ശബരിമല യുവതീ പ്രവേശന വിവാദം വീണ്ടും? നവോത്ഥാന സമിതി അടിച്ചു പിരിഞ്ഞു പുന്നല ശ്രീകുമാര്‍ വില്ലനായി ലോകസഭാ ഇലക്ഷന്‍ ലക്ഷ്യം

ശബരിമല യുവതീ പ്രവേശന കാലത്ത് പിണറായി വിജയന്‍ രുപം കൊടുത്ത നവോത്ഥാന സമിതിയുടെ തിരുവനന്തപുരത്തെ യോഗം അടിച്ചു പിരിഞ്ഞു. ശബരിമല യുവതീ പ്രവേശന വിധി സുപ്രീം കോടതി പുന:പരിശോധിക്കാനുള്ള തീരുമാനം മുന്നില്‍ കണ്ടാണ് പുതിയ നീക്കമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിന്റെ കളിയെന്നാണ് വിശ്വാസികള്‍ കലാപത്തെ വിശേഷിപ്പിക്കുന്നത്..
നവോത്ഥാന സമിതി സജീവമാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിമുണ്ടായത് പെട്ടെന്നാണ്.കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ ഒഴിഞ്ഞു. തിരക്കുകള്‍ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം.സര്‍ക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാര്‍ത്ഥ കാരണമെന്നാണ് സൂചന. പി രാമഭദ്രനാണ് പുതിയ കണ്‍വീനര്‍.
ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വന്‍ എതിര്‍പ്പുകളെ നേരിടാനായിരുന്നു സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീര്‍ത്ത് മുന്നോട്ട് പോയ സമിതി പിന്നീട് നിര്‍ജ്ജീവമായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായാണ് സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വര്‍ഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീകരണം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ട് വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ കൂടിയാണ് സമിതി വീണ്ടും പൊടി തട്ടിയെടുക്കുന്നത് വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വലിയൊരു ഇടവേളക്ക് ശേഷമാണ് നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത്. സമിതി കേരളത്തില്‍ നിര്‍വഹിച്ചത് പ്രധാന ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.നവോത്ഥാന സംരക്ഷണ സമിതി യോഗം പല കാരണങ്ങളാല്‍ വൈകി പോയി .നാടിനെ വല്ലാതെ പുറകോട്ട് പോകുന്നതില്‍ നിന്നും പിടിച്ചു നിര്‍ത്താന്‍ ആയിരുന്നു സമിതി ഉണ്ടാക്കിയത്.ഇത് വരെ സംഘടന എന്ന നിലക്ക് നിയമാവലി ഇല്ല.നിയമാവലി അംഗീകരിക്കണം നവോത്ഥാന മൂല്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്
ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു.നവോത്ഥാന സംരക്ഷണ സമിതി നടത്തുന്നത് മാതൃക പരമായ പ്രവര്‍ത്തിയാണ്.സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികള്‍ ഇപ്പോഴും സജീവമാണ്..ലിംഗ തുല്യതയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നു.ഇതിനെതിരെ പ്രതിരോധം തീര്‍ക്കണം.ഏതും വര്‍ഗീയതയുടെ ഭാഗമാക്കി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു.വര്‍ഗീയമായ കണ്ണുകളിലൂടെ പിന്തിരിപ്പന്‍ പ്രചാരണം ഉണ്ടാകുന്നു.ഇത് അപകടകരമാണ്.ഇതിനെതിരെ വലിയ പ്രചാരണം വീണ്ടും ഉയര്‍ത്തണം.
സ്ത്രീ പുരുഷ സമത്വത്തിന്റെ കാഴ്ച്ചപ്പാട് അംഗീകരിക്കേണ്ടതാണ്. പാഠപുസ്തകങ്ങളില്‍ തന്നെ ലിംഗ നീതി ഉറപ്പാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്..തുല്യത ഉറപ്പാക്കാനുള്ള ഭരണഘടനക്ക് എതിരെ രാജ്യത്ത് ആസൂത്രിത നീക്കം നടക്കുന്നു. ഭരണഘടനക്ക് എതിരായ നീക്കം നമ്മുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഉള്ള നീക്കമായി തിരിച്ചറിയണം.ഭരണ ഘടന സംരക്ഷണം നവോത്ഥാന സമിതിയുടെ പ്രധാന അജന്‍ഡ ആക്കണം .
