പിണറായിയുടെ തല ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ കക്ഷത്ത്! അനുരജ്ഞനക്കാർ സ്ഥലം വിട്ടു! പിണറായിയുടെ കാര്യം കട്ടപ്പൊക

ലോകായുക്ത ഭേദഗതി താൻ ഗവർണറായിരിക്കുന്ന കാലത്തോളം ഒപ്പിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തല കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ കക്ഷത്തായി.സിറിയക് ജോസഫ് ഒന്നു ഞെക്കിയാൽ പിണറായി പുറത്തു പോകും. അതുണ്ടാവാതിരിക്കാൻ പണിച്ച പണി പതിനെട്ടും പയറ്റുകയാണ് പിണറായി വിജയൻ.
കെ കെ രാകേഷിൻ്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് ലോകായുക്ത ബിൽ സർക്കാരിന് തലവേദനയാവുന്നത്.
ലോകായുക്ത ഭേദഗതി പാസാക്കുന്നതിൽ ഹൈക്കോടതി ജഡ്ജിമാരിൽ ചിലർക്ക് വിയോജിപ്പുണ്ട്. നിയമം ഒപ്പിട്ടാൽ പല ജഡ്ജിമാർക്കും ലോകായുക്തയോ ഉപലോകായുക്ത യോ ആകാൻ കഴിയില്ല.
കാരണം ഈ സ്ഥാനങ്ങളിൽ എത്താനുള്ള ജഡ്ജിമാരുടെ പ്രായപരിധി 70 ആയി നിജപ്പെടുത്തിയിരിക്കുകയാണ്. പല ജഡ്ജിമാരും 70 കഴിഞ്ഞവരാണ്. മനുഷ്യാവകാശ കമ്മീഷൻ പോലുള്ള പ്രധാന ഓഫീസുകളിൽ 70 ആണ് പ്രായപരിധി. അതായത് 70 ൽ പിരിയണം. ലോകായുക്ത ആകണമെങ്കിൽ 65 വയസിലാകണം.5 വർഷമാണ് ലോകായുക്തയുടെ കാലാവധി. ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്നത് 62ലാണ്.
ലോകായുക്ത ഭേദഗതി ഹൈക്കോടതിയിലെത്തിയാൽ സർക്കാരിന് പണി കിട്ടുമെന്ന് ചുരുക്കം. പിണറായിക്ക് വേണ്ടി ജസ്റ്റിസ് സിറിയക്ക് ജോസഫിനോട് സംസാരിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരൊന്നും തയ്യാറല്ല. ലോകായുക്ത സർക്കാരിനെതിരെ കർശനമായി മുന്നോട്ടു നീങ്ങുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായി കാണിച്ച് ആർ.എസ്.ശശികുമാറാണ് 2018ൽ ലോകായുക്തയിൽ പരാതി നൽകിയത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനു നിധിയിൽനിന്ന് സഹായം നൽകിയതും, അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വാഹന ലോൺ അടയ്ക്കാനും ബാങ്കിലെ പണയമെടുക്കാനുമുള്ള തുക ദുരിതാശ്വാസനിധിയിൽനിന്നു നൽകിയതും പരാതിക്കാരൻ ചോദ്യം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച ഉദ്യാഗസ്ഥന് 20 ലക്ഷം രൂപ കൊടുത്തതിനെയും പരാതിക്കാരൻ എതിർത്തു. മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടിസ് അയച്ചു. തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്ത സുനിൽകുമാറിനെയും മാത്യു ടി.തോമസിനെയും ഒഴിവാക്കി. ഹിയറിങ്ങിന്റെ അവസാനഘട്ടത്തിലാണ് കേസ്.
ഇതിനെ പ്രതിരോധിക്കാനാണ് ലോകായുക്തയുടെ അധികാരം കവരുന്നത്. ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് പുതിയ ഭേദഗതി. അങ്ങനെ വരുമ്പോൾ മുഖ്യമന്ത്രിക്കെതിരായ വിധി മുഖ്യമന്ത്രി തന്നെ തീരുമാനിക്കും. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്. ബിൽ നിയമസഭാ പാസാക്കും. ഭരണകക്ഷിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ ബിൽ പാസാക്കും.എന്നാൽ ബില്ലിൽ പ്പെടേണ്ടത് ഗവർണറാണ്. അദ്ദേഹം അതിന് തയ്യാറായില്ലെങ്കിൽ സർക്കാരിന്െ കൈപിടിച്ച് ഒപ്പിടുവിക്കാനാവില്ല.
