പോരിന് സമയം കുറിച്ചു... ഗവർണർക്ക് കടുംവെട്ടുമായി പിണറായിയും മന്ത്രിമാരും! ബുധനാഴ്ച അങ്കപ്പുറപ്പാട്; ഗവർണറുമായി കൊമ്പുകോർക്കും

അസാധാരണ സാഹചര്യത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പത്ത് ദിവസത്തെ പ്രത്യേക സമ്മേളനത്തിനാണ് തുടക്കമായത്. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് പതിനൊന്ന് ഭേദഗതികൾ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സഭാസമ്മേളനം ചേർന്നത്. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് പതിനൊന്ന് ഭേദഗതികൾ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സഭാസമ്മേളനം ചേരുന്നത്.
നിലവിൽ സമ്മേളനകാര്യക്രമങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കൽ, സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയമഭേദഗതികൾ സഭയിൽ എത്തിക്കാനാണ് ശ്രമിച്ചത്.
ഗവർണറുമായുള്ള സ്വരച്ചേർച്ച തുടരുമ്പോഴും ഒട്ടും പിന്നോട്ടില്ലെന്ന ആഹ്വാനവുമായി തന്നെയാണ് സർക്കാർ നിലകൊള്ളുന്നത്. സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം കവരുന്ന സർവകലാശാല ഭേദഗതി ബില്ലുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു. ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും.
വിവാദമായ ഈ ബിൽ 24ന് ബുധനാഴ്‌ച സഭയിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. 16ന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു. വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്താനാണു തീരുമാനം.
ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധിക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കണ്‍വീനർ. ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്കു വരൂ. ഇതിൽ ഒരാളെ വിസിയായി നിയമിക്കണം.
ബിൽ സഭയിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകാരം നൽകാൻ സാദ്ധ്യതയില്ല. സർക്കാരിന്റെ തീരുമാനം നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നായിരുന്നു ഗവർണർ വിഷയത്തോട് പ്രതികരിച്ചത്. ഒപ്പിടാതെ തീരുമാനം നീട്ടാൻ ഗവർണർ ശ്രമിക്കും എന്ന് തന്നെയാണ് കരുതേണ്ടത്. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബിൽ അയയ്ക്കാനും ഗവർണർക്ക് ഇതോടെ സാധിക്കും. അവിടെയും കാര്യങ്ങൾ നിയന്ത്രിക്കാൻ ഗവർണർക്കാകും എന്നതാണ് മറ്റൊരു വിഷയം.
ഇപ്പോൾ സേർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപിക്കാം. ഇതിലൊരാളെ ഗവർണർക്കു നിയമിക്കാം. ബിൽ നിയമമായാൽ ഈ അധികാരം ഇല്ലാതാകും. മൂന്നംഗ സേർച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പ്രതിനിധികൾ വിസിമാരാകുമെന്നാണു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചത്.
അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക സ്പീക്കർ അവതരിപ്പിച്ചപ്പോൾ, ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പുനർവിജ്ഞാപനം ചെയ്യാത്തതുമൂലം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കാനാണ് അടിയന്തരമായി സമ്മേളനം ചേരുന്നതെന്നാണു സ്പീക്കർ എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.
സ്പീക്കർ നൽകിയ വാർത്തക്കുറിപ്പിലും ഈ ബില്ലിനെക്കുറിച്ച് പരാമർശം ഇല്ല. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ കൊണ്ടുവരാൻ 16നാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാൽ ഈ ബില്ലും സർക്കാരിന് ഏറെ നിർണായകമായ ലോകായുക്ത ഭേദഗതി ബില്ലും ഒന്നിച്ചു പാസാക്കി ഗവർണർക്ക് അയച്ചാൽ രണ്ടിലും അദ്ദേഹം ഒപ്പുവയ്ക്കാത്ത സാഹചര്യം ഉണ്ടാകാം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ കേസിൽ ലോകായുക്ത വിധി പറയാനിരിക്കുകയാണ്. അതിനാൽ ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്ലിനു ഗവർണറുടെ അനുമതി വാങ്ങേണ്ടത് സർക്കാരിന്റെ അടിയന്തര ആവശ്യമാണ്.
നിയമനിർമാണത്തിനായി ഒക്ടോബർ, നവംബർ മാസങ്ങളിൽ സഭ ചേരാനായിരുന്നു നേരത്തേയുള്ള ധാരണ. എന്നാൽ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് സമ്മേളനം നേരത്തെ ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമാണ് ആദ്യ ദിനം ഉണ്ടായത്. 25, 26 തിയതികളിൽ നിയമസഭ ഉണ്ടാകില്ല.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മര്യാദയുടെ എല്ലാ പരിധിയിും ലംഘിച്ചുവെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അഭിപ്രായപ്പെട്ടു. സർവകലാശാല വി.സിക്കെതിരായ പരാമർശം അതിരുവിട്ടതും അപലപനീയവുമാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും സിൻഡിക്കേറ്റ് വാർത്താക്കുറിപ്പിൽ വിമർശിച്ചു.
സർവകലാശല നിയമങ്ങൾ ഗവർണർ പൂർണമായി മനസിലാക്കിയില്ല. ഇതിന്റെ തുടർച്ചയാണ് വി.സിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം, ഗവർണർ രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുതെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി. വിവാദങ്ങൾക്ക് ഊർജം കൂട്ടുന്ന രീതിയിലാണ് ഗവർണറുടെ പ്രതികരണങ്ങളെന്നും വിമർശനമുണ്ട്.
പ്രിയ വർഗീസിന് നിയമനം നൽകുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചത് ചട്ടങ്ങൾ മനസിലാക്കാതെയാണ്. അടുത്തിടെ നടന്ന നിയമനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഗവർണർ പറയുന്നത് ചട്ടങ്ങൾ മനസിലാക്കാതെയാണെന്നും സിൻഡിക്കേറ്റ് വിമർശിച്ചു.
https://www.facebook.com/Malayalivartha



























