പൊൻകുന്നത്ത് വ്യാപകമായി തെരുവുനായ ആക്രമണം; 13 പേർക്ക് കടയേറ്റു; നായക്ക് പേ വിഷബാധയെന്ന് സംശയം

പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലുമായി 13 പേർക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കടിയേറ്റു. പൊൻകുന്നം വാളിപ്ലാക്കൽ അനൂജ(32), ചിറക്കടവ് കരിമുണ്ടയിൽ അനില(41), എരുത്വാപ്പുഴ അമ്പാട്ടുപറമ്പിൽ ജോസഫ്(42), നരിയനാനി അഴീക്കൽ ബാബു(54), പൊൻകുന്നം ആര്യൻകലത്ത് രാജൻ(81), തച്ചപ്പുഴ പുളിന്താനത്ത് ലീലാമ്മ ജോർജ്(62), പൊൻകുന്നം ചിറ്റാട്ട് ഗോപകുമാർ(55), പീരുമേട് പാട്ടുമല രഞ്ജിത്(31), തമ്പലക്കാട് സ്വദേശി രവീന്ദ്രൻ(63), വാഴൂർ 19-ാം മൈൽ കടപ്പൂര് സൻജു ആന്റണിയുടെ വീട്ടിലെ ഇതരസംസ്ഥാന തൊഴിലാളി ജാർഖണ്ഡ് സ്വദേശി അരവിന്ദ്(21), 19ാം മൈൽ മുണ്ടയ്ക്കൽ എം.കെ.ചാക്കോ(75), 19ാം മൈൽ കളരിക്കൽ ബെന്നി ജോസഫ്(48), വാഴൂർ ഈസ്റ്റ് ആശാകിരണിലെ സിസ്റ്റർ എൽസ്(49) എന്നിവർക്കാണ് കടിയേറ്റത്.
ബുധനാഴ്ച രാവിലെ ചിറക്കടവ്, വാഴൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു രണ്ട് തെരുവുനായ്ക്കളുടെ ആക്രമണം. വഴിയാത്രക്കാരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. പൊൻകുന്നം ടൗൺ, കെ.വി.എം.എസ് കവല, പഴയ ചന്ത എന്നിവിടങ്ങളിൽ നിരവധി പേരെ കടിച്ച നായ്ക്കൾ ഇരുപതാം മൈൽ, കടുക്കാമല പ്രദേശങ്ങളിലെത്തി. പിന്നീടാണ് ഇവ വാഴൂർ പഞ്ചായത്തിലെ 19-ാം മൈൽ, ചെങ്കൽ തച്ചപ്പുഴ ഭാഗങ്ങളിലുമെത്തി ആക്രമണം നടത്തിയത്. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റി റാബീസ് വാക്‌സിൻ സ്വീകരിച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തി പ്രഥമശുശ്രൂഷ നേടിയതിന് ശേഷമാണ് കൂടുതൽ പേരും മെഡിക്കൽ കോളേജിലെത്തിയത്. നായ്ക്കൾ നിരവധി പേരെ കടിച്ചതിനാൽ പേപ്പട്ടിയാവാമെന്ന സംശയത്തെതുടർന്നാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് അയച്ചത്. ആന്റി റാബീസ് വാക്‌സിൻ നൽകിയ ശേഷം എല്ലാവരെയും മടക്കി അയച്ചു.
https://www.facebook.com/Malayalivartha























