പട്ടിക ജാതിക്കാരനായ മുൻ മണ്ഡലം സെക്രട്ടറിയുടെ ഓഫീസ് കാബിനും കസേരയും പുതിയ സെക്രട്ടറി ചുമതലയേൽക്കുന്നതിന് മുന്നേ കഴുകി; സിപിഐയ്ക്ക് തലവേദനയായി അടുത്ത വിവാദം; കൊവിഡിനെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന ഓഫീസ് കെട്ടിടം ശുചീകരിക്കുകയാണ് ഉണ്ടായതെന്ന് വിശദീകരണം

പട്ടിക ജാതിക്കാരനായ മുൻ മണ്ഡലം സെക്രട്ടറിയുടെ ഓഫീസ് കാബിനും കസേരയും പുതിയ സെക്രട്ടറി ചുമതലയേൽക്കുന്നതിന് മുന്നേ കഴുകി. സിപിഐയ്ക്ക് തലവേദനയായി അടുത്ത പ്രശ്നം. സിപിഐ പാർട്ടി സമ്മേളനത്തിലും ഈ പരാതി എത്തി. ഇതോടെയാണ് വിവാദം കനത്തത്. കൊവിഡിനെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന ഓഫീസ് കെട്ടിടം ശുചീകരിക്കുകയാണ് ഉണ്ടായതെന്ന വാദമാണ് പുതുതായി ചുമതലയേറ്റ മണ്ഡലം സെക്രട്ടറി സി. ജി ഗോപുകൃഷ്ണൻ വ്യക്തമാക്കിയത്.
സിപിഐ കുന്നത്തൂർ മണ്ഡലം കമ്മറ്റി ഓഫീസായ ഭരണക്കാവിലെ പി ആർ ഭവനിലാണ് ഈ സംഭവം നടന്നത്. രണ്ടാം പിണറായി സർക്കാർ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫംഗങ്ങളെ നിശ്ചയിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ പേഴ്സനൽ സ്റ്റാഫിലാണ് മണ്ഡലം സെക്രട്ടറിയെ നിയമിച്ചത്.
ജില്ലാ എക്സിക്യൂട്ടീവിലെ മുതിർന്ന അംഗത്തിന് മണ്ഡലം സെക്രട്ടറിയുടെ ചുമതല നൽകുകയും ചെയ്തു. ഇദ്ദേഹം ചുമതലയേറ്റെടുക്കും മുന്നേ തന്നെ കസേരയും കാബിനും കഴുകിയെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഓഫീസിന്റെ താക്കോൽ വാങ്ങാതെ പൂട്ടു പൊളിച്ച് കതകു തുറക്കുകയായിരുന്നു എന്ന ആരോപണവും മറു വശത്ത് ശക്തമാകുന്നുണ്ട്.
https://www.facebook.com/Malayalivartha


























