വെള്ളക്കെട്ടിനെ തുടർന്ന് റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവതികൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ വീണു:- മൂവർ സംഘത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് മാറിനിന്ന യുവതികൾ ട്രെയിനിന്റെ ശക്തമായ കാറ്റടിച്ച് തോട്ടിലേയ്ക്ക് വീണു. പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു. ചാലക്കുടി വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണ് സംഭവം. വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് വെള്ളക്കെട്ടില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ദേവി കൃഷ്ണയാണ് മരിച്ചത്.
റോഡില്‍ വെള്ളമായതിനാല്‍ റയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്നു ഇവര്‍. പെട്ടെന്ന് ട്രെയിൻ വരുന്നത് കണ്ട് പരിഭ്രമിച്ച ഇരുവരും, ട്രാക്കിൽ നിന്ന് ഒരു വശത്തേയ്ക്ക് നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ശക്തമായ മഴയും ഡാമുകള്‍ തുറന്നതും കാരണമാണ് റോഡുകളിലും മറ്റും വെള്ളം കയറിയത്. ഇതുകാരണം ജോലിക്കായി ട്രാക്കിലൂടെ പോകാന്‍ മൂവർസംഘം തീരുമാനിക്കുകയായിരുന്നു. ഇവരിൽ ഒരാൾ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു.
താഴെ വെള്ളക്കെട്ടിലുണ്ടായിരുന്ന കമ്പിയോ മരക്കുറ്റിയോ കാലില്‍ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്ക് കൂടുതല്‍ പരുക്കേല്‍ക്കാന്‍ കാരണമായതെന്ന് പറയുന്നു. പെട്ടെന്ന് തന്നെ ദേവി കൃഷ്ണ ചെളിയിൽ താണുപോയതായും പറയുന്നു. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പായലും മറ്റും നീക്കി വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൗൺസിലർ അടക്കമുള്ളവർ ഈ ഭാഗത്തുണ്ടായിരുന്നു. കൗണ്‍സിലര്‍ ഷിബു വാലപ്പന്റെയും, പ്രദേശവാസികളുടെയും സഹായത്തോടെ ഫൗസിയയെയും ദേവീകൃഷ്ണയെയും കരയ്ക്കെടുത്ത് സെന്റ് ജയിംസ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ദേവീകൃഷ്ണയുടെ മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്എച്ച്സിഎൽപി സ്കൂൾ, ഒന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുണ്ട് ദേവീകൃഷ്ണയ്ക്ക്. സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ് എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