ബില്ലുകൾ ഒപ്പിടാതെ സർക്കാറിനെ പലവട്ടം പ്രതിസന്ധിയിലാക്കിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ കടുത്ത നിലപാടിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് സർക്കാർ-ഗവർണർ നേർപോര് തുടങ്ങുന്നത്. നേരത്തെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതോടെ അനുനയം ആയിരുന്നു ഗവർണറുടെ പതിവെങ്കിൽ ഇത്തവണ അതിനൊന്നും പ്രസക്തിയില്ലെന്ന് നേരത്തെ തന്നെ ഗവർണർ സൂചന നൽകി. അതുകൊണ്ടുതന്നെ ഇത്തവണ ഗവർണറെ പ്രതിരോധിക്കാൻ എൽഡിഎഫ് നേതാക്കളെല്ലാം കച്ചമുറുക്കി ഇറങ്ങുകയും ചെയ്തു.
എന്നാൽ ഗവർണറുടെ ചില കൈവിട്ട, വാവിട്ട കളികളിൽ സ്കോർ ചെയ്യാൻ സാധിച്ചേക്കുമെന്നാണ് പുതിയ സാഹചര്യത്തിൽ സർക്കാർ കരുതുന്നത്. വി.സിയെ ഗവർണർ ക്രിമിനൽ എന്നു വിളിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ഗവർണറുടെ വാക്ക് കൈവിട്ടതായി എന്ന ചിന്തയിലാണ് പ്രതിപക്ഷവും സാധാരണ ജനങ്ങളും എത്തിയിരിക്കുന്നത്. ഗവർണറുടെ നിലവാരത്തിലുള്ള ഒരാൾ ഇത്തരത്തിൽ സംബോധന ചെയ്തത് ശരിയായില്ലെന്ന നിലപാട് തന്നെയാണ് വി.ഡി.സതീശനുമുള്ളത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന തങ്ങളുടെ ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പുതിയ ആരോപണങ്ങളെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. കണ്ണൂർ വിസി ക്രിമിനലാണെന്നായിരുന്നു ഗവർണർ പറഞ്ഞത്. 2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.
തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.
എന്നാൽ അദ്ദേഹം ആരോപിക്കുന്നത് പോലെ കണ്ണൂര്‍ വിസി ഗൂഢാലോചന നടത്തിയെങ്കില്‍ എന്തുകൊണ്ട് നേരത്തേ നടപടിയെടുത്തില്ലെന്ന ചോദ്യമാണ് എൽഡിഎഫ് മറുപടി. വിസിക്കെതിരായ ക്രിമിനല്‍ പ്രയോഗത്തില്‍ കൂടുതല്‍ രാഷ്ട്രീയ ചർച്ചകളാണ് സി പി എം പ്രതീക്ഷിക്കുന്നത്. 2019 ല്‍ നടന്ന സംഭവം ഗവര്‍ണര്‍ ഇപ്പോൾ പറയുന്നത് പോലെ അദ്ദേഹത്തിനെതിരെ ശാരീരിക അക്രമത്തിനടക്കം ശ്രമമുണ്ടാകുകയും വിസി തന്നെ ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ചെയ്തെങ്കില്‍ എന്തുകൊണ്ട് ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നാണ് പ്രധാന ചോദ്യം.
പിന്നീട് മുഖ്യമന്ത്രിയടക്കം എല്ലാവരുമായി പലവട്ടം അദ്ദേഹം പല വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തരമൊരു പരാതി ഗവര്‍ണര്‍ ഉന്നയിച്ചിട്ടില്ല. മാത്രമല്ല കണ്ണൂര്‍ വിസിയുടെ കാലാവധി നീട്ടുന്ന ഫയല്‍ ഒപ്പിട്ടതും ഇതേ ഗവര്‍ണരാണ്. ക്രിമിനലായ ഒരാൾക്കാണോ പിന്നെയും തുടരാന്‍ അനുമതി കൊടുത്തെന്ന ചോദ്യവും പ്രസക്തമാണ്. ഇവിടെയാണ് ഗവർണറെ രാഷ്ട്രീയക്കാർ വിമർശിക്കുന്നത്.
