മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പ്രതിമ അദ്ദേഹത്തിൻ്റെ ജന്മനാടായ തുഞ്ചൻ പറമ്പിൽ സ്ഥാപിക്കാൻ സർക്കാർ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ്; കേരളത്തെ വീണ്ടെടുക്കാൻ ബിജെപി പ്രതിഞ്ജാബദ്ധമാണ്; സർക്കാർ തയ്യാറായില്ലെങ്കിൽ എഴുത്തച്ഛൻ്റെ പ്രതിമ അടുത്ത കർക്കിടകത്തിന് മുമ്പ് ബിജെപി തുഞ്ചൻ പറമ്പിൽ സ്ഥാപിക്കും; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പ്രതിമ അദ്ദേഹത്തിൻ്റെ ജന്മനാടായ തുഞ്ചൻ പറമ്പിൽ സ്ഥാപിക്കാൻ സർക്കാർ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തെ വീണ്ടെടുക്കാൻ ബിജെപി പ്രതിഞ്ജാബദ്ധമാണ്. സർക്കാർ തയ്യാറായില്ലെങ്കിൽ എഴുത്തച്ഛൻ്റെ പ്രതിമ അടുത്ത കർക്കിടകത്തിന് മുമ്പ് ബിജെപി തുഞ്ചൻ പറമ്പിൽ സ്ഥാപിക്കുമെന്നും കൊല്ലത്ത് നടന്ന സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.
സിൽവർലൈൻ നടപ്പാകില്ലെന്ന് ബിജെപി പറഞ്ഞു. കേരളത്തിൻ്റെ താത്പര്യത്തിനെതിരായ പദ്ധതിക്കെതിരെ ബിജെപി പ്രവർത്തിക്കുകയും അത് നടപ്പാക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അട്ടപ്പാടിയിലെ മധുവിൻ്റെ വധക്കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ബിജെപി എതിർക്കും.
കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിൽ പാർട്ടി നിശ്ചയിച്ച സംഘം ഇത് സംബന്ധിച്ച് കേന്ദ്ര പട്ടികവർഗ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തും. സഹകരണ ബാങ്കുകളിലെ ക്രമക്കേടിനെതിരെ ബിജെപി സമരമുഖത്താണുള്ളത്. സഹകരണ ബാങ്കുകളെ ഇടത്-വലത് മുന്നണികൾ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുകയാണ്. കേരളത്തിൽ ബിജെപി ബദൽ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ദേശീയ പതാക ഉയർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവർക്ക് സദ്ബുദ്ധി തോന്നുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് കമ്മ്യൂണിസ്റ്റുകാർ അംഗീകരിച്ചത് നല്ല കാര്യമാണ്. ആഗ്സ്റ്റ് 15 കരിദിനമായി ആചരിച്ചവരുടെ മാറ്റം ദേശീയതയുടെ വിജയമാണ്. റഷ്യ ബ്രിട്ടനുമായി സഖ്യത്തിലായതു കൊണ്ട് സ്വാതന്ത്ര്യത്തെ എതിർത്തവരാണ് കമ്മ്യൂണിസ്റ്റുകാർ. വികസന പ്രവർത്തനങ്ങളെ തുരങ്കം വെക്കാൻ പാർലമെൻ്റ് തടസപ്പെടുത്തുന്ന സമീപനം ഇടതുപക്ഷ പാർട്ടികൾ ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും കൊടികുത്തി വാഴുന്ന സാഹചര്യമാണ് കേരളത്തിൽ. ശ്രീറാം വെങ്കിട്ടരാമൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ ആലപ്പുഴ കളക്ടറായ ശേഷം അദ്ദേഹത്തെ മാറ്റിയത് എന്ത് അടിസ്ഥാനത്തിലാണ്. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട ശേഷം അത് പിൻവലിച്ചു. പിണറായി സർക്കാർ മതമൗലികവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തിൻ്റെ പ്രഭാരി സിപി രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയ മാറ്റം ഉടൻ സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എംടി രമേശ്, പി.സുധീർ എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha






