അടുത്ത 25 വര്‍ഷം കൊണ്ട് വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയര്‍ത്തണം എന്ന ലക്ഷ്യത്തോടെ ആണ് സര്‍ക്കാര്‍ നീങ്ങുന്നത്.ചില കാര്യങ്ങള്‍ ആദ്യം കേള്‍ക്കുമ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം അല്ലെ എന്ന ചോദ്യം ഉയരാം.കിഫ്ബിയെ കുറിച്ച് ആദ്യം ഉയര്‍ന്നതും സമാന സമാന സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെയാണ് നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയത്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വര്‍ഗീയ ധ്രുവീകരണം തടയാനാണ് നവോത്ഥാന സംരക്ഷണ സമിതി വീണ്ടും ശക്തിപ്പെടുത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വെള്ളാപ്പള്ളിയെയും പുന്നല ശ്രീകുമാറിനെയും ഒപ്പം നിര്‍ത്തുകയായിരുന്നു ലക്ഷ്യം. വെള്ളാപ്പള്ളിയും പുന്നലയും ബി ജെ പിയിലേക്ക് അടുക്കുന്നു എന്ന സംശയവും സര്‍ക്കാരിനുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ കഷ്ടിച്ച് ഒന്നര വര്‍ഷം മാത്രമാണുള്ളത്. സമൂഹത്തെ മുന്നാക്കം, പിന്നാക്കം എന്ന് വേര്‍തിരിക്കുക എന്ന ലക്ഷ്യമാണ് പിണറായിക്കുള്ളത്. പിന്നാക്ക സമുദായംഗങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തി മുന്നാക്ക സമുദായക്കാരെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യമാണ് പിണറായിക്കുള്ളത്. എന്നാല്‍ പിണറായിയുടെ ശ്രമങ്ങള്‍ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും ചേര്‍ന്ന് പൊളിച്ചു.
ശബരിമല സമരത്തെക്കുറിച്ചും നവോത്ഥാന സമിതിയെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ആര്‍ക്ക് വേണ്ടിയായിരുന്നു ശബരിമല സമരം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചത്. സമരം കൊണ്ട് ആര്‍ക്കെന്ത് ഗുണം ഉണ്ടായി. സമരത്തില്‍ പങ്കെടുത്തവര്‍ കേസില്‍ കുരുങ്ങി കഴിയുകയാണ്. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലര്‍ സമരവുമായി ഇറങ്ങിയതാണ്.
സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം മുന്‍പത്തേക്കാളും കൂടിയിട്ടുണ്ട്. ബിജെപിയെ മാത്രം ഇതിന് കുറ്റം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാര്‍ ചേര്‍ന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വനിതാ മതില്‍ ആയിരുന്നു നവോത്ഥാന സമിതിയുടെ പ്രധാന അജണ്ട. എന്നാല്‍ വനിതാ മതില്‍ പ്രതീക്ഷിച്ചതു പോലെ പൊളിഞ്ഞു. ഒടുവില്‍ വനിതാ മതില്‍ പൊളിഞ്ഞതായി സി പി എം തന്നെ സമ്മതിച്ചു. പാര്‍ട്ടി ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യമുണ്ടായിരുന്നത് .വനിതാ മതിലുമായി സഹകരിക്കാത്തവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന ഉറച്ച നിലപാടും സിപിഎം എടുത്തു. അത്തരക്കാരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നും സി പി എം തീരുമാനിച്ചു.
