18 ദിവസം മുമ്പ് ജനിച്ച കുഞ്ഞിനെ കാണാനെത്തി, ഭാര്യയുമായി തർക്കം: ബാഗിൽ സൂക്ഷിച്ച വാളുപയോഗിച്ച് നിരവധി തവണ ആഞ്ഞുവെട്ടി:- ലഹരി ഉപയോഗിച്ചുള്ള ആസിഫിന്റെ പെരുമാറ്റം പലപ്പോഴും ക്രൂരമായിരുന്നുവെന്ന് കുടുംബം: മകളുടെ ജീവൻ രക്ഷിക്കാനായി കുഞ്ഞുമായി വീട്ടിലേയ്ക്ക് എത്തിച്ചു | കള്ളം പറഞ്ഞ് മുറിയിൽ കയറി കതകടച്ച് ഭർത്താവിന്റെ കൊടുംക്രൂരത

തളിക്കുളത്ത് യുവാവ് ഭാര്യയേയും ഭാര്യ പിതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നമ്പിക്കടവ് അരവശ്ശേരി നൂറുദീന്റെ മകൾ ഹഷിത(27)യാണ് മരിച്ചത്. അരവശ്ശേരി വീട്ടിൽ നൂറുദ്ധീൻ (55) ചികിത്സയിലാണ്. നൂറുദ്ധീന് തലയ്ക്കും, അഷിതയ്ക്കും ശരീരമാസകലവും വെട്ടേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇരുവരേയും തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 6.30 യോടെയായിരുന്നു സംഭവം.
കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് അക്രമണം നടത്തിയത്. ഹഷിത രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിട്ട് വെറും പതിനെട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. മൂത്തമകൻ അലി അക്ബറിന് രണ്ടുവയസ്സാണ്. തലയിലും മുഖത്തും ദേഹത്തും കൈയിലും വെട്ടേറ്റ ഹഷിത അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച വൈകീട്ട് 4.05-നാണ് മരിച്ചത്.
മാതൃസഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാനാണ് ശനിയാഴ്‌ച വൈകീട്ട് ആസിഫ് എത്തിയത്. മാതാവും മാതൃസഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇവർ പോകാനായി പുറത്തിറങ്ങിയപ്പോൾ കുഞ്ഞിനെ കാണാനെന്ന വ്യാജേന ഹഷിത കിടക്കുന്ന മുറിയിൽ കയറി വാതിലടച്ച് ആസിഫ് ഭാര്യയെ വെട്ടുകയായിരുന്നു. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് ആസിഫിന്റെ അപ്രതീക്ഷിത ആക്രമണം. ശബ്ദം കേട്ട് ഓടിയെത്തി മുറി ബലമായി തുറന്ന് തടയാൻ ശ്രമിച്ച നൂറുദീനെയും വെട്ടിയ ശേഷം വാളുമായി ആസിഫ് പുറത്തേക്കോടി രക്ഷപ്പെട്ടു.
കടൽത്തീരത്തേക്കാണ് ഇയാൾ ഓടിമറഞ്ഞതെന്നാണ് വിവരം. കൈവശമുണ്ടായിരുന്ന ബാഗിലാണ് ആസിഫ് വാൾ കരുതിയിരുന്നത്. ഈ ബാഗിൽ നിന്ന് ചുറ്റികയും മരം കൊണ്ടുള്ള മറ്റൊരു ഉപകരണവും ബൈനോക്കുലറും പോലീസ് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നതിനാല്‍ ഭര്‍ത്താവിന്‍റെ പെരുമാറ്റം പലപ്പോഴും ക്രൂരമായിരുന്നു. ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിന് വിവരം കിട്ടി.
ഈ സാഹചര്യം മനസിലാക്കിയാണ് ഹഷിതയുടെ രക്ഷിതാക്കള്‍ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നത്. ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല. ആസിഫിന്റെ ആക്രമണത്തില്‍ ഹഷിതയുടെ അമ്മയ്ക്കും പരിക്കേറ്റുവെങ്കിലും സാരമുള്ളതല്ല.
പ്രതിക്കായി ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാളുടെ മൊബൈൽ ഫോൺ ശനിയാഴ്‌ച ഉച്ച മുതൽ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾക്ക് വേണ്ടി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്. കൊല്ലാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി എത്തിയതെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























