സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം... നാലു മരണം, നിരവധി വീടുകള്‍ തകര്‍ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നാലു പേര്‍ മരിച്ചു. വടക്കന്‍ കേരളത്തിലാണ് മഴ തിമിര്‍ത്തു പെയ്തത്. കോഴിക്കോട് രണ്ടും കാസര്‍കോടും വയനാട്ടിലും ഒരാള്‍ വീതവുമാണ് മരിച്ചത്.
കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (13) കുളത്തില്‍ വീണ് മരിച്ചു. മദ്‌റസയില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് വലിയ പറമ്പ് കുളത്തില്‍ വീഴുകയായിരുന്നു. എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തില്‍ വീണ് മീത്തലെ മാമ്പയില്‍ അഭിലാഷ് (40) മരിച്ചു.
പായലും ചളിയും നിറഞ്ഞ കുളത്തില്‍ രാവിലെ 10 മണിയോടെ കാണാതാവുകയായിരുന്നു. മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. 'ഡൈജിവേള്‍ഡ്' കന്നട ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ(13)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ച രണ്ടു മണിയോടെ വീട്ടുപറമ്പിലാണ് അപകടം നടന്നത്.
വയനാട്ടില്‍ കാലവര്‍ഷം ശക്തമായി തുടരുന്നതിനിടെ അമ്പലവയല്‍ പഞ്ചായത്തിലെ തോമാട്ടുചാല്‍ നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. സുല്‍ത്താന്‍ ബത്തേരി കോളിയാടി നായ്ക്കംപാടി കോളനിയിലെ ബാബു (37) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.
മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കൃഷിയിടങ്ങളിലും കനത്ത നാശം സംഭവിച്ചു. മലയോര മേഖലകളില്‍ പലയിടത്തും ചുരമിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. പുഴകള്‍ കരകവിഞ്ഞൊഴുകി. ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു.
കോഴിക്കോട് ജില്ലയില്‍ കാലവര്‍ഷത്തിലെ ഏറ്റവും കനത്ത മഴയാണ് ശനിയാഴ്ച പെയ്തത്. കക്കയം ഡാമില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നത് തുടരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം തിരിച്ചുവിട്ടു.
ജിദ്ദയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. വയനാട് ജില്ലയില്‍ അണക്കെട്ടുകളുടെ ജലനിരപ്പ് വര്‍ധിച്ചു. ജില്ലയില്‍ ഇതുവരെ അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
"
https://www.facebook.com/Malayalivartha
























