പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

ബാലഗോപാലിനോട് വിശദീകരണം ചോദിക്കണമെന്ന സംസ്ഥാന സെക്രട്ടറിയുടെ ആവശ്യം സി പി എം ജനറൽ സെക്രട്ടറി എം എ ബേബി തള്ളി. നിയമസഭയിലെ ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംഭവം . എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്. അതായത് പിണറായിയുടെ നാളുകൾക്ക് സി പി എം രാഷ്ട്രീയത്തിൽ തിരശീല വീഴാൻ പോകുന്നു എന്ന സൂചനയാണ് കേന്ദ്ര നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്. വരാൻ പോകുന്നത് ബാലഗോപാലിന്റെ നാളുകളാണെന്ന് ചുരുക്കം. പിണറായിയെ ഒതുക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു ബേബി.
പിണറായി വിജയന്‍ കേരളത്തില്‍ രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണെന്നും സഭാനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ പ്രായാധിക്യം തളര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സി പി എമ്മിൽ കലാപത്തിന്റെ കനലിട്ടുകൊണ്ടാണ് തിരുവഞ്ചൂർ വെടിപൊട്ടിച്ചത്. 'എല്ലാവര്‍ക്കും പ്രായം ആവില്ലേ, ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നു പറയുന്നതുപോലെ പ്രായം ചെല്ലുംതോറും പക്വത അങ്ങോട്ട് വര്‍ധിക്കും. പക്വത ഉള്ളപ്പോള്‍ എപ്പോഴും എടുത്തുചാടി ഒരു സ്പ്രിങ് ആക്ഷനില്‍ ഇരിക്കേണ്ട കാര്യമില്ലല്ലോ.
അതിനെ അവരുടെ അവശതയായിട്ടോ അല്ലെങ്കില്‍ അവരുടെ മേലായികയായിട്ടോ നമ്മള്‍ ചിത്രീകരിക്കേണ്ട കാര്യമില്ലല്ലോ. അദ്ദേഹം പറയേണ്ട സമയത്ത് അദ്ദേഹം പറയും. അദ്ദേഹത്തിന് ഒരു പ്രത്യേക ഗുണമുണ്ട്, പറഞ്ഞാല്‍ കറക്റ്റ് ആയിട്ട് അത് ഷാര്‍പ്പ് പോയിന്റില്‍ ആയിരിക്കും വന്നു നില്‍ക്കുന്നത്.ബാലഗോപാലിന്റെ സമീപനത്തോട് എനിക്ക് യോജിപ്പില്ല. സഭയില്‍ ബഹളമുണ്ടാകുന്ന സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് 'എന്തെങ്കിലും പറയൂ' എന്ന് ആവശ്യപ്പെട്ട നടപടി ശരിയായിരുന്നില്ല. സഭയില്‍ ഒരാളിനെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിനെ പോലെ ഒരാളെ അങ്ങനെ ക്ഷോഭിപ്പിച്ച് ഇരുത്തുകയോ അല്ലെങ്കില്‍ അങ്ങനെ പറയിപ്പിക്കുകയോ ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ പക്ഷം. ബാലഗോപാല്‍ എന്നല്ല ആരായാലും ആ സമീപനം ശരിയല്ല.
അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണം' -തിരുവഞ്ചൂര്‍ വ്യക്തമാക്കി.കേരളക്കരയില്‍ ആഞ്ഞടിച്ച യു.ഡി.എഫ് സുനാമിയില്‍ എല്‍.ഡി.എഫ് കൂടാരം അപ്പാടെ തകര്‍ന്നടിഞ്ഞപ്പോള്‍, നിയമസഭയിലെ പ്രതിപക്ഷ നിരയെ ഇനി ആര് നയിക്കുമെന്ന ഗൗരവതരമായ ചര്‍ച്ച കേരളത്തില്‍ സജീവമായപ്പോൾ ബാലഗോപാലിന്റെ പേരാണ് ഉയർന്നു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് സഭയിലെത്തിയെങ്കിലും മുൻ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കുപ്പായം എത്രത്തോളം ഇണങ്ങുമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. . ഈ സാഹചര്യത്തിലാണ് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പേര് സജീവമായി ഉയര്‍ന്നു കേട്ടത്.മന്ത്രിസഭയിലെ 13 പ്രമുഖര്‍ വന്‍തരംഗത്തില്‍ വീണപ്പോള്‍, കൊട്ടാരക്കരയിലെ കടുത്ത പോരാട്ടത്തില്‍ വിജയക്കൊടി പാറിക്കാന്‍ ബാലഗോപാലിന് സാധിച്ചു
എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കരുത്തായി പാര്‍ട്ടി കാണുന്നു.സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലുള്ള രാഷ്ട്രീയ പാരമ്പര്യവും സഭയിലെ സാമ്പത്തിക-ഭരണവിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികവും ബാലഗോപാലിന് മുന്‍തൂക്കം നല്‍കുന്നു. രാജ്യസഭാ അംഗമായും ബാലഗോപാല്‍ തിളങ്ങിയിട്ടുണ്ട്. കെ.കെ. ശൈലജയുടെ അപ്രതീക്ഷിത വീഴ്ച കൂടി ആയതോടെ, പരിചയസമ്പന്നരായ നേതാക്കളുടെ പട്ടികയില്‍ ബാലഗോപാലിന്റെ പേര് ഒന്നാമതെത്തി.സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാന്‍ വിജയതീരം കണ്ടിട്ടുണ്ടെങ്കിലും, എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനുള്ള ബാലഗോപാലിന്റെ നയതന്ത്രപരമായ സമീപനമാണ് അദ്ദേഹത്തിന് അനുകൂലമായത്. പിണറായി വിജയന്റെ ശൈലിയോട് പലപ്പോഴും മൃദുവായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചും സ്വന്തം മണ്ഡലത്തില്‍ അടിത്തറ നിലനിര്‍ത്തിയും വിജയിച്ച ബാലഗോപാലിനെ മുന്‍നിര്‍ത്തി മുമ്പോട്ട് പോകാനാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം നടത്തിയത്.
പാര്‍ട്ടിയുടെ കണ്ണിലെ കൃഷ്ണമണിയായ കണ്ണൂര്‍ ജില്ലയിലെ പരാജയം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അചിന്തനീയമായിരുന്നു. പ്രത്യേകിച്ച് പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ പ്രഹരം നേതൃത്വത്തെ ആകെ ഞെട്ടിച്ചു. പയ്യന്നൂരില്‍ പാര്‍ട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി വന്ന് ചുവപ്പുകോട്ട പിടിച്ചെടുത്തത് സി.പി.എമ്മിന്റെ സംഘടനാ ചരിത്രത്തിലെ തന്നെ കറുത്ത പാടായി മാറിക്കഴിഞ്ഞു. തളിപ്പറമ്പിലെ പതനവും ഭരണവിരുദ്ധ വികാരം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അടിവരയിടുന്നു. ടികെ ഗോവിന്ദന്‍ എല്ലാ അര്‍ത്ഥത്തിലും വിസ്മയമായി.ഈ തോല്‍വി കേവലം ഒരു തെരഞ്ഞെടുപ്പ് പരാജയമായി കാണാന്‍ സി.പി.എം കേന്ദ്ര നേതൃത്വം തയ്യാറല്ല. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ അണികള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അമര്‍ഷവും ഏകപക്ഷീയമായ തീരുമാനങ്ങളോടുള്ള പ്രതിഷേധവുമാണ് ഈ ഫലത്തിന് പിന്നിലെന്ന വിലയിരുത്തല്‍ ശക്തമാണ്.
