കെഎസ്ഇബി ചെയര്‍മാനെ തെറിപ്പിച്ച് സര്‍ക്കാര്‍; പടിയിറങ്ങും മുമ്പ് യൂണിയന്‍ നേതാക്കള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കെഎസ്ഇബി ചെയര്‍മാന്റെ മധുര പ്രതികാരം

കെഎസ്ഇബിയില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ബി.അശോക് സ്ഥലം മാറിപോകുന്നത് യൂണിയന്‍ നേതാക്കള്‍ക്ക് എട്ടിന്റെ പണി നല്‍കി. യൂണയന്‍ സംരക്ഷണം അതത് ജില്ലകളില്‍ മാത്രമാക്കി ബി.അശോക് ഉത്തരവിറക്കി. ഇതോടെ അച്ചടക്ക നടപടി നേരിട്ട് സ്ഥലംമാറ്റം കിട്ടിയ യൂണിയന്‍ നേതാക്കള്‍ക്ക് പഴയ സ്ഥലത്തേക്ക് തിരിച്ചുവരാനാകില്ല. യൂണിയന്‍ പ്രൊട്ടക്ഷനില്‍ ഭേദഗതി വരുത്തികൊണ്ടാണ് അശോക് ഉത്തരവിറക്കിയത്. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. രാജന്‍ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍.
മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ചെയര്‍മാന്റെ പോസ്റ്റ് വലിയ വിവാദമായിരുന്നു. മൂന്നാറിലെ സൊസൈറ്റിക്ക് കെ.എസ്.ഇ.ബി.യുടെ ഭൂമി പതിച്ചുകൊടുക്കാന്‍ ശ്രമം നടന്നുവെന്നായിരുന്നു അശോകിന്റെ ആരോപണം. എം.എം.മണി വകുപ്പുമന്ത്രിയായിരുന്ന കാലത്തെക്കുറിച്ചാണ് ആരോപണം ഉന്നയിച്ചത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡ് അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടുനല്‍കി. നൂറു കണക്കിന് ഏക്കര്‍ സ്ഥലം ഫുള്‍ബോര്‍ഡോ സര്‍ക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വാണിജ്യ പാട്ടത്തിന് കൊടുത്തുവെന്നും ആരോപിച്ചിരുന്നു. സിപിഎം സംഘടനകള്‍ക്ക് കെ എസ് ഇ ബി ഭൂമി പതിച്ചു കൊടുത്തുവെന്ന ആരോപണം മുമ്പും ഉയര്‍ന്നിരുന്നു. ഇതാണ് അശോക് ഉന്നയിച്ചത്. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആരോപണങ്ങള്‍ അംഗീകരിക്കില്ലെന്നായിരുന്നു മുന്മന്ത്രി എംഎം മണിയുടെ നിലപാട്. സിപിഎമ്മിന്റെ കണ്ണിലെ കരടായ അശോകിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പിന്തുണയുണ്ടായിരുന്നു.
സത്യസന്ധന്‍ എന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് അശോക്. അഴിമതിക്കെതിരെ പട പൊരുതുന്ന വ്യക്തി. കെ എസ് ഇ ബിയിലെ ഫയല്‍ ചോര്‍ച്ചയും മറ്റും അശോക് ചര്‍ച്ചയാക്കി. എന്നാല്‍, തന്റെ കാലത്തെ ഭരണനടപടികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച അശോകിനെതിരെ കടുത്ത നടപടി എടുക്കണമെന്നായിരുന്നു മണിയാശാന്റെ മനസ്സിലിരുപ്പ്.
