പിണറായിയുടെ അടവ് ചീറ്റി...! പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ, നടപടി രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിൽ, വിഷയത്തില്‍ യുജിസിയുടെ നിലപാട് തേടി ഹൈക്കോടതി, ഈ മാസം 31ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. കണ്ണൂർ സർവകലാശാലയിലേക്കുള്ള അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ. ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി.
പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പ്രിയയുടെ നിയമനത്തിൽ നടന്നത് വലിയ അഴിമതിയാണെന്നാണ് ഹർജിക്കാരനായ ഡോ. ജോസഫ് സ്കറിയയുടെ ആരോപണം.
അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചരം പ്രിയാ വര്‍ഗീസിനില്ലെന്നും ഹര്‍ജിയില്‍ വാദമുണ്ടായിരുന്നു. റിസേര്‍ച്ച് സ്‌കോര്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ പരിശോധിക്കാതെയാണ് കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ അധ്യക്ഷതയിലുള്ള സമിതി പ്രിയാ വര്‍ഗീസിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയത് എന്നുള്‍പ്പെടെയാണ് ആരോപണം. ഹര്‍ജി പരിഗണിച്ച ശേഷം പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ യുജിസിയെ കക്ഷിയാക്കാനും തീരുമാനിച്ചു. വിഷയത്തില്‍ യുജിസിയുടെ നിലപാടും ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. ഈ മാസം 31ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം ഗവർണക്കെതിരെ നേർക്ക് നേർ പോരാട്ടത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിന്റെ കരട് തയ്യാറായി. വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാകുക. സമിതിയിൽ സര്‍ക്കാരിന് മേധാവിത്വമുണ്ടാകും. ഗവർണറെ മറികടന്ന് സർക്കാരിന് ഇഷ്ടമുള്ള ആളെ വിസി ആക്കാം കഴിയുന്ന രീതിയിലാണ് ബിൽ.
https://www.facebook.com/Malayalivartha
