ഒരു കാലത്ത് ഉറച്ചുനിന്ന വോട്ട് ബാങ്കുകളില്‍ ഇത്തവണ വന്‍തോതില്‍ വിള്ളലുണ്ടായത് പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.കേരളത്തിലെ പാര്‍ട്ടിയെ അടിമുടി മാറ്റാനുള്ള ശുദ്ധീകരണ പ്രക്രിയക്ക് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടിയിരിക്കുകയാണ് . എം.എ. ബേബിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ ഇടപെടലുകള്‍ നടത്താനാണ് ആലോചന. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ശൈലിയെ പരസ്യമായി ചോദ്യം ചെയ്യാന്‍ പലരും മടിച്ചുനിന്ന കാലം അവസാനിച്ചുവെന്ന സൂചനകളാണ് ബാലഗോപാലിന്റെ ക്ഷോഭത്തിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്.ഭരണസിരാകേന്ദ്രത്തില്‍ നിന്ന് ലഭിച്ച തിരിച്ചടിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദങ്ങളും ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും വലിയ കാരണങ്ങളായി നിരീക്ഷകര്‍ കാണുന്നു.
സഭയില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ആര്‍ജ്ജവമുള്ള നേതാക്കളുടെ അഭാവം സി.പി.എമ്മിനെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ, ജനകീയനായ ഒരു നേതാവിനെ പ്രതിപക്ഷ നിരയുടെ തലപ്പത്ത് കൊണ്ടുവരേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്.സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും കനത്ത തോല്‍വിയിലാണ്. മൂന്ന് മന്ത്രിമാര്‍ ജയിച്ചെങ്കിലും സി.പി.ഐയ്ക്കും പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എല്‍.ഡി.എഫിനെ മുഴുവനായി നയിക്കാന്‍ ബാലഗോപാലിനെപ്പോലെ സര്‍വസമ്മതനായ ഒരു നേതാവ് വരണമെന്ന ആവശ്യം ഘടകകക്ഷികള്‍ക്കിടയിലും ഉയർന്നു. അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ മറുപടിയാണിതെന്ന് പ്രതിപക്ഷം ആക്ഷേപിക്കുമ്പോള്‍, അണികളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള വലിയ ഉത്തരവാദിത്തം ഇനി വരാനിരിക്കുന്ന പുതിയ നേതൃത്വത്തിനാണ്.
പരാജയപ്പെട്ട മന്ത്രിമാരെയും എം.എല്‍.എമാരെയും മാറ്റിനിര്‍ത്തി പുതിയൊരു നിരയെ നിയമസഭയില്‍ അണിനിരത്താനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.സഭാ നടപടികളില്‍ തിളങ്ങാന്‍ കഴിയുന്ന, സാമ്പത്തിക വിഷയങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ ശേഷിയുള്ള ഒരാളായി ബാലഗോപാല്‍ മാറുമെന്നാണ് കേന്ദ്ര നേതൃത്വം കരുതിയത്. തിരുത്തലുകള്‍ ഭരണത്തിലല്ല, മറിച്ച് സംഘടനാ തലത്തില്‍ വേണമെന്ന കടുത്ത നിലപാടിലാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍. ഇതിനായി എം.എ. ബേബിയെ പോലുള്ളവര്‍ മുന്‍കൈ എടുക്കുന്നത് പ്രതീക്ഷയോടെയാണ് പലരും കാണുന്നത്.വരും ദിവസങ്ങളില്‍ എ.കെ.ജി സെന്ററില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം നിര്‍ണ്ണായകമാകും. പന്ത് ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ പാര്‍ട്ടിയുടെ ഭാവി നിശ്ചയിക്കപ്പെടും.
വിജയിച്ചവരില്‍ പലരും പിണറായി ഭക്തരായി അറിയപ്പെടുന്നവരാണെങ്കിലും, തോറ്റവരുടെ എണ്ണം വളരെ വലുതായതുകൊണ്ട് തന്നെ അധികാര കേന്ദ്രങ്ങള്‍ മാറാനാണ് സാധ്യത. ചുവപ്പന്‍ കോട്ടകള്‍ തകര്‍ന്നത് വെറുമൊരു അപകടമായി തള്ളിക്കളയാതെ, കൃത്യമായ സര്‍ജറിയിലൂടെ പാര്‍ട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കേരളം ഇനി സാക്ഷ്യം വഹിക്കുക. പുതിയ നായകന്‍ ആരായാലും സഭയില്‍ കരുത്തുറ്റ പ്രതിപക്ഷമായി മാറാന്‍ ഇടതുപക്ഷത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവരും.ഇതിന് പിണറായിക്ക് കഴിയില്ലെന്ന വിശ്വാസത്തിലാണ് എം എ ബേബി. മകൾ അഴിമതി കേസിൽപെട്ടതും തുടർച്ചയായി ഇഡിക്ക് മുന്നിൽ ഹാജരാകുന്നതും പിണറായിയുടെ വീടിന് മുന്നിൽ നടന്ന അക്രമവുമൊക്കെ പിണറായിയെ പാർട്ടി കേന്ദ്ര നേതൃത്വത്തിന് താത്പര്യമില്ലാതാക്കി. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ബാലഗോപാൽ.
