വില കുറഞ്ഞ മദ്യത്തിന് ക്ഷാമം, "മലബാര്‍ ബ്രാന്റി" എന്ന പേരിൽ പുതിയ മദ്യബ്രാന്റ് ഇറക്കാൻ കേരള സര്‍ക്കാര്‍, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

മലബാര്‍ ബ്രാന്റി എന്ന പേരിൽ കേരള സര്‍ക്കാര്‍ പുതിയ മദ്യബ്രാന്റ് ഇറക്കുന്നു. വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് നീക്കം.പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് പുതിയ ബ്രാന്റ് ഇറക്കുന്നത്.
6 മാസത്തിനുള്ളില്‍ ബ്രാന്റിയുടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇവിടെ നിന്ന് പരമാവധി ബ്രാന്റി ഉല്‍പാദിപ്പിക്കും. ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതിയ എംഡി ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി അതിവേഗത്തില്‍ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമേ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍സില്‍ നിന്നുള്ള ജവാന്റെ ഉല്‍പ്പാദനം ഉയര്‍ത്താനും പുതിയ ബ്രാന്റ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.
ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം.ഡിയുടെ ശുപാര്‍ശ.നിലവില്‍ ഒരു ലിറ്റര്‍ ജവാന്‍ ഉത്പാദിപ്പിക്കുമ്പോള്‍ 3.5 രൂപയാണ് സര്‍ക്കാരിന് നഷ്ടം വരുന്നത്. ഇതിനാല്‍ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജവാന്റെ വില കൂട്ടണമെന്ന് ബെവ്‌കോ നേരത്തെ തന്നെ ശുപാര്‍ശ ചെയ്തിരുന്നു.
ഏകദേശം മൂന്നാഴ്ചയില്‍ അധികമായി കേരളത്തിലെ ബിവറേജസ് ഔട്ട്‍ലെറ്റുകളിലും ബാറുകളിലും വിലകുറഞ്ഞ മദ്യത്തിന് വലിയ ക്ഷാമമാണ് നേരിടുന്നത്.നിലവില്‍ ആറ് ബോട്ട്ലിങ്ങ് ലൈനുകളാണ് തിരുവല്ലയിലുള്ളത്. 6 എണ്ണംകൂടി ചേര്‍ത്ത് അത് പത്താക്കി വര്‍ധിപ്പിക്കും. നിലവില്‍ രണ്ടുലൈനുകള്‍ക്കു കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ലൈനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ നഷ്ടം വരുമെന്നു ബവ്കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















