്റീന ലീഡ് പാഴാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിൽത്തന്നെ ഒരു ഘട്ടത്തിൽ 1-0ന് മുന്നിൽ നിന്നശേഷം സൗദി അറേബ്യയോട് 2-1ന് തോൽവി ഏറ്റുവാങ്ങി. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്‌സിനെതിരെ 2-0ന് മുന്നിലായിരുന്ന അവർ, വൗട്ട് വെഗോർസ്റ്റ് രണ്ടു ഗോളുകൾ തിരിച്ചടിച്ചതോടെ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് പോകേണ്ടി വന്നു. ഫൈനലിൽ ഫ്രാൻസിനെതിരെ ആദ്യ പകുതിയിൽ അർജന്റീന 2-0ന് മുന്നിൽ നിൽക്കെ എംബപെയുടെ ഇരട്ട ഗോളിൽ എല്ലാം കീഴ്‌മേൽ മറിഞ്ഞു. മെസ്സി വീണ്ടും മുന്നിലെത്തിച്ചെങ്കിലും (3-2), എംബപെ തിരിച്ചടിച്ച് സമനില നേടി. ഓസ്ട്രേലിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 16-ൽ പോലും കനത്ത വെല്ലുവിളി നേരിട്ട അർജന്റീന, ഒടുവിൽ 2-1ന് ജയിക്കുകയായിരുന്നു.
വെള്ളിയാഴ്ച കാബോ വെർദെയ്‌ക്കെതിരെ ആ പഴയ പാറ്റേൺ വീണ്ടും ആവർത്തിക്കപ്പെട്ടു. ‘കുഞ്ഞന്മാരായ’ കാബോ വെർദെയ്‌ക്കെതിരെ ലയണൽ മെസ്സിയിലൂടെ ലീഡ് പിടിച്ചതോടെ ഏറെ ബുദ്ധിമുട്ടാതെ കൂടുതൽ ഗോൾ നേടാമെന്ന അമിത ആത്മവിശ്വാസത്തിൽ പതിഞ്ഞ കളിശൈലിയിലേക്ക് അർജന്റീനിയൻ താരങ്ങൾ ചുവടുമാറ്റി. വരുന്ന ദിവസങ്ങളിൽ കാത്തിരിക്കുന്ന കടുത്ത പോരാട്ടങ്ങൾക്ക് ആവശ്യമായ ഊർജം കരുതിവയ്ക്കാനും കൂടി ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ലീഡ് വഴങ്ങിയതോടെ എതിരാളികൾ പതറും എന്ന കണക്കുകൂട്ടലിൽ രൂപപ്പെട്ട അലംഭാവവും മെസ്സിപ്പടയുടെ നീക്കങ്ങളിൽ പ്രകടമായി.
അർജന്റീനയുടെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ച് ലോക ചാംപ്യന്മാർക്കെതിരെ നെഞ്ചുറപ്പോടെ പൊരുതുന്ന കാബോ വെർദെയാണ് ലോകം കണ്ടത്. പ്രതിരോധത്തിലേക്കു പിൻവാങ്ങാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി അർജന്റീനിയൻ ബോക്സിലേക്ക് സംഘടിതമായി തുടരെ ആക്രമണം നടത്തിയ കാബോ വെർദെയുടെ പോരാട്ടവീര്യം അർജന്റീനയെ ഞെട്ടിച്ചു. അപകടം തിരിച്ചറിഞ്ഞ് അർജന്റീന അലംഭാവം വിട്ടുണരും മുമ്പേ കാബോ വെർദെ തിരിച്ചടിക്കുകയും ചെയ്തു.
ഇനി സൂപ്പർ പോരാട്ടങ്ങൾ, പതിനാറിൽനിന്നു മുന്നേറണമെങ്കിൽ ‘18 അടവും’ എടുക്കണം; വമ്പന്മാർ വീഴുമോ?
