മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന വനപാലകരുടെ നിരീക്ഷണത്തിൽ, പാറകളിലും മരങ്ങളിലും ഇടിച്ച് സാരമായി പരിക്കേറ്റെന്ന് സൂചന, ഉൾവനത്തിലേക്ക് പോകാനോ മറ്റ് ആനകൾക്കൊപ്പം കൂടാനോ കൂട്ടാക്കാതെ കൊമ്പൻ പുഴയുടെ തീരത്തുതന്നെ നിലയുറപ്പിച്ചു

അതിരപ്പിള്ളി പിള്ളപ്പാറയിൽ കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന വനപാലകരുടെ നിരീക്ഷണത്തിൽ. തുടർച്ചയായി ഏട്ടു മണിക്കൂറോളം നീണ്ട കനത്ത ഒഴുക്കിൽ പാറകളിലും മരങ്ങളിലും ഇടിച്ച് ആനയ്ക്ക് സാരമായി പരിക്കേറ്റുവെന്ന സൂചനയിലാണ് വനപാലകർ നിരീക്ഷണം നടത്തുന്നത്.ഏറെ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ ഒരുവിധം വനത്തിലേക്ക് കയറിപ്പറ്റിയ കൊമ്പൻ ഇപ്പോഴും പുഴയുടെ തീരത്തുതന്നെയുണ്ടെന്നാണ് സൂചന.
ഉൾവനത്തിലേക്ക് പോകാനോ മറ്റ് ആനകൾക്കൊപ്പം കൂടാനോ ആന തയാറാകുന്നില്ല. ഇതേ ആനയ്‌ക്കൊപ്പമുണ്ടായിരുന്ന ആനക്കൂട്ടം കുത്തൊഴുക്കിൽ പലതായി ചിതറുകയും വനത്തിന്റെ പലയിടങ്ങളിലായി കയറിപ്പറ്റുകയും ചെയ്തുവെന്നാണ് സംശയം.അതല്ലെങ്കിൽ ഇതേ ആനയ്‌ക്കൊപ്പമുണ്ടായിരുന്ന പിടിയാനയോ ആനക്കുട്ടിയോ കൂട്ടം തെറ്റിയതുകൊണ്ടാകാം ആന ഉൾക്കാട്ടിലേക്ക് പോകാത്തതെന്നാണ് സംശയം.
ആനയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്ന് ഇപ്പോഴും വ്യക്തമല്ല. തുമ്പിക്കൈയിലും വയറ്റിലും ആനയ്ക്ക് മുറിവോ ചതവോ ഉണ്ടായിട്ടുണ്ടാകുമെന്നും തീറ്റയെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് വനപാലകരുടെ സംശയം.പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് അധികജലം തുറന്നു വിട്ടതിനെത്തുടർന്ന് ഈ മേഖലയിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ആന മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്.
അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ കൂടുതൽ ആനകൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ടോ എന്നതും വനപാലകർ നിരീക്ഷിച്ചുവരികയാണ്. പുഴകളിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നാൽ ആനക്കൂട്ടം ഉൾവനങ്ങളിലേക്ക് പോയി സുരക്ഷിതമാവുകയാണ് പതിവ്. രക്ഷപ്പെടാനായി തുമ്പിക്കൈകൊണ്ട് മുന്നിലുള്ള മരങ്ങളിലും ചെടികളിലുമെല്ലാം ആന പിടിച്ച സാഹചര്യത്തിലാണ് സാരമായ പരിക്കേറ്റതായി സംശയിക്കുന്നത്.
മാത്രവുമല്ല തിങ്കാഴ്ച വൈകുന്നേരത്തോടെയാണ് ആന ഒഴുക്കിൽപ്പെടതെന്നും രാത്രി കിലോമീറ്ററോളം പ്രളയത്തിൽ ഒഴുകിയിട്ടുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
മണിക്കൂറുകൾ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുഴയിലെ തുരുത്തിൽ നിന്ന് ആനയ്ക്ക് വനത്തിലേക്ക് കയറി രക്ഷപ്പെടാൻ കഴിഞ്ഞത്.അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തിൽ പിടിച്ചുനിന്നാണ് കാട്ടാന കരയ്ക്ക് കയറിയപ്പോൾ തന്നെ തീരെ അവശതയിലായിരുന്നു.