വൈദ്യുതി ബോര്‍ഡിനെ രക്ഷിച്ചെടുക്കാനായിരുന്നു അശോക് സകല നടപടികളും എടുത്തത്. എല്ലാ ജീവനക്കാരേയും കൊണ്ട് പണിയെടുപ്പിക്കാനായിരുന്നു തീരുമാനം. ഇതിന് വേണ്ടി നടത്തിയ പരിഷ്‌കാരങ്ങള്‍ ഇടതു യൂണിയന് പിടിച്ചില്ല. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വൈദ്യുതി മന്ത്രിയായ കൃഷ്ണന്‍കുട്ടിയുടെ പിന്തുണയില്‍ അശോക് മുമ്പോട്ടു പോകുന്നത് തടയാന്‍ സംഘടനകള്‍ സമരത്തിന് ഇറങ്ങി. ഇതിനിടെയാണ് ചില സത്യങ്ങള്‍ അശോക് വിളിച്ചു പറഞ്ഞത്. സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അശോക് വിശദീകരിച്ചപ്പോഴും അങ്ങനെ അല്ലെന്ന് വരുത്താനായിരുന്നു സംഘടനകളുടെ ശ്രമം. ഇതിന് വേണ്ടിയാണ് ഇടുക്കിയില്‍ നിന്ന് മണിയാശാനെ തന്നെ രംഗത്തിറക്കിയത്. അതില്‍ സംഘടനകള്‍ കുറയൊക്കെ വിജയം കണ്ടു. എന്നിരുന്നാലും അശോകിനെ മാറ്റണമെന്ന ആഗ്രഹം നടപ്പായില്ല.
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്. സിവില്‍ സര്‍വ്വീസില്‍ ഒറ്റയാള്‍ പോരാട്ടം ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥരില്‍ പ്രമുഖന്‍. നേരത്തെ ബി.അശോകിനെ ഊര്‍ജ, ജലവിഭവ വകുപ്പില്‍ നിന്നു മാറ്റി സിവില്‍ സപ്ലൈസ് സിഎംഡി ആക്കിയതിന് പിന്നില്‍ പലരുടേയും ഇഷ്ടക്കേടുണ്ടായിരുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തല്‍ അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്നു. ഇതിന് പിറകെ നെതര്‍ലണ്ട് കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്യണമെന്ന ഫയലില്‍ കുറിച്ചതും പുറത്തു വന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ പിന്നില്‍ സഹായം നല്‍കിയ കമ്പനിക്ക് വഴിവിട്ട് കരാര്‍ കൊടുക്കണമെന്നതായിരുന്നു അന്ന് പുറത്തു വന്ന രേഖ. ഇതെല്ലാം വിവാദമായിരുന്നു.
ഇതിനെല്ലാം പിന്നില്‍ സര്‍ക്കാരും ഐഎഎസ് ലോബിയും സംശയ നിഴലില്‍ നിര്‍ത്തിയത് ബി അശോകിനെയാണ്. ജേക്കബ് തോമസിനെ പോലെ സത്യസന്ധനായ ഐപിഎസുകാരനെ അഴിമതിക്കുരുക്കില്‍ കുടുക്കിയ അതേ ലോബി വീണ്ടും അന്ന് എത്തി. വയനാട്ടില്‍ ബി അശോകിന് റിസോര്‍ട്ടുണ്ടെന്നും ഈ റിസോര്‍ട്ടിലേക്ക് അശോക് വൈദ്യുതി എടുത്തത് വൈദ്യുതി ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും അന്ന് വാര്‍ത്ത എത്തി. എന്നാല്‍ ഇതിന് പിന്നിലെ കള്ളം പുറത്തു വരികയും ചെയ്തു. വയനാട്ടില്‍ അശോക് ജോലി നോക്കിയിരുന്നു. അന്ന് വയനാടിനോടുള്ള താല്‍പ്പര്യം കാരണം വാങ്ങിയ ഭൂമിയില്‍ വീടു വച്ചു. ഇത് വാടകയ്‌ക്കോ ഹോംസ്റ്റേയ്‌ക്കോ കൊടുത്തിട്ടില്ലെന്നതാണ് വസ്തുത.
കോവിഡിന്റെ ഒന്നാം തരംഗ കാലത്ത് ബി അശോക് എഴുതിയ ലേഖനം നേരത്തെ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ അതിലുണ്ടെന്ന നിഗമനം സിപിഎം കേന്ദ്രങ്ങള്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിരപ്പള്ളിയില്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്ത വന്നത്. ഇടതു പക്ഷത്ത് പോലും അത് ഭിന്നതയുടെ ചര്‍ച്ചകള്‍ക്ക് കാരണമായി. എല്ലാവരും ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ത്തു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്‍ ഒ സി തേടാനുള്ള നീക്കം അങ്ങനെ ചര്‍ച്ചയായി. ഇതിന് പിന്നാലെ അശോകിനെ സ്ഥലം മാറ്റി.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. ഇടതുമുന്നണിയില്‍ നേരത്തെയുണ്ടായിരുന്ന ധാരണ വകവയ്ക്കാതെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നേടാന്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് എന്‍ഒസി നല്‍കിയത്. സിപിഐയുടെ നിലപാട് വ്യക്തമായിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അതിരപ്പള്ളിക്ക് സംസ്ഥാന സര്‍ക്കാന്‍ എന്‍ഒസി നല്‍കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകരും കേട്ടത്. ഇതിന് പിന്നാലെ ഈ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന വാര്‍ത്തയും വന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഫയലുകളും കിട്ടി. ഈ ഫയല്‍ നല്‍കിയത് അന്നത്തെ ഊര്‍ജ്ജ സെക്രട്ടറിയാണെന്ന വിലയിരുത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജീവമായി.
