സോളാര്‍ -തൊഴില്‍ തട്ടിപ്പ് കേസ് പ്രതിയായ ഇരയെ മാനഭംഗപ്പെടുത്തിയെന്ന കേസ്... പി സി ജോര്‍ജ് ഇനി മ്യൂസിയം സ്റ്റേഷനില്‍ ഒപ്പിടാന്‍ പോകണ്ടന്ന് കോടതി, രണ്ടാം ജാമ്യ വ്യവസ്ഥ കോടതി റദ്ദാക്കി, 3 മാസക്കാലത്തേക്ക് എല്ലാ ശനിയാഴ്ചയും 10 നും 1 മണിക്കും ഇടയില്‍ ചെല്ലാനായിരുന്നു കോടതി ഉത്തരവ്, പി.സി.ജോര്‍ജിന്റെ അറസ്റ്റ് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് മജിസ്‌ട്രേട്ട് കോടതി

സോളാര്‍ - തൊഴില്‍ തട്ടിപ്പ് കേസുകളിലെ പ്രതിയായ ഇരയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ മുന്‍ എംഎല്‍എയും പൊതു പ്രവര്‍ത്തകനുമായ പി സി ജോര്‍ജ് ഇനി സിറ്റി മ്യൂസിയം സ്റ്റേഷനില്‍ ഒപ്പിടാന്‍ പോകണ്ടന്ന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
പി സി യെ അറസ്റ്റ് ചെയ്ത് ജൂലൈ 2 ന് ഹാജരാക്കിയ വേളയില്‍ അനുവദിച്ച ജാമ്യ ഉത്തരവിലെ രണ്ടാം ജാമ്യ വ്യവസ്ഥ കോടതി റദ്ദാക്കി. 3 മാസക്കാലത്തേക്ക് എല്ലാ ശനിയാഴ്ചയും 10 നും 1 മണിക്കും ഇടയില്‍ ചെല്ലാനായിരുന്നു കോടതി ഉത്തരവ്.ഈ ജാമ്യ വ്യവസ്ഥ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് പി സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മജിസ്‌ട്രേട്ട് അഭിനി മോള്‍ രാജേന്ദ്രന്റെ ഉത്തരവ്.
2022 ഫെബ്രുവരി 10 ന് വൈകിട്ട് നാലു മണിക്ക് താന്‍ മകനുമൊത്ത് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ റൂം നമ്പര്‍ 404 ല്‍ ചെന്നപ്പോള്‍ പി സി തന്റെ മകനെ പുറത്ത് നിര്‍ത്തി തന്നെ മാത്രം മുറിയില്‍ കയറ്റി തന്നെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്റെ ചുണ്ടില്‍ കടിച്ചു ചുണ്ടില്‍ പരിക്കുണ്ടാക്കിയെന്നും മാറിടത്തില്‍ അമര്‍ത്തി ലൈംഗിക പീഡനം നടത്തിയെന്നും കൈയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നും കാട്ടി 5 മാസങ്ങള്‍ പിന്നിട്ട് ജൂലൈ 2 ന് ഉച്ചക്ക് 12.45 മണിക്കാണ് ഇര സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഉപദ്രവിച്ചതിന് യാതൊരു മെഡിക്കല്‍ രേഖകളുമില്ല.
പി സി യെ മറ്റൊരു കേസില്‍ ഫോര്‍ട്ട് അസി.കമ്മീഷണര്‍ വിളിപ്പിച്ച സമയത്താണ് ഇരയുടെ പരാതിയില്‍ പൊടുന്നനെ മ്യൂസിയം പോലീസ് കേസെടുത്ത് തല്‍ക്ഷണം നന്ദാവനം എ ആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്റപേക്ഷ സഹിതം വൈകിട്ട് 6.40 ന് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യിക്കാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ രാത്രി 9.15 മണി വരെ ഇരു ഭാഗവും വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് മജിസ്‌ട്രേട്ട് കോടതി ജാമ്യ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ജൂലൈ 2 ന് പ്രതിക്ക് ജാമ്യം നല്‍കിയ ഉത്തരവിലാണ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ പോലീസിന്റെ കൃത്യവിലോപങ്ങള്‍ അക്കമിട്ട് നിരതിയത്.
പരാതി നല്‍കാന്‍ 5 മാസം വൈകിയതിന് യാതൊരു വിശദീകരണവുമില്ല. ഫെബ്രുവരി 10 ന് നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിന് ജൂലൈ 2 ന് ഉച്ചക്ക് 12.40 മണിക്കാണെന്ന് കോടതി കണ്ടെത്തി. മറ്റൊരു കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ച ശേഷം മറ്റൊരു കേസില്‍ ഉടന്‍ അറസ്റ്റ് നടന്നതില്‍ ദുരൂഹതയുണ്ട്. പരാതിക്കാരിയുടെ മുന്‍ കാല ചരിത്രം വച്ച് നിയമ നടപടികള്‍ അറിയാവുന്ന വ്യക്തിയാണ്. പൊതുപ്രവര്‍ത്തകനും മുന്‍ എംഎല്‍എയുമായ പ്രതിയെ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 41 (എ) പ്രകാരമുള്ള നോട്ടീസ് നല്‍കി വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ മാത്രമേ അറസ്റ്റ് പാടുള്ളു.
ഇവിടെ അത്തരത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അറസ്റ്റ് സംബന്ധിച്ച സുപ്രീം കോടതിയുടെ യാതൊരു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പോലീസ് പാലിച്ചിട്ടില്ലെന്നും നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പോലീസ് നിയമ നടപടികളെ ദുരുപയോഗം ചെയ്തതെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha

