കനത്ത ഒഴുക്കായതിനാൽ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സുമെല്ലാം സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. ചാലക്കുടിയിലേതിനു സമാനമായ സാഹചര്യം പെരിയാർ, പമ്പ വനങ്ങളിലും ഉണ്ടാകാനിടയുള്ള സാഹചര്യത്തിൽ വനപാലകർ സംസ്ഥാനവ്യാപകമായി ശ്രദ്ധ പുലർത്തുന്നുണ്ട്.
മേയ്, ജൂൺ മാസങ്ങളിൽ ഉൾവനത്തിൽ ഒട്ടേറെ പെണ്ണാനകൾ പ്രസവിച്ചിരുന്നു. സംസ്ഥാനത്തെ വനങ്ങളിൽ ഇത്തരത്തിൽ മൂന്നു മാസത്തോളം പ്രായമായ അൻപതോളം ആനക്കുഞ്ഞുങ്ങളുണ്ടെന്നാണ് സൂചന. ഒരു വയസിൽ താഴെ പ്രായമുള്ള നൂറോളം ആനകളാണ് കേരളത്തിലെ വനങ്ങളിൽ ഇപ്പോഴുള്ളത്. ഉൾവനങ്ങളിൽ ഉരുൾ പൊട്ടുകയും ആനകൾ കൂട്ടമായി പാർക്കുന്ന തുരുത്തുകളിൽ വെള്ളം കയറുകയോ ചെയ്താൽ കുട്ടിയാനകൾക്ക് സുരക്ഷ ഉറപ്പാക്കാനാവില്ല.
എല്ലാ വർഷവും കാലവർഷക്കെടുതിയിൽ പത്തോളം ആനക്കുട്ടികൾ പുഴകളിലൂടെ ഒഴുകി വരാറുണ്ട്. ഇതിൽ പലതിനെയും രക്ഷപ്പെടുത്താനായാലും മാസങ്ങൾക്കുള്ളിൽ ചെരിയുകയാണ് പതിവ്. ഒറ്റപ്പെട്ട് ഒഴുകിവരുന്ന ആനക്കുട്ടികളെ തള്ളയാനയും സംഘവും കൂട്ടത്തിൽ പിന്നീട് ചേർക്കാതെ വരുന്ന സാഹചര്യവും പതിവാണ്. നിലവിൽ ചാലക്കുടി, മലയാറ്റൂർ, പമ്പ, അച്ചൻകോവിൽ, ഗവി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കാട്ടാനകളുള്ളത്.
അണക്കെട്ടുകൾ അപ്രതീക്ഷിതമായി തുറന്നുവിടുന്ന സാഹചര്യത്തിലാണ് ആനക്കൂട്ടം ഇത്തരത്തിൽ അപകടത്തിൽപ്പെടുക. ഒഴുക്ക് നിയന്ത്രിമെങ്കിൽ തുമ്പിക്കൈ ഉയർത്തി കിലോമീറ്ററുകളോളം ആനകൾ നീന്തുക സാധാരണമാണ്. എന്നാൽ ഇതേ സംഘത്തിൽപ്പെട്ട കുട്ടിയാനകൾക്ക് കടുത്ത ഒഴുക്കിൽ നീന്തുക എളുപ്പമല്ല. 2018ലെ മഹാപ്രളയത്തിൽ കേരളത്തിലെ വനങ്ങളിൽ ആനക്കുട്ടികൾ ഉൾപ്പെടെ നിരവധി കാട്ടാനകൾ ഒഴുകിപ്പോയിരുന്നു. എത്ര ആനകൾക്ക് ജീവനാശം സംഭവിച്ചുവെന്നത് വ്യക്തമല്ല.
https://www.facebook.com/Malayalivartha


