ഇതിന് പുറമേ ടോം ജോസുമായും അശോക് രസത്തില്‍ അല്ലായിരുന്നു. ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ടോം ജോസിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകാനുള്ള കാരണവും ജലഗതാഗത സെക്രട്ടറി കൂടിയായ അശോകിന്റെ ഇടപെടലാണെന്ന ചര്‍ച്ച സജീവമായിരുന്നു. വിരമിച്ച ചീഫ് സെക്രട്ടറിയെ നിയമിക്കാനുള്ള ഫയലില്‍ അശോക് ഒപ്പിട്ടാന്‍ വൈകിയെന്നാണ് ആക്ഷേപം. ഇതോടെ അശോകിനെ കണ്ടാല്‍ ടോം ജോസ് മിണ്ടാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. അതിരപ്പള്ളിക്കൊപ്പം ഇതും അശോകിനെ മുലയ്‌ക്കൊതുക്കാന്‍ കാരണമായി. ഊര്‍ജ്ജ വകുപ്പില്‍ നിന്ന് ബി.അശോകിനെ സിവില്‍ സപ്ലൈസിലേക്ക് മാറ്റി.
ഇതിന് ശേഷം വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തും അദ്ദേഹം യുദ്ധം തുടര്‍ന്നു. ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ബി.അശോകിന്റെ പോസ്റ്റ് വിവാദമായിരുന്നു, ഇതിനെതിരെ അസോസിയേഷന്‍ രംഗത്തെത്തിയതോടെ ചെയര്‍മാന്‍ പോസ്റ്റ് പിന്‍വലിച്ചു. സിപിഎം അസോസിയേഷനില്‍പ്പെട്ട ഉന്നത നേതാക്കളെ സ്ഥലം മാറ്റിയതും തര്‍ക്കത്തിനിടയാക്കി. ബോര്‍ഡിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ അച്ചടക്കം അനിവാര്യമെന്ന നിലപാടാണ് അശോക് സ്വീകരിച്ചത്. മാടമ്പിത്തരം കാട്ടിയാല്‍ വെച്ചുപൊറുപ്പിക്കില്ല എന്ന് അദ്ദേഹം ക്യത്യമായി വ്യക്തമാക്കിയപ്പോള്‍, ഇതുവരെയുണ്ടായിരുന്ന കഥ തിരുത്തി എഴുതുകയയായിരുന്നു. യൂണിയനുകളുടെ ധാര്‍ഷ്ട്യവും, താന്‍പ്രമാണിത്വവും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം തുടക്കത്തില്‍ തന്നെ നല്‍കി. ബോര്‍ഡ് ഓഫീസ് വളഞ്ഞാലും ബോര്‍ഡും ചെയര്‍മാനും വളയില്ലെന്നും അദ്ദേഹം നേരത്തെ പരിഹസിച്ചിരുന്നു.
സംഘടനാ നേതൃത്വത്തിലുള്ള ചില വ്യക്തികളെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകാനാകില്ല. രാഷ്ട്രീയ വിഭാഗീയത താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ വൈദ്യുതി ബിസിനസ്സ് ഫലപ്രദമായി ചെയ്യാനാവില്ലെന്നും ബി അശോക് തുറന്നു പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലും എം എം മണിയുടെ അനിഷ്ടത്തിനും പാത്രമായ ഉദ്യോഗസ്ഥന്‍ ആ പദവിയില്‍ എത്രകാലം ഉണ്ടാകുമെന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഏതായാലും മുഖ്യമന്ത്രി കൂടി കൈവിട്ടതോടെ, അശോകിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി കൃഷി വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