ശബരിമല വിഷയം സര്‍ക്കാരിന് തലവേദനയായതോടെയാണ് സിപിഎം വനിതാ മതില്‍ എന്ന ആശയത്തിന് രൂപം നല്‍കിയത്. മുമ്പ് മനുഷ്യചങ്ങല നടത്തിയ പാര്‍ട്ടിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നില്ല . അതുകൊണ്ടു തന്നെ പാര്‍ട്ടി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു . പിണറായിയെ സംബന്ധിച്ചത്തോളം അദ്ദേഹത്തിന്റെ പ്രസ്റ്റീജ് വിഷയമായിരുന്നു വനിതാമതില്‍. മതിലില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് ആദ്യം തന്നെ പാര്‍ട്ടി പ്രചരണം നടത്തി. അമിതമായ ആത്മവിശ്വാസം അപകടമാകുമെന്ന് ഉപദേശിച്ചവരെ പാര്‍ട്ടി തള്ളുകയും ചെയ്തു. എന്നാല്‍ വനിതാ മതിലിന്റെ തുടക്കത്തില്‍ തന്നെ പാളി. കാസര്‍കോട് മതില്‍ മുറിഞ്ഞപ്പോള്‍ അത് ബി ജെ പിക്കാര്‍ തീയിട്ടതു കൊണ്ടാണെന്ന് പാര്‍ട്ടി പ്രചരിപ്പിച്ചു. എന്നാല്‍ നിരവധി സ്ഥലങ്ങളില്‍ കാസര്‍കോട് ആവര്‍ത്തിച്ചു. അവിടെയൊന്നും തീയിടാന്‍ ബി ജെ പിക്കാര്‍ ഉണ്ടായിരുന്നില്ല.
ലക്ഷകണക്കിന് ഹിന്ദു വനിതകള്‍ സി പി എമ്മിന് വോട്ട് ചെയ്യാറുണ്ടായിരുന്നു. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറല്ല. അത്തരത്തിലുള്ള സ്ത്രീകളെ വനിതാ മതിലില്‍ അണിനിരത്താമെന്ന് സി പി എം കരുതിയിരുന്നു. എന്നാല്‍ തന്ത്രം പാളി. ശബരിമലയെ തൊട്ടതില്‍ സ്ത്രീകളില്‍ ഒരു നല്ല ശതമാനത്തിന് പാര്‍ട്ടിയോട് എതിര്‍പ്പുണ്ടായിരുന്നു.. കീഴ്ഘടങ്ങളിലാണ് ഇത്തരത്തില്‍ കൊഴിഞ്ഞു പോക്ക് ഉണ്ടായത്. ഒരു കുടുംബത്തില്‍ നിന്നും ഒരാളെ പോലും പങ്കെടുപ്പിക്കാത്ത ഏരിയാ, ലോക്കല്‍ നേതാക്കള്‍ ധാരാളമുണ്ടെന്ന് സി പി എം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് മുകളിലോട്ട് സര്‍ക്കുലര്‍ കുറ്റം പറഞ്ഞില്ലെങ്കിലും മതിലില്‍ പങ്കെടുക്കാത്ത നേതാക്കള്‍ ജില്ലാ തലത്തിലുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തി. കുടുംബസന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം ചെവികൊണ്ടില്ലെന്ന അക്ഷേപവും സര്‍ക്കുലറില്‍ ഉന്നയിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ പോലും മതിലില്‍ പങ്കെടുത്തില്ലെന്നും പാര്‍ട്ടിക്ക് ആക്ഷേപമുണ്ടായിരുന്നു. പാര്‍ട്ടിയുടെ തീരുമാനം ഗൗരവമായെടുക്കാത്തതിലുള്ള അമര്‍ഷവും പാര്‍ട്ടി പ്രകടപ്പിച്ചു.
വനിതാമതില്‍ ഗിന്നസില്‍ കയറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗിന്നസ് അധികൃതര്‍ കേരളത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാന്‍ മതിലില്‍ ഗേറ്റ് വന്നത് കാരണം ഗിന്നസ് അംഗീകാരം നേടാനായില്ല. ഇതെല്ലാം സി പി എമ്മിനെ ചെറുതായിട്ടല്ല ബാധിച്ചത്. ഇത്തരമൊരു സംഭവവികാസം ആദ്യമായിട്ടായിരുന്നു. ശബരിമല വിഷയം കത്തിയപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ എവിടെയായിരുന്നു എന്ന ചോദ്യവും സര്‍ക്കുലര്‍ ഉന്നയിച്ച. കര്‍ഷക തൊഴിലാളി കുടുംബത്തിലെ സഖാക്കള്‍ എവിടെയായിരുന്നു എന്നും പാര്‍ട്ടി ചോദിച്ചു..