സമനില പിടിക്കാനായതോടെ ലോക ചാംപ്യന്മാർക്കെതിരെ പൊരുതാനുള്ള കരുത്തുണ്ടെന്ന് കാബോ വെർദെ തിരിച്ചറിയുകയായിരുന്നു. മികച്ച നീക്കത്തോടെ അർജന്റീന വീണ്ടും ലീഡ് നേടിയെങ്കിലും ഒട്ടും പതറാതെ പൊരുതിയ കാബോ വെർദെ വീണ്ടും തിരിച്ചടിച്ചു. നിശ്ചിത സമയത്ത് സമനിലപ്പൂട്ടിൽ കുരുങ്ങി ലോക ചാംപ്യന്മാർക്ക് ഏക്ട്രാ ടൈമിന് വഴങ്ങേണ്ടി വന്നു. ഏക്ട്രാ ടൈമിൽ വീണ്ടും ലീഡ് പിടിച്ച അർജന്റീന പിന്നീട് കണ്ടത് സർവശക്തിയും സംഭരിച്ച് അവസാന നിമിഷങ്ങളിലും പൊരുതുന്ന കാബോ വെർദെയാണ്. കാബോ വെർദെ താരങ്ങളുടെ ആക്രമണത്തിൽ പതറിപ്പോയ അർജന്റീന പരിചയസമ്പത്തിന്റെയും ഭാഗ്യത്തിന്റെയും പിൻബലത്തിലാണ് മൂന്നാമതും ഗോൾ വഴങ്ങാതിരുന്നത്.
രണ്ടും കൽപ്പിച്ചാണ് കാബോ വെർദെ പോരാട്ടത്തിനിറങ്ങതെന്ന് കളിക്കളത്തിലെ അവരുടെ നീക്കങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയിൽ അർജന്റീന പന്ത് കൈവശപ്പെടുത്തിയപ്പോഴെല്ലാം കരുത്തുറ്റ പ്രതിരോധം തീർത്ത കാബോ വെർദെ, അർജന്റീനയുടെ അതിവേഗ നീക്കങ്ങൾ തടയുകയും പ്രത്യാക്രമണം നടത്തി ഭീഷണിയുയർത്തുകയും ചെയ്തു. മത്സരശേഷമുള്ള അർജന്റീനിയൻ കോച്ച് ലയണൽ സ്കലോണിയുടെ വാക്കുകൾ തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു: “ഇന്ന് രാത്രി ഞങ്ങൾക്ക് പലവട്ടം ശക്തമായ ആഘാതങ്ങൾ ഏൽക്കേണ്ടി വന്നു. എല്ലാവരും കരുതിയത് പാർക്കിലെ ഒരു ഈവനിങ് വാക് ആയിരിക്കും എന്നാണ്. ഞങ്ങളും മറിച്ചൊന്നും കരുതിയില്ല.”
അർജന്റീന സെക്കന്റ് ഗിയറിൽ കളിച്ച് ജയിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാണ്. അഞ്ച് നോക്കൗട്ട് മത്സരങ്ങളുള്ള ആദ്യ ലോകകപ്പാണിത്. പിന്നീടുള്ള ഘട്ടങ്ങൾക്കായി ഊർജം സംരക്ഷിക്കുന്നത് യുക്തിപരമാണ്. പക്ഷേ അമിതമായ ഊർജ സംരക്ഷണം അലസതയിലേക്ക് നയിച്ചപ്പോൾ, അനാവശ്യമായി 30 മിനിറ്റ് കൂടി കളിക്കാൻ നിർബന്ധിതരായി എന്നതാണ് യാഥാർഥ്യം.
“വിശ്രമം ഏറ്റവും കൂടുതൽ ആവശ്യമുള്ളപ്പോഴാണ് അത് കിട്ടാക്കനിയാകുന്നത്’’ – സ്കലോണി പറയുന്നു. ഈജിപ്തിനെതിരായ മത്സരത്തിന് മുൻപ് മൂന്നു ദിവസം മാത്രമാണ് അർജന്റീനയ്ക്ക് വിശ്രമം ലഭിക്കുന്നത്. ഇത് ശാരീരികക്ഷമതയുടെ മാത്രം പ്രശ്നമല്ല. അർജന്റീനയുടെ ശൈലി മുൻനിര യൂറോപ്യൻ ടീമുകളിൽ നിന്ന് വ്യത്യസ്തമാണ്. അവർ നിരന്തരമായ തീവ്രസമ്മർദമോ ശക്തമായ പ്രതിരോധമോ സൃഷ്ടിക്കാൻ ശ്രമിക്കാറില്ല. മെസ്സി തന്നെ ഇക്കാര്യം തുറന്ന് പറയുന്നു (അദ്ദേഹം അങ്ങനെ പറയുന്ന ശീലം ഇല്ലാത്ത ആളാണ്): “ഞങ്ങൾക്ക് അവരെ സമ്മർദത്തിലാക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ലൈനുകളിൽ വിടവുണ്ടായിരുന്നു. അവർക്ക് എപ്പോഴും ഒരു അധിക ആൾ ഉണ്ടെന്നു തോന്നിക്കുന്ന ഫീൽ വന്നത് അങ്ങനെയാണ്.”