പിണറായിയുടെ നോമിനിയായിരുന്നു ബാലഗോപാൽ. വി എസിനെ പാര്‍ട്ടി വരിഞ്ഞുമുറുക്കിയിരുന്നുവെന്നും മുഖ്യമന്ത്രി കാണുന്നതിനു മുന്‍പ് ഫയലുകള്‍ എകെജി സെന്ററിലേക്കു കൊണ്ടുപോയിരുന്നുവെന്നും വിഎസിന്റെ അനുയായിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.സുരേഷ്‌കുമാര്‍ പറഞ്ഞത് അടുത്ത കാലത്താണ്. . വിഎസ് മുഖ്യമന്ത്രിയായി വരുമ്പോള്‍ മൂന്നു മാസം പോലും തികയ്ക്കില്ലെന്നായിരുന്നു പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ കണക്കുകൂട്ടലെന്നും അതിനുള്ള ഏര്‍പ്പാടുകള്‍ അവര്‍ ചെയ്തിരുന്നുവെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ‘വിഎസിനൊപ്പം എന്റെ ദിനങ്ങള്‍’ എന്ന പുസ്തകം പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് സുരേഷ്‌കുമാറിന്റെ വിവാദ വെളിപ്പെടുത്തലുകള്‍. പാര്‍ട്ടി നിയോഗിച്ചിരുന്ന ആളുകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിച്ചിരുന്നതെന്നും അതു മടുത്തിട്ടാണ് വിഎസ് തന്നെ ഓഫിസിലേക്കു നിയോഗിച്ചതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ‘‘മുഖ്യമന്ത്രിക്കു വരേണ്ട ഫയലുകള്‍ പലതും അവിടെനിന്ന് എടുത്ത് എകെജി സെന്ററിലേക്കു കൊണ്ടുപോയിരുന്നു. അവിടെനിന്നു തീരുമാനമെടുത്ത് കുറിപ്പോടു കൂടിയാണ് തിരിച്ചുവന്നിരുന്നത്.
അതിനു വേണ്ടി മാത്രം ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന കെ.എന്‍. ബാലഗോപാല്‍, പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍ തുടങ്ങി പാര്‍ട്ടി നിയോഗിച്ചവര്‍ കാര്യങ്ങള്‍ നിയന്ത്രിച്ചപ്പോള്‍ വിഎസ് വിചാരിച്ച മാതിരി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആ സാഹചര്യത്തിലാണ് എന്നോട് ഓഫിസിലേക്കു വരാന്‍ വിഎസ് ആവശ്യപ്പെടുന്നത്. സ്മാര്‍ട് സിറ്റിയുടെ ചര്‍ച്ചകളില്‍ ഇതു സ്പഷ്ടമായിരുന്നു. ചര്‍ച്ചകള്‍ക്കായി ദുബായില്‍നിന്നാണ് സ്മാര്‍ട് സിറ്റി ഉദ്യോഗസ്ഥര്‍ വന്നത്. പി.ജി.ടെന്‍സിങ് ആയിരുന്നു ഐടി സെക്രട്ടറി. വലിയ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. ഒരു ഫയല്‍ രാജേന്ദ്രന്റെ അടുത്തും ഒരു ഫയല്‍ ബാലഗോപാലിന്റെ അടുത്തും ഒരു ഫയല്‍ ചീഫ് സെക്രട്ടറിയുടെ അടുത്തുമാണ്. എങ്ങനെ ചര്‍ച്ചയ്ക്കു പോകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. വിഎസിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു സ്മാര്‍ട് സിറ്റി. ധനകാര്യവകുപ്പില്‍നിന്ന് ഉള്‍പ്പെടെ അതില്‍ ഒരുപാട് ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ തന്നെ ഫയലുകള്‍ പൂഴ്ത്തുകയും മെല്ലെപ്പോക്ക് ആക്കുന്നതും നേരിട്ടു കണ്ടിരുന്നു’.– സുരേഷ് കുമാര്‍ പറഞ്ഞു.