വനിതാ മതില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ 50 കോടി രൂപയാണ് നീക്കിവച്ചത്. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയും ധനമന്ത്രിയും സര്‍ക്കാര്‍ സത്യവാങ്മൂലത്തിനെതിരെ രംഗത്തെത്തി. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടത് എന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തി. ബജറ്റില്‍ വകയിരുത്തിയിരുന്ന തുക ചെലവഴിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. ഹൈക്കോടതിയില്‍ കേസ് വന്നതോടെയാണ് സര്‍ക്കാര്‍ കാലുമാറിയത്.
വനിതാമതില്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ ചെലവിലാണെന്ന സത്യവാങ്മൂലം സര്‍ക്കാരിനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സര്‍ക്കാരിന്റെ ഇമേജ് തകര്‍ന്നു. മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഇത്തരമൊരു സത്യവാങ്മൂലം കണ്ടിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സര്‍ക്കാരിന് പ്രധാനം പ്രളയമാണോ വനിതാമതിലാണോ എന്ന് കോടതി ചോദിച്ചു. വനിതാ മതില്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്തിയെന്ന ചിന്തയാണ് സി പി എമ്മുകാര്‍ക്ക് പോലുണ്ടായിരുന്നത്.
സര്‍ക്കാര്‍ സത്യവാങ്മൂലം കാരണം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കുന്ന സാഹചര്യവുമുണ്ടായി. കോടതികളില്‍ സമര്‍പ്പിക്കുന്ന വിശദീകരണം തയ്യാറാക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശേഖരിക്കുകയും ചെയ്തു. ലിംഗ സമത്വം പാലിക്കുന്ന പരിപാടിയാണ് ഇതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രളയത്തിന്റെ പണം ധൂര്‍ത്തടിക്കുന്നു എന്നായിരുന്നു ആരോപണം. സാമൂഹിക നവോത്ഥാനത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് മതിലെന്ന് കോടതിയില്‍ ഹാജരായ സ്റ്റേറ്റ് അറ്റോണി പറഞ്ഞിട്ടും അദ്ദേഹം എന്ത് കൊണ്ട് ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. സാമൂഹിക നീതി വകുപ്പില്‍ നിന്നാണ് സത്യമാങ്മൂലം തയ്യാറാക്കിയത്.
പിന്നീട് വനിതകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.. അതെങ്ങനെ സമാഹരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിന് അന്നത്തെ ധനമന്ത്രി മറുപടി നല്‍കിയില്ല. വകുപ്പു സെക്രട്ടറി അറിയാതെ ഒരിക്കലും സത്യവാങ്മൂലം ഫയല്‍ ചെയ്യാറില്ല. ഇതെല്ലാം നവോത്ഥാന സമിതിയുടെ തകര്‍ച്ചക്ക് കാരണമായി.
സര്‍ക്കാര്‍ ഏതായാലും നവോത്ഥാന സമിതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനി ച്ചിരിക്കുന്നത്. എന്നാല്‍ ഇനിയൊരു നവോത്ഥാന സമിതിക്ക് ആയുസില്ലെനാണ് സി പി എം പോലും പറയുന്നത്. കോടിയേരി ഇതിന്റെ പ്രത്യാഘാതങ്ങള്‍ പിണറായിയെ അറിയിച്ചുവെന്നാണ് വിവരം.എന്നാല്‍ പിണറായി വഴക്കിയിട്ടില്ല.
സര്‍ക്കാര്‍ നിരവധി പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായി നവോത്ഥാന സമിതിയെ കാണുന്നവരുണ്ട്. സര്‍ക്കാരിന്റെ ഇമേജിനെ ബാധിക്കുന്ന വിവാദങ്ങളില്‍ നിന്ന് തലയൂരുകയാണ് പിണറായിയുടെ ലക്ഷ്യം. ചുരുക്കത്തില്‍ ശബരിമല യുവതീ പ്രവേശനം പോലുള്ള വിഷയങ്ങള്‍ വീണ്ടും സജീവമായി കൂടെന്നില്ല.
https://www.facebook.com/Malayalivartha






















