ആലപ്പുഴയിൽ അതീവ ജാഗ്രത തുടരുന്നു; ദുരന്തനിവാരണ സേന ഇറങ്ങും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഈയൊരു സാഹചര്യത്തിൽ പലയിടത്തും അതീവ ജാഗ്രത തുടരുന്നു. ആലപ്പുഴയിൽ അതീവ ജാഗ്രത തുടരുകയാണ്. ആലപ്പുഴയിൽ ദുരന്തനിവാരണ സേനയെ ഇറക്കേണ്ടുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശനനിർദേശമുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുള്ളത്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല, എങ്കിലും പരമാവധി സംഭരണശേഷിയിലക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും. ചാലക്കുടി പുഴയിൽ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിങ്ങൽകുത്തിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ആശ്വാസത്തിന്റെ പ്രധാന കാരണം. തൃശ്ശൂരിൽ 2700 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ഇന്ന് പുലർച്ചെ വരെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നിട്ടില്ല. 7.27 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്.
https://www.facebook.com/Malayalivartha

























