കൂട്ടിക്കലില്‍ വീണ്ടും ഉരുള്‍പൊട്ടല്‍: ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്; താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

കോട്ടയം കൂട്ടിക്കലില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ വർഷവും പ്രകൃതിക്ഷോഭം നേരിട്ട ഇടമാണ് കൂട്ടിക്കൽ. നിലവിൽ കൊടുങ്ങയിലാണ് ഉരുള്‍പൊട്ടിയത്. എന്നാൽ പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അതിനാൽ തന്നെ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് ഉച്ചയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നേരത്തെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കൂട്ടിക്കല്‍ പൊലീസിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നത്.
അതേസമയം ഭയപ്പെടാനില്ലെന്നാണ് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഇപ്പോഴുണ്ടായത് ചെറിയ ഉരുള്‍പൊട്ടലാണെന്നാണ് നിഗമനം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാൽ അതിനിടെ, കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗവി ഒറ്റപ്പെട്ടു. മൂഴിയാര്‍- ഗവി പാതയില്‍ അരുണമുടിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതോടെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























