തൃശ്ശൂരില്‍ മിന്നല്‍ ചുഴലി; എല്ലാം തകര്‍ത്തെറിഞ്ഞ് മഴ മുല്ലപ്പെരിയാറില്‍ ആദ്യ അലര്‍ട്ടുമായി തമിഴ്‌നാട്

വീണ്ടും മഴ ഭീതിയില്‍ കേരളം. വടക്കാന്‍ കേരളത്തില്‍ ശക്തമായ മഴയാണ്. ഇടുക്കിയിലും കാലവര്‍ഷം ശക്തം. ഇതോടെ പ്രധാന അണക്കെട്ടുകളിലേക്ക് നീരോഴുക്കും കൂടി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മുന്നറിയിപ്പ് കൈമാറിയത്. രാത്രി പത്തോടെ ജലനിരപ്പ് 135.50 അടിയിലെത്തി.തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നല്‍കുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ നിര്‍ദ്ദേശമുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് 15 ദിവസംകൊണ്ട് സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളില്‍ 26 ശതമാനം വെള്ളം ഒഴുകിയെത്തി. കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 59 ശതമാനം പിന്നിട്ടു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ 8 ശതമാനം അധികമാണിത്. പൊന്മുടി, കുറ്റിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍പെരിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പെരിങ്ങല്‍കുത്തില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും ബ്ലൂ അലര്‍ട്ടിലേക്ക് അടുക്കുകയാണ്. വടക്കന് കേരളത്തില്‍ കനത്ത മഴയാണ്. അതുകൊണ്ട് തന്നെ ഡാമുകള്‍ എല്ലാം തുറക്കേണ്ട സാഹചര്യം വരും. ഇതിനൊപ്പമാണ് ഇടുക്കിയിലെ മഴ ഉയര്‍ത്തുന്ന ഭീതി.
ഇടുക്കി അണക്കെട്ടില്‍ 60 ശതമാനം വെള്ളമായി. ഇപ്പോള്‍ 2365.80 അടി വെള്ളമാണുള്ളത്. 2369.95 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2375.95 അടിയെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാം തുറക്കാനുള്ള നടപടി ആരംഭിക്കും. ജൂലൈയിലെ രണ്ടാഴ്ചയില്‍ സംസ്ഥാനത്തു പെയ്തത് 52.18 സെന്റിമീറ്റര്‍ മഴയാണ്. നാലു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മഴയുണ്ട്. എന്നല്‍ അത്ര ശക്തമല്ല. വരും ദിനങ്ങളില്‍ മഴ ഇതേ പോലെ തുടുര്‍ന്നാല്‍ ദുരിതം കൂടുമെന്ന് ഉറപ്പാണ്.
വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ച ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ തുടരുന്ന ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വ്യാപകനാശം ഉണ്ടായി. കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലായി 4 പേര്‍ മരിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് തുടങ്ങിയ ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച വരെ അട്ടപ്പാടി ചുരത്തില്‍ കൂടി യാത്ര ചെയ്യാന്‍ പാടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലിന്റേയും പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഒരു കണ്‍ട്രോള്‍ റൂം കൂടി കോഴിക്കോട് ആരംഭിച്ചു. വയനാട് ചുരം, കുറ്റ്യാടി ചുരത്തില്‍ കൂടിയുമുള്ള യാത്ര കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് പൈവൊളികെ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ (13), കോഴിക്കോട് ഫറോഖ് കൊളത്തറ അറക്കല്‍പാടം വലിയപറമ്പ് അമ്മോത്ത് വീട്ടില്‍ മുസബിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (12), എടച്ചേരി മാമ്പയില്‍ പരേതനായ കൃഷ്ണന്റെയും കാര്‍ത്യായനിയുടെയും മകന്‍ മാമ്പയില്‍ അഭിലാഷ് (40), വയനാട് അമ്പലവയല്‍ കോളിയാടി നായ്ക്കമ്പാടി കോളനിയിലെ ബാബു (37) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ ഇന്നലെ 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതില്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. 42 വീടുകള്‍ ഭാഗികമായി നശിച്ചു.
https://www.facebook.com/Malayalivartha






















