ആരാണ് പൾസർ സുനി? എങ്ങനെയാണ് സിനിമാ മേഖലയിൽ പ്രമുഖനായി വളർന്നത്....

പെരുമ്പാവൂര്‍ അകനാട് ഇളമ്പകപ്പള്ളിയിലെ നെടുവേലിക്കുടി എന്ന ആയിരം സ്‌ക്വയര്‍ഫീറ്റിലൊതുങ്ങുന്ന ഒരു ചെറിയ വീട്ടിലാണ് പൾസർ സുനി ജീവിച്ചത്. സുനിയുടെ അമ്മ ശോഭനയും സഹോദരിയും ഇപ്പോള്‍ ഇവിടെയില്ല. അന്വേഷണ ഉദ്യോഗസ്ഥരേ ഭയന്ന് ബന്ധുവീടുകളില്‍ മാറിമാറി ഇവർ താമസിക്കുന്നു.
മാസങ്ങള്‍ക്ക് മുമ്പ് വരെ ഇളമ്പകപ്പള്ളി ഗ്രാമം അധികമാര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഇളമ്പകപ്പിളളി നെടുവേലിക്കുടി സുനില്‍കുമാര്‍ മുഖ്യ പ്രതിയായതോടെ ഗ്രാമത്തിന്റെ ചിത്രമാകെ മാറി. പൾസർ ആളൊരു തരികിടയാണെന്നാണ് നാട്ടുകാർ പറയുന്നത്.. വലിയ കാറിലും ബൈക്കിലുമാണ് സുനി നാട്ടിലെത്തുന്നത്. ചില കേസുകളില്‍ പെട്ടതില്‍ പിന്നെ നാട്ടുകാര്‍ക്കധികം മുഖം കൊടുക്കാറില്ല. മിന്നൽ പോലെ വന്നു പോകും. സുനില്‍കുമാര്‍ പള്‍സര്‍ സുനിയായത് എങ്ങനെയെന്ന് നാട്ടുകാർക്കറിയില്ല.
പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയമാണ് കാരണമെന്ന് ചിലർ പറയുന്നു പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷണം നടത്തിയതു കൊണ്ടാണെന്ന് മറ്റു ചിലര്‍ പറയുന്നു.. ആദ്യമായി പള്‍സര്‍ ബൈക്ക് വാങ്ങി നാട്ടില്‍ ചെത്തി നടന്നതു കൊണ്ടാണെന്ന് മൂന്നാമതൊരു കൂട്ടര്‍ പറയുന്നു. ഏതായാലും ആള്‍ ക്രമിനല്‍ ആണെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് മറ്റൊരു അഭിപ്രായമില്ല.
സ്‌കൂള്‍ പഠന കാലത്ത് തന്നെ വില്ലന്‍ പട്ടം ലഭിച്ച സുനിക്ക് വീടുമായും നാടുമായും ബന്ധം വളരെ കുറവാണ്. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച സുനില്‍കുമാറിനെ അധ്യാപകരാരും ഓര്‍ക്കുന്നില്ല. വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ പതിനേഴാം വയസില്‍ വീടുവിട്ടു. ഈ കറക്കത്തില്‍ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിലടക്കം ഇയാള്‍ വിപുലമായ സൗഹൃദ വലയമുണ്ടാക്കി. ഈ സൗഹൃദ വലയമാണ് പിന്നീട് ക്വട്ടേഷന്‍-ഗുണ്ടാ സംഘമായി മാറിയത്. പല കേസുകളിലും ഒളിവില്‍ താമസിക്കുന്നതിനും ഇത് ഇയാള്‍ക്ക് സഹായകരമായിട്ടുണ്ട് എന്ന കഥയാണ് പോലീസില്‍ നിന്ന് ലഭിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ വി.ഐ.പി പ്രതിയെക്കുറിച്ച് പോലീസുകാര്‍ അന്വേഷിക്കുന്നത് . സുനി എങ്ങനെ ദിലീപിൻ്റെ ആളായെന്ന് പോലീസിനും അറിയില്ല.
എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്‌സി ഡ്രൈവേഴ്‌സ് ക്ലബുണ്ടാക്കിയതോടെയാണ് സിനിമയില്‍ സുനിയുടെ നല്ല സമയം ആരംഭിക്കുന്നത്. ഉന്നതരായ ആളുകള്‍ക്കും സമ്പന്നര്‍ക്കും ഫോണില്‍ ബന്ധപ്പെട്ടാല്‍ ഡ്രൈവര്‍മാരേയും ടാക്‌സിയും നല്‍കലായിരുന്നു ക്ലബിന്റെ സേവനം. സ്മാര്‍ട്ടായതിനാല്‍ കൂട്ടത്തില്‍ സുനി തിളങ്ങി. അവര്‍ക്ക് എല്ലായിടത്തും പോവുമ്പോള്‍ കൂട്ടത്തില്‍ കൊണ്ടുനടക്കാന്‍ പറ്റിയ ഗെറ്റ്-അപ്പ് ഉള്ള ഒരുത്തന്‍. അങ്ങനെയാണ് സിനിമാക്കാര്‍ സുനിയെ അന്വേഷിച്ച് എത്താന്‍ തുടങ്ങിയത്. പിന്നീട് അവന്‍ സിനിമാക്കാരുടേയും സിനിമാ യൂണിറ്റിലേയുമൊക്കെ ഡ്രൈവറായി വിലസുന്നത്. പല സിനിമാക്കാരും വിശ്വസ്ത ഡ്രൈവറായി സുനിയെ കൂടെ കൂട്ടിയതും അങ്ങനെയാണ്.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ബസ് യാത്രികനായ യുവാവിന്റെ മുഖത്ത് മുളക് പൊടി സ്‌പ്രേ അടിച്ച് ഏഴ് ലക്ഷം കവര്‍ന്നതടക്കം ചെറുതും വലുതുമായ ഏട്ട് മോഷണ കേസുകളും അമ്പലമേട് പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസും സുനിയുടെ പേരിലുണ്ടായത് ഈ കാലയളവിലാണ്. ഇതേ അവസരത്തില്‍ തന്നെയാണ് സിനിമാ മേഖലയിലും പലരുടേയും മന:സാക്ഷി സൂക്ഷിപ്പുകാരനായി സുനി മാറിയത്. ബന്ധങ്ങള്‍ വിപുലമായതോടെ സുനിയുടെ രീതിയും മാറി.
ആഡംബര വാഹനങ്ങളില്‍ ഇടക്കിടെ നാട്ടില്‍ വന്ന് പോകാന്‍ തുടങ്ങി. ഈ വരവുകളില്‍ ഇളമ്പകപ്പിളളിയിലും നെട്ടന്‍സിറ്റിയിലും പഴയ പരിചയക്കാരുമായി പരിചയം പുതുക്കി. നടിയെ ആക്രമിച്ച കേസില്‍ പിടിയിലാകുന്നതിന് അഞ്ച് മാസം മുമ്പാണ് ഇത്തരത്തില്‍ ഇയാള്‍ നാട്ടില്‍ വന്ന് മടങ്ങിയത്. ആഡംബരപ്രിയവും പുറത്തെ അമിത സൗഹൃദവുമാണ് സുനിക്ക് വിനയായതെന്നാണ് കോടനാട് സ്‌റ്റേഷനിലെ പോലീസുകാര്‍ പറയുന്നത്.
യഥാര്‍ഥത്തില്‍ സുനി കാരണം ദുരിതമനുഭവിക്കുന്നത് വീട്ടുകാരാണ്. ബന്ധുക്കളില്‍ പലരേയും നേരില്‍ കണ്ടു. ഉദ്യോഗസ്ഥർ നിരന്തരം കയറിയിറങ്ങാന്‍ തുടങ്ങിയത് ഇവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ഇട്ടതുമായി ബന്ധപ്പെട്ട് സുനിയുടെ അമ്മയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിലുളളവര്‍ അയാളെ കൂടെ കൂട്ടിയതെന്നാണ് നാട്ടുകാരും അയാളുടെ പരിചയക്കാരും പറയുന്നത്. സിനിമയിലും പുറത്തും തങ്ങളുടെ എതിരാളികളെ ഒതുക്കാന്‍ ഇയാളുടെ ക്രിമിനല്‍ ബന്ധങ്ങള്‍ അവര്‍ക്ക് സഹായകരമായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു.
തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ഉത്തമ വിശ്വാസമാണ് സുനിക്കുള്ളത്. എന്തു തന്നെ സംഭവിച്ചാലും തന്നെ രക്ഷിക്കാൻ ആളുണ്ടാകുമെന്ന് സുനി കരുതുന്നു.ദിലീപ് തന്നെ ചതിച്ചാൽ ദിലീപിനെ ചതിക്കാനുള്ള കോപ് സുനിയുടെ കൈയിലുണ്ട്. തന്നെ എന്നന്നേക്കുമായി ജയിലിലാക്കി ദിലീപ് രക്ഷപ്പെടുന്നതിൽ സുനിക്ക് പരിഭവമൊന്നുമില്ല.
https://www.facebook.com/Malayalivartha





