പൗരത്വ വിഷയത്തില്‍ ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷവും എതിര്‍ത്തിരുന്നു. അനധികൃത നിയമനമടക്കം സര്‍ക്കാരിന്‍റെ പിടിപ്പുകേടുകള്‍ക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന പോരാട്ടത്തിന് പ്രതിപക്ഷം പിന്തുണ കൊടുക്കുന്നുണ്ട്. എന്നാല്‍ പൗരത്വവിഷയത്തിലുള്ള പ്രതിഷേധത്തിന്‍റെ കാര്യമായതിനാല്‍ ഗവര്‍ണറുടെ ക്രിമിനല്‍ പ്രയോഗം അതേപടി പ്രതിപക്ഷം ഏറ്റെടുക്കാനിടയില്ല. നിയമസഭാസമ്മേളനം തുടങ്ങിയ സ്ഥിതിക്ക് ഗവര്‍ണറുടെ ക്രിമിനല്‍ പ്രയോഗം ചര്‍ച്ചകള്‍ക്ക് എരിവ് കൂട്ടുമെന്ന കാര്യം ഉറപ്പാണ്. 25ന് തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ഈ ആരോപണങ്ങളില്‍ ഗവര്‍ണര്‍ എന്ത് തുടര്‍നടപടിയെടുക്കുന്നുവെന്നതും ശ്രദ്ധേയമായിരിക്കും. ഇതിനായി സർക്കാരും കാത്തിരിക്കുന്നുണ്ട്.
കണ്ണൂർ സർവകലാശാലയിൽ ചട്ടലംഘനം നടന്നെന്ന് ചൂണ്ടികാട്ടിയാണ് ഗവർണർ പോരിന് കാഹളം മുഴക്കുന്നത്. ഗവർണറുടെ അധികാരത്തിന് വിലങ്ങിടാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾക്കിടെ 'പവർ ഓഫ് ചാൻസലർ' എന്താണെന്ന് കാട്ടുന്നതിനൊപ്പം തുടർ നടപടികൾ എന്താകും എന്നതിലും ഏവർക്കും ആകാംക്ഷയുണ്ടാകും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെയാണ് ഗവർണർ ആദ്യം നോട്ടമിടുന്നത് എന്നത് വ്യക്തം. മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടികയിൽ ചട്ടലംഘനങ്ങളുണ്ടായെന്ന് ചൂണ്ടികാട്ടിയ ഗവർണർ, വിസിയോട് കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടികയാണ് ഗവർണർ മരവിപ്പിച്ചത്. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.
ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. സർവകലാശാല മലയാളം ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. എല്ലാത്തിനുമൊടുവിലാണ് ഗവർണർ മരവിപ്പിക്കൽ നടപടിയിലേക്ക് നീങ്ങിയത്.
സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കനക്കുന്നതിനിടെ തുടങ്ങിയ നിയമ നിർമാണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെ ഗവർണർക്കെതിരെ ഒപ്പം നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദായ അസാധാരണ സാഹചര്യമാണ് മുന്നിലുള്ളത്.. സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ പോരാടുന്ന സ്ഥിതിവിശേഷമാണുള്ളത്. ലോകായുക്ത നിയമ ഭേദഗതിയിൽ സിപിഐയുടെ എതിര്‍പ്പ് നിലനിൽക്കുന്നു.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കൽ അടക്കം ഭേദഗതികൾക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നിരയിൽ നിന്ന് ഉണ്ടാകും.എന്നാൽ പ്രതിപക്ഷം വനസം കൊണ്ട് ബില്ലിന് അനുകൂലമാണ്. ലോകായുക്തയുടെ തല്ല് അവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ എതിർപ്പ് രാഷ്ടീയമാണ്. അതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല.
ലോകായുക്ത വിവാദത്തിൽ സി പി ഐ സർക്കാറിൻെറ ഒപ്പമില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് തുടക്കം മുതൽ സിപിഐക്കും എതിര്‍പ്പാണ്. ഇതിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സിപിഐ മുന്നോട്ടു വയ്ക്കുന്നത്.
24ന് ഭേദഗതി സഭയിൽ വരുന്നതിന് മുൻപ് സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയുണ്ടാകും. ഇക്കാര്യത്തിൽ സിപിഐക്കുള്ള വിയോജിപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭേദഗതി സഭയിൽ എത്തുന്നതിന് മുമ്പ് ഇക്കാര്യത്തിലെ അഭിപ്രായം വ്യത്യാസം പരിഹരിക്കുമെന്നും കാനം പറഞ്ഞു.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ശക്തമാകുന്നതിനിടെ സര്‍വകലാശാല വൈസ് ചാൻസലര്‍ നിയമനത്തിൽ, ചാൻസലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി ഉടൻ നിയമസഭയിലെത്തും. ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് നിയമസഭയിൽ വന്നാൽ അതിനെതിരെയും കനത്ത പ്രതിഷേധം സഭയിൽ ഉയര്‍ന്നു വന്നേക്കും. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ ഉള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നതെന്ന് സ്പീക്കര്‍ പ്രതികരിച്ചിരുന്നു. നാളെ തുടങ്ങി സെപ്തംബര്‍ രണ്ട് വരെയാണ് സമ്മേളനം.
https://www.facebook.com/Malayalivartha



























