പിണറായിക്ക് അടുത്ത കൊട്ട് ഇനി കോടതി തീരുമാനിക്കും മകളെ തൊട്ടതിന് പ്രതികാരം സ്വപ്‌നയ്ക്ക് സംഭവിക്കാന്‍ പോകുന്നത്

സര്‍ക്കാറിനും പൊലീസിനിമെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്. തനിക്കെതിരെ പ്രതികാര നടപടി തുടരുകയാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. ഗൂഢാലോചന കേസില്‍ തനിക്കെതിരെ മൊഴി നല്‍കാത്തതിനാല്‍ മുന്‍ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കിയെന്നും അവര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ ആറാം പ്രതിയാക്കിയത് തനിക്കെതിരെ മൊഴി നല്‍കാത്തതിനാണെന്ന് സ്വപ്ന ആരോപിച്ചു. പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്‌ട്രേറ്റിന് മുന്നില്‍ പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും, തന്നെ സഹായിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയാണ് പൊലീസ് എന്നും സ്വപ്ന കൊച്ചിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു. നേരത്തെ സ്വപ്‌നക്കെതിരെ ഗൂഢാലോചനാ കേസില്‍ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. സ്വപ്‌നയുമായി അടുത്തു നില്‍ക്കുന്നവരില്‍ നിന്നും രഹസ്യമൊഴി രേഖപ്പെടുത്തി സ്വപ്നയെ വലയിലാക്കാനാണ് സര്‍ക്കാറിന്റെ നീക്കം.
ഗൂഢാലോചന നടത്തിയതു സ്ഥിരീകരിക്കുന്ന തെളിവുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് സ്വപ്ന നടത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ മൂന്ന് ദിവസം മുമ്പ് കേസ് പരിഗണിക്കവേ അറിയിച്ചിരുന്നു ഇതു വെറും അപകീര്‍ത്തി കേസല്ല, പകരം ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. ക്രിമിനല്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നുറപ്പുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ കേസ് സംബന്ധിച്ച നിലപാടു വ്യക്തമാക്കിയത്. അതേസമയം ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നല്‍കിയിട്ടുള്ളത്.
മുന്മന്ത്രി കെ.ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും 164ല്‍ വെളിപ്പെടുത്തലുകളുണ്ട്. ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്. ലൈഫ് മിഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് സിബിഐ മുമ്പാകെ മൊഴി നല്‍കിയിരുന്നു.
അതേസമയം, സ്വപ്ന സുരേഷിനെ എച്ച്.ആര്‍.ഡി.എസ് (ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി) ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. സ്വപ്നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കിയതിന് കാരണമായി പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരമായി വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന സുരേഷ് തുടരുമെന്നും എച്ച്.ആര്‍.ഡി.എസ് അറിയിച്ചു. സ്വപ്നയെ എച്ച്.ആര്‍.ഡി.എസ് സംരക്ഷിക്കുക യാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നടപടിയെന്ന് എച്ച്.ആര്‍.ഡി.എസ് വ്യക്തമാക്കി.
നാല് മാസം മുമ്പാണ് സ്വപ്‌ന സുരേഷിന് ആര്‍.എസ്.എസ് അനുകൂല എന്‍.ജി.ഒയായ എച്ച്.ആര്‍.ഡി.എസില്‍ ജോലി ലഭിച്ചത്.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചത്. സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നായിരുന്നു എച്ച്.ആര്‍.ഡി.എസ് നേരത്തെ പറഞ്ഞിരുന്നത്. കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് സ്വപ്ന എച്ച്.ആര്‍.ഡി.എസ് ജീവനക്കാരി ആയതിനാലാണ്. സര്‍ക്കാരും പൊലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്നും എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