മൂന്നാര്‍ ഒഴിപ്പിക്കലില്‍, അന്ന് സബ് കലക്ടര്‍ ആയിരുന്ന രത്തന്‍ കേല്‍ക്കര്‍ക്കെതിരെയും സുരേഷ് കുമാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. സിപിഐ ഓഫിസിനെതിരെയാണ് നടപടി എന്നു രത്തന്‍ കേല്‍ക്കര്‍ പറഞ്ഞിരുന്നില്ല. അഞ്ചുനില റിസോര്‍ട്ടിന്റെ മുന്നില്‍നിന്നു ദേശീയപാതയിലേക്കു നീണ്ടു നില്‍ക്കുന്ന സ്ലാബ് ദേശീയപാത അധികൃതര്‍ പൊളിച്ചുമാറ്റുന്നുവെന്നും കുറച്ചുപേര്‍ മുദ്രാവാക്യം വിളിക്കുന്നുവെന്നും മാത്രമാണു പറഞ്ഞത്. എന്നോട് അവിടേക്കു വരണമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. സ്ലാബ് മാറ്റാന്‍ ഞാന്‍ വരേണ്ടതില്ലെന്നു മറുപടിയും നല്‍കി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്നെ അവിടെ എത്തിക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണു കരുതുന്നത്.
ഈ കെട്ടിടം സിപിഐയുടെ മൂന്നാര്‍ ഓഫിസ് ആണെന്നാണു പിന്നീടു പറഞ്ഞത്. എന്നെ അവിടെ എത്തിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഉണ്ടായത്. മൂന്നാര്‍ കയ്യേറ്റത്തിന്റെ പല ഫയലുകളും നോക്കുമ്പോള്‍ രത്തന്‍ കേല്‍ക്കറുടെ നടപടി സംശയാസ്പദമായിരുന്നുവെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. രത്തന്‍ കേല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദം കൊണ്ടാണോ എന്നറിയില്ല നിയമലംഘനങ്ങള്‍ കണ്ടില്ലെന്നു നടിച്ചതിന്റെ പരമ്പര തന്നെ ഫയലുകളില്‍ കാണാന്‍ കഴിഞ്ഞിരുന്നുവെന്നും സുരേഷ്കുമാര്‍ പറഞ്ഞു.അനധികൃത റിസോര്‍ട്ടുകളില്‍നിന്ന് സിപിഐ വന്‍തോതില്‍ പണപ്പിരിവു നടത്തുന്നുവെന്നു വിവിധ കോണുകളില്‍നിന്നു പരാതികള്‍ വന്നപ്പോഴാണ് വിഎസ് മൂന്നാര്‍ ദൗത്യത്തിനു നിര്‍ദേശിച്ചതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വിഎസിനെ കൊണ്ടു തീരുമാനമെടുപ്പിച്ചത് പി.സി.ജോര്‍ജ് ആയിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നും വിഎസ് നേരിട്ട് എത്തിയാല്‍ യഥാര്‍ഥ കയ്യേറ്റങ്ങള്‍ കാണിച്ചു തരാമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
വന്‍കിട കയ്യേറ്റങ്ങള്‍ നേരിട്ടു കണ്ടശേഷം വിഎസ് അവിടെ വച്ചു തന്നെ ഇതെല്ലാം ഇടിച്ചു നിരത്തുമെന്നു പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പള്ളിവാസലിലെ മൂന്നാര്‍ വുഡ്‌സിലേക്ക് ജെസിബി നീങ്ങിയതോടെയാണ് വിഎസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമായത്. റിസോര്‍ട്ടിന്റെ പേര് മൂന്നാര്‍ വുഡ്‌സ് എന്നാണെങ്കിലും പള്ളിവാസലില്‍ ഉള്ളവര്‍ വിളിക്കുന്നത് ലാവ്‌ലിന്‍ വുഡ്‌സ് എന്നാണ്. ലാവ്‌ലിന്‍ കേസില്‍ സാക്ഷിയോ പ്രതിയോ ആയിരുന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഭാര്യയായിരുന്നു അതിന്റെ ഒരു പാര്‍ട്‌നര്‍ എന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.