തൃശൂരിൽ കനത്ത നാശം വിതച്ച് മിന്നൽച്ചുഴലി, ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ തകർന്ന് വീണു, 113 വീടുകൾ ഭാഗികമായി നാശിച്ചു, കെഎസ്ഇബിക്ക് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം, മേഖലകൾ ഇന്ന് മന്ത്രി കെ.രാജൻ സന്ദർശിക്കും

തൃശൂർ ജില്ലയിൽ മിന്നൽച്ചുഴലി രണ്ടാം ദിവസവും കനത്ത നാശം വിതച്ചിരിക്കുകയാണ്. തുടർച്ചയായി രണ്ടാം ദിവസവും മിന്നൽച്ചുഴലി അടിച്ചതോടെ ജനം ഭീതിയിലായി. വീടിന്റെ മേൽക്കൂരകൾ പറത്തും വിധം ശക്തമായ കാറ്റിൽ കനത്ത നാശമുണ്ടായി. ഒട്ടേറെ വീടുകളുടെ മേൽക്കൂരകൾ തകർന്ന് വീണെങ്കിലും ആളപായമുണ്ടായില്ല.
ഇന്നലെ നടത്തറ, പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകളിലാണ് മിന്നൽച്ചുഴലി മരങ്ങൾ കടപുഴക്കിയത്.രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കം നടത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് വീടുകൾ പൂർണമായി തകർന്നു. കഴിഞ്ഞ ദിവസം ചേർപ്പ്, ആലപ്പാട് മേഖലകളിലാണ് മിന്നൽച്ചുഴലി നാശം വിതച്ചത്. രണ്ടു ദിവസങ്ങളിലായി ഇരുന്നൂറോളം കർഷകർക്ക് 79 ലക്ഷത്തിന്റെ കൃഷി നഷ്ടപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കെഎസ്ഇബിക്ക് ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ട്. 188 വൈദ്യുതി പോസ്റ്റുകളാണ് തകർന്നു വീണത്. 113 വീടുകൾക്ക് ഭാഗികമായി നാശം സംഭവിക്കുകയും ചെയ്തു. നഷ്ടപരിഹാരം നൽകാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും ഇന്ന് മേഖലകൾ സന്ദർശിക്കുമെന്നും മന്ത്രി കെ.രാജൻ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശുന്നത് അപൂർവ പ്രതിഭാസമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.കാലാവസ്ഥാ വ്യതിയാനം മൂലം മേഘങ്ങളുടെ ഘടനയിൽ വന്ന മാറ്റമാണ് കാരണമെന്നാണ് വിശദീകരണം. കാറ്റിന്റെ ദിശയോ വേഗമോ നിർണയിക്കാനാവാത്തതിനാൽ പ്രതിരോധിക്കുക എളുപ്പമല്ലെന്നും വിദഗ്ധർ പറയുന്നു.
മേഘങ്ങൾ ചിലയിടത്ത് മാത്രം കൂടിച്ചേരുന്നതാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കാറ്റിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മേഖങ്ങളിൽ നിന്ന് വരുന്ന കാറ്റും അന്തരീക്ഷത്തിലെ കാറ്റും സംയോജിക്കുമ്പോഴാണ് ശക്തമായ ചുഴിയുണ്ടാകുന്നത്. മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഇവ കനത്ത നാശനഷ്ടങ്ങൾ വരുത്തിയേക്കാം.
മുൻകൂട്ടി ദിശയോ വേഗതയോ നിർണയിക്കാൻ കഴിയാത്തതിനാൽ പ്രതിരോധിക്കുക എളുപ്പമല്ലെന്നും വിദഗ്ധർ പറയുന്നു. സമീപകാലത്തായി ഇത്തരം ചുഴികൾ വരുന്നത് വർധിച്ചതായും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്നും കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha

























