നിര്‍ണായക വിധി... കുറെക്കാലം ഒരുമിച്ചു ജീവിച്ചശേഷം, ബന്ധം വഷളാകുമ്പോള്‍ പീഡനം ആരോപിച്ച് പങ്കാളിക്കെതിരെ നല്‍കുന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി; ഈ കോടതി വിധി ഭാവിയില്‍ പല കേസുകളേയും ബാധിക്കും

സമയവും സന്ദര്‍ഭവും നോക്കി പീഡനം ആരോപിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി സുപ്രീം കോടതി രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം ഇഷ്ടപ്രകാരം കുറെക്കാലം ഒരുമിച്ചു ജീവിച്ചശേഷം, ബന്ധം വഷളാകുമ്പോള്‍ ആവര്‍ത്തിച്ചുള്ള പീഡനം ആരോപിച്ച് പങ്കാളിക്കെതിരെ നല്‍കുന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് സമാനമായ പല കേസുകളേയും ബാധിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആവര്‍ത്തിച്ചുള്ള പീഡനം സംബന്ധിച്ച 376(2) എന്‍ വകുപ്പ് ബാധകമാകില്ലെന്നു വിശദീകരിച്ച കോടതി, ഇത്തരമൊരു കേസിലെ പ്രതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ പ്രതിക്കു രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ ഉത്തരവ് ജഡ്ജിമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് റദ്ദാക്കി.
ഒരുമിച്ചു ജീവിച്ചപ്പോള്‍ കുട്ടി ജനിച്ചെങ്കിലും പങ്കാളി വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സ്ത്രീ പീഡനപരാതി നല്‍കിയത്. പ്രതിക്കെതിരെ 376(2)എന്‍, 377(പ്രകൃതിവിരുദ്ധ പീഡനം), 506 (കുറ്റകരമായ ഭീഷണി) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാല്‍, 4 വര്‍ഷം ബന്ധം നീണ്ടെന്നും പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധം തുടങ്ങിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സമ്മതപ്രകാരമാണു യുവതി എതിര്‍കക്ഷിക്കൊപ്പം ജീവിച്ചത്. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തങ്ങളുടെ നിരീക്ഷണങ്ങളെന്നും കേസന്വേഷണത്തെ അതു സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ കോടതി വിധിയോടെ സമാനമായ പല കേസുകളും വീണ്ടും അപ്പീലിനുള്ള സാധ്യതയും കാണുന്നുണ്ട്.
അതേസമയം അടുത്ത മാസം പുതിയ ചീഫ് ജസ്റ്റിസ് വരുന്നതോടെ സുപ്രീം കോടതിയുടെ പ്രവര്‍ത്തനസമയം മാറുമെന്നാണ് സൂചന. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് യു.യു. ലളിതിന്റെ പരാമര്‍ശം ഈ ചര്‍ച്ച സജീവമാക്കി. കുട്ടികള്‍ക്ക് രാവിലെ ഏഴിനു സ്‌കൂളില്‍ പോകാമെങ്കില്‍ എന്തുകൊണ്ട് രാവിലെ 9നു കോടതിയിലെത്തി ജോലി തുടങ്ങിക്കൂടാ എന്നാണ് അദ്ദേഹം ചോദിച്ചത്.
ഓഗസ്റ്റില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ പിന്‍ഗാമി ജസ്റ്റിസ് ലളിതാകും. നവംബര്‍ 8 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. രാവിലെ 10.30നു കോടതി നടപടികള്‍ ആരംഭിക്കുന്ന പതിവു രീതി വിട്ട് ഇന്നലെ 9.30നുതന്നെ ജസ്റ്റിസ് ലളിതും സഹജഡ്ജിമാരായ എസ്. രവീന്ദ്ര ഭട്ടും സുധാന്‍ഷു ധൂളിയയും കോടതിമുറിയിലെത്തി വാദം കേള്‍ക്കല്‍ തുടങ്ങി. ഒരു കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ഇതിനെ അഭിനന്ദിച്ചു. ഇതാണ് ഏറ്റവും ഉചിതമായ സമയമെന്നും പറഞ്ഞു.
തുടര്‍ന്നാണ് ജസ്റ്റിസ് ലളിത് സ്‌കൂള്‍ കുട്ടികളുടെ കാര്യം ഓര്‍മിപ്പിച്ചതും വാദം കേള്‍ക്കല്‍ രാവിലെയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞത്. ഇതൊരു കാപ്‌സ്യൂള്‍ മാത്രമെന്നും വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയെന്നോണം പറഞ്ഞു. രാവിലെ തുടങ്ങി 11ന് ഇടവേള എടുത്ത് 2 മണിയോടെ കോടതി നടപടികള്‍ അവസാനിപ്പിക്കുന്നതാണ് അഭികാമ്യമെന്ന അഭിപ്രായമാണു ജസ്റ്റിസ് ലളിതിനുള്ളത്. നിലവില്‍ രാവിലെ 10.30 മുതല്‍ വൈകിട്ടു 4 വരെയാണ് കോടതി സമയം; ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ ഇടവേളയും.
അതേസമയം പത്രം വായിക്കുന്നവരോടു പോലും എന്തോ പ്രശ്‌നമുണ്ടെന്ന മട്ടിലാണു ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പോക്കെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ വിമര്‍ശനവും ചര്‍ച്ചയാകുകയാണ്. നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയ ആള്‍ക്കു ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതു ചോദ്യം ചെയ്തുള്ള എന്‍ഐഎയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.
"
https://www.facebook.com/Malayalivartha

