വിഎസ് സർക്കാരിനു 2011ൽ തുടർഭരണം കിട്ടാതിരിക്കാൻ അന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചെന്നും 13 മണ്ഡലങ്ങളിൽ തോൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥാനാർഥികളെ നിർത്തിയെന്നും വി.എസ്.അച്യുതാനന്ദന്റെ മുൻ അനുയായിയും ഐഎഎസ് ഓഫിസറുമായിരുന്ന കെ.സുരേഷ്കുമാർ പറഞ്ഞു.
ഇക്കാര്യം വിഎസ് തന്നെയാണു തന്നോടു പറഞ്ഞത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വിഎസ് നിയോഗിച്ച ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷിന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തൽ.സിപിഐയുടെ നേതൃത്വത്തിൽ വൻ പണപ്പിരിവ് നടക്കുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെയാണ് വിഎസ് മൂന്നാർ തിരിച്ചുപിടിക്കാൻ ഇറങ്ങിയത്. കയ്യേറ്റം നിരീക്ഷിക്കാൻ മന്ത്രിസഭയിലെ ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ കൃത്യമായി പ്രവർത്തിച്ചില്ല. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിനു മുൻപിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തിയെത്തുമ്പോൾ അതു സിപിഐ ഓഫിസാണെന്നു പറഞ്ഞിരുന്നില്ല. ദൗത്യത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ സിപിഎമ്മും സിപിഐയും വിഎസിനെ വരിഞ്ഞുമുറുക്കി.
താൻ ലോട്ടറി ഡയറക്ടറായിരിക്കെ എറണാകുളത്ത് അടച്ചുപൂട്ടിച്ച 25 ഓൺലൈൻ ലോട്ടറി ടെർമിനലുകൾ വിഎസിന്റെ മകൻ അരുൺകുമാറിന്റെ ഭാര്യാപിതാവിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും ഓൺലൈൻ ലോട്ടറിക്കെതിരെയുള്ള പോരാട്ടത്തിൽ വിഎസ് എല്ലാ പിന്തുണയും നൽകി.ലോട്ടറിക്കാരുടെ കോടികളുടെ വിൽപന നികുതി വെട്ടിപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യത്തിൽ തന്റെ മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക് ബോധപൂർവമായ വീഴ്ച വരുത്തിയെന്നു വിഎസ് തന്നോടു പറഞ്ഞിരുന്നതായി സുരേഷ്കുമാർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.സുരേഷ് കുമാർ ലക്ഷ്യമിടുന്നത് ബാലഗോപാലിനെയാണ്.ആ ബാലഗോപാലാണ് പിണറായിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. തന്റെ പാർട്ടി എത്തിനിൽക്കുന്ന ധർമ്മസങ്കടത്തിൽ നിന്നും രക്ഷിക്കാൻ ബാലഗോപാലിൽ നിന്നുണ്ടായ സ്വാഭാവികപ്രതികരണമാണ് ഇതെന്ന് വിശ്വസിക്കാനാണ് ബേബിക്ക് ഇഷ്ടം.അതുകൊണ്ടാണ് പാർട്ടി തിരുവഞ്ചൂരിന് മറുപടി നൽകാത്തത്. അതായത് ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എമ്മിന്റെ ബഹുദൂരിപക്ഷം വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha

























