ശിവശങ്കർ വാങ്ങിയ ലൈഫ് കമ്മീഷൻ പോയത് ക്ലിഫ് ഹൗസിലേക്കോ? വലവിരിച്ച് സിബിഐ.. ചോർന്നത് യുഎഇ കോൺസുലേറ്റിൻ്റെ മറയിൽ...

ലൈഫ്മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കി ശിവശങ്കറിനെതിരെ സ്വപ്ന സി ബി ഐ ക്ക് മൊഴി കൊടുത്തതായി സൂചന. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് സ്വപ്ന സിബിഐക്ക് മൊഴി കൊടുത്തെന്നാണ് മനസിലാക്കുന്നത്.
സിബിഐക്ക് സ്വപ്ന നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ അന്വേഷണം നടത്താൻ സി ബി ഐ ആലോചിക്കുന്നത്. ചില നിർണായക തെളിവുകൾ മുഖ്യമന്ത്രിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് സി ബി ഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. തെളിവുകൾ ക്യത്യമായി ഉപയോഗിക്കാൻ സി ബി ഐ ക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ തീർച്ചയായും അത് പിണറായി സർക്കാരിന് കുരുക്കായി മാറും.
സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.
ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങളൊന്നും ലഭിച്ചില്ല ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സിബിഐ അന്വേഷിച്ച് തുടങ്ങിയത്.
ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് സിബിഐക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും സിബി കെ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്. ഇതിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടി ക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല.
സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷിനെയും സുഹൃത്തുക്കളെയും പ്രതിയാകളാക്കിയിരുന്നു.. കമ്മീഷൻ തുക നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലായിരുന്നു ഇത്. സ്വപ്നയെ സിബിഐ ഐ ജയിലിൽ ചോദ്യം ചെയ്തിരുന്നു.. സ്വപ്ന നിർദ്ദേശിച്ച സന്ദീപിന്റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി സന്തോഷ് ഈപ്പനും സിബിഐക്ക് മൊഴിനൽകിയിട്ടുണ്ട്. ഇത് ശിവശങ്കറിനുള്ള പണമാണെന്നാണ് സ്വപ്ന പറയുന്നത്.
പദ്ധതിയിൽ കമ്മീഷൻ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറിൽനിന്ന് കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. നാലര കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ യൂണിടാക് നല്കിയിട്ടുള്ളത്. ഇതിൽ കോൺസുലറ്റിലെ ജീവനക്കാരൻ ഖലീദിനു നൽകിയ തുക വിദേശ കറൻസിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്.
സന്ദീപിന്റെ കമ്പനിയായ ഐസൊമോങ്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. എന്നാൽ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നൽകാൻ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ് ഈപ്പൻ സിബിഐയോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ തുക കോൺസൽ ജീവനക്കാരനിൽ നിന്നും കിട്ടിയ വിഹിതമാണെന്ന് ഉറപ്പിക്കുമ്പോഴും അത് മാറ്റാർക്കെങ്കിലും കൈമാറാനാണോ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷനിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് പല നിർണായക വിവരങ്ങളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. ലിൻസണെ 9 മണിക്കൂറാണ് സിബിഐ ഐ ചോദ്യം ചെയ്തത്.
ലൈഫ് മിഷൻ സിഇഒ യു. വി. ജോസിനെയും ചോദ്യം ചെയ്തിരുന്നു. ലൈഫുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ തയ്യാറെടുക്കുന്നത്. സന്തോഷ് ഈപ്പനെയും ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നതിനായി വീണ്ടും വിളിച്ചു വരുത്തും.
ലൈഫ് അഴിമതി കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണങ്ങളിൽ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തിയത് കോടികളുടെ അഴിമതിയാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. എന്നാൽ ഒരു വിദേശ രാജ്യത്തിന് ഒരു സംസ്ഥാനത്ത് എത്തി കണ്ണുപൊടിയുന്ന അഴിമതികൾ നടത്താൻ അത്ര എളുപ്പമല്ല. അതിന് രാഷ്ട്രീയ പിന്തുണ കൂടിയേ തീരൂ.
തകർന്നു തരിപ്പണമായ സംസ്ഥാന ഖജനാവിലേക്ക് എത്തിനോക്കാതെ വിദേശപണത്തിൽ കണ്ണുവച്ചാൽ കോടികൾ അടിച്ചുമാറ്റാമെന്ന പുതിയ തിരിച്ചറിവാണ് സംസ്ഥാന സർക്കാരിന് ഇതിലൂടെ ലഭിച്ചത്. ഒരു പരിധി വരെ ഇത് വിജയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ലൈഫ്മിഷൻ കേസിൽ കോഴപ്പണം വാങ്ങിയ കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടാണെന്ന് യൂണീടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ ചോദിക്കുന്നു. ഇവിടെയാണ് ഈപ്പന്റെ കള്ള കളി. സർക്കാരിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നില്ല. എല്ലാം കോൺസുലേറ്റിൽ ഒരുക്കി നിർത്താനാണ് ഈപ്പൻ ശ്രമിക്കുന്നത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐക്കും കേന്ദ്ര സർക്കാരിനും താത്പര്യമില്ല. അത് രാജ്യാന്തര ബന്ധങ്ങളെ ബാധിക്കും.
കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം അനുസരിച്ച് അന്വേഷണം ഒരിക്കലും യു എ ഇ കോൺസുലേറ്റിലേക്ക് വ്യാപിക്കില്ല. കേന്ദ്ര സർക്കാരിന് അതിൽ താൽപര്യമില്ല. ലൈഫ് അഴിമതി കോൺസുലേറ്റിൽ ഒതുക്കി നിർത്തിയാൽ അന്വേഷണം ഒരിടത്തും എത്തില്ലെന്ന് സന്തോഷ് ഈപ്പന് അറിയാം. തനിക്ക് സുഖമായി രക്ഷപ്പെടാനും കഴിയും.
കോൺസുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായ ഈജിപ്ത് പൗരൻ ഖാലിദ് കമ്മിഷൻ ആവശ്യപ്പെടുകയും 3.80 കോടി താൻ നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഈപ്പൻ പറയുന്നു . കമ്മിഷൻ കാര്യത്തിൽ പണം കൈമാറുന്നതിന് തൊട്ടുമുമ്പ് ഖാലിദും കോൺസൽ ജനറലും ചർച്ചനടത്തിയിരുന്നു. വടക്കാഞ്ചേരി ഭവനസമുച്ചയ നിർമാണക്കരാറിൽ ഒപ്പുവെച്ചിരിക്കുന്നത് താൻ മാത്രമല്ല കോൺസൽ ജനറലുമാണ്. തനിക്കുമാത്രമെതിരേ എന്തുകൊണ്ടാണ് അന്വേഷണമെന്നും സന്തോഷ് ഈപ്പൻ ചോദിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
മുൻ ജീവനക്കാരനായ യദു സുരേന്ദ്രൻ വഴിയാണ് വടക്കാഞ്ചേരിയിലെ ഈ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ചർച്ചകൾ നടന്നതെല്ലാം ഹോട്ടലുകളിലായിരുന്നു, ആദ്യം സന്ദീപ് നായരുമായിട്ടും പിന്നീട് സ്വപ്നയുമായിട്ടും. സംശയം തോന്നിയതിനാൽ കോൺസുലേറ്റ് ഓഫീസിൽവേണം ചർച്ചയെന്ന് താനാണ് ആവശ്യപ്പെട്ടത്. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവൻ ഖാലിദും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് പുറത്തുവെച്ച് കമ്മിഷൻ ആവശ്യപ്പെട്ടത് ഖാലിദാണ്. ചർച്ചനടക്കുമ്പോൾ ഖാലിദ് ഈ വിവരങ്ങൾ കോൺസൽ ജനറലുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.
നിർമാണത്തിനായി 18.75 കോടി രൂപ ലഭിക്കും. 80,000 ചതുരശ്ര അടി നിർമാണത്തിന് ലാഭമടക്കം പരമാവധി 14 കോടി മതിയാകും. ബാക്കിത്തുക കമ്മിഷനായി കൊടുത്താലും നഷ്ടമില്ല എന്ന് കണക്കുകൂട്ടിയതിന് കാരണം ഇതാണ്. തന്റെ അക്കൗണ്ടിലേക്ക് ഏഴേമുക്കാൽ കോടി രൂപവന്നു. ഇതിൽ 3.80 കോടി ബാഗിലാക്കി ഖാലിദിന് കൈമാറി. വിജിലൻസ് പറയുന്ന 4.20 കോടിയുടെ കമ്മിഷൻ കാര്യത്തിൽ തനിക്കറിവില്ല. സന്ദീപിന്റെ കമ്പനിയായ ഇസോമങ്കിന് 60 ലക്ഷത്തിനടുത്ത് കൈമാറിയിട്ടുണ്ട്.
കമ്മിഷൻ കൊടുത്താൽ കോൺസുലേറ്റിൽനിന്നു വീണ്ടും കരാർ ലഭിക്കുമെന്ന് അറിഞ്ഞിരുന്നു. ഹൈദരാബാദ് കോൺസുലേറ്റ് കെട്ടിടം നിർമാണത്തിന് ആലോചിക്കുന്നതായി കമ്മിഷൻ ചർച്ചയ്ക്കിടയിൽ പറഞ്ഞിരുന്നു. കേരളത്തിൽ കോൺസുലേറ്റിന് സ്വന്തം കെട്ടിടത്തിനായി 70 സെന്റ് കവടിയാറിൽ ലഭിച്ചിട്ടുണ്ട്.
കോൺസുലേറ്റിന്റെ ഓഫീസും റെസിഡൻഷ്യൽ ബംഗ്ലാവുമായിരുന്നു പ്രോജക്ട്. കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. വടക്കാഞ്ചേരി പദ്ധതിയിൽ നഷ്ടംവന്നാലും ഈ രണ്ട് നിർമാണക്കരാറിലൂടെ ലാഭമുണ്ടാക്കാം എന്നുകരുതിയതായി ഈപ്പൻ പറയുന്നു.
സന്തോഷ് ഈപ്പന് യു എ ഇ കോൺസുലേറ്റിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.എ ന്നാൽ കമ്മീഷൻ കാര്യത്തിൽ ഇരുവരും തമ്മിൽ തെറ്റുകയായിരുന്നു. യു എ ഇ കോൺസുലേറ്റിനെ കേന്ദ്രീകരിച്ചാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അഴിമതികൾ നിർബാധം തുടർന്നിരുന്നത്. യുഎഇയിൽ നിന്നുള്ള പണമാകുമ്പോൾ ആർക്കും ബുദ്ധിമുട്ടില്ലാതെ അഴിമതി നടത്താമെന്നായിരുന്നു പിണറായി സർക്കാരിൻ്റെ ലക്ഷ്യം. ഇ.ഡി അന്വേഷണത്തെ സധൈര്യം നേരിടുന്ന മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിൽ വീഴു മോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha





