അസാമാന്യ പോരാട്ടവീര്യം, ലോകചാംപ്യന്മാരെ വിറപ്പിച്ച് കാബോ വെർദെ; ഒടുവിൽ സെൽഫ് ഗോളിൽ രക്ഷപ്പെട്ട് അർജന്റീന
അർജന്റീനയുടെ ഏറ്റവും മികച്ച പ്രകടനം കൗണ്ടർ അറ്റാക്കിലാണ്. അതായത്. എതിരാളികളെ മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ച ശേഷം അവരുടെ സ്ഥാനം തെറ്റിയ അവസ്ഥ മുതലെടുക്കുക. അർജന്റീനയുടെ വിങ്ങർമാർ സ്പ്രിന്റർമാരല്ല. മറിച്ച് ഇൻഫീൽഡിലേക്ക് വെട്ടിച്ചു കയറി കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചെറിയ അവസരങ്ങളിൽ പോലും ഗോളടിക്കാനും ഓടിയെത്താനും ശ്രദ്ധിക്കുന്ന മെസ്സി മികച്ച പ്ലേ മേക്കർ ആണെങ്കിലും അദ്ദേഹത്തിന് 39 വയസ്സായി എന്നതും വിസ്മരിക്കാനാവില്ല. ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രധാന അർജന്റീനിയൻ കളിക്കാർ ആദ്യ പകുതിയിൽ കൂടുതലും ഓഫ് ദി ബോൾ പൊസിഷനിൽ ആയിരുന്നു. പലപ്പോഴും പാസിങ് ലെയ്‌നുകൾ സൃഷ്ടിക്കുന്നതിനുപകരം പന്ത് തങ്ങളിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണെന്നും വിമർശനമുണ്ട്. പിച്ചിന്റെ അവസ്ഥ അസാധാരണമാണെന്നും പന്ത് സാധാരണഗതിയിൽ ഉരുളുന്നില്ലെന്നും അതു ടീമിന്റെ പാസിങ് താളത്തെ തടസ്സപ്പെടുത്തിയെന്നും ലയണൽ സ്കലോണി പറയുന്നു.
കാബോ വെർദെയുടെ രണ്ട് സമനില ഗോളുകൾക്കു ശേഷവും പരിചയസമ്പന്നത കരുത്താക്കിയാണ് അർജന്റീന വിജയം പിടിച്ചെടുത്തത്. അർജന്റീനയെ ചില ആരാധകരെങ്കിലും വിമർശിക്കുമ്പോഴും പോസിറ്റീവുകൾ കാണാതിരുന്നുകൂടാ. അർജന്റീനയുടെ രണ്ട് ഗോളുകളും സെറ്റ് പീസുകളിൽ നിന്നായിരുന്നു. ലിസാൻഡ്രോ മാർട്ടിനെസിന്റെ തീയുണ്ട കണക്കേ തൊടുത്ത ഗോളും കാബോ വെർദെ പ്രതിരോധ താരം ഡൈനേ ബോർഗെസിന്റെ ഹെഡറിൽ പിറന്ന ഗോളും.
‘ഖത്തറിൽ അധിക സമയത്തേക്ക് പോയ ആ മത്സരങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. സൗദി അറേബ്യയുമായുള്ള മത്സരം പോലുള്ള നിമിഷങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഇത്തവണ ടീം മുൻപത്തേക്കാൾ മികച്ച രീതിയിൽ പ്രതികരിച്ചു. ഞങ്ങൾക്ക് ഇപ്പോൾ കൂടുതൽ അനുഭവമുണ്ട്.” – സ്കലോണി പറയുന്നു. കാബോ വെർദെ മാനേജർ ബുബിസ്റ്റ ചുരുക്കി, കൃത്യമായി പറഞ്ഞു: “എന്തുകൊണ്ട് ലോക ചാംപ്യന്മാരായി എന്ന് അവർ കാണിച്ചുതന്നു.” എന്നാൽ ലോക ചാംപ്യന്മാരാകാൻ അവർക്ക് രണ്ടു പെനാൽറ്റി ഷൂട്ടൗട്ടുകൾ ആവശ്യമായി വന്നു എന്നതും അതേ സത്യത്തിന്റെ മറുവശമാണ്.
" f
https://www.facebook.com/Malayalivartha



























