പ്രിയ വർഗീസിനെ വെട്ടി ഹൈക്കോടതി; തിരിച്ചടി! ആർത്തു ചിരിച്ച് ഗവർണറും... സർക്കാരിന് വമ്പൻ തിരിച്ചടിയുമായി ഹൈക്കോടതിയുടെ സ്റ്റേ

ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഗവർണർക്കെതിരെ പോരിന് ഇറങ്ങിയ സർക്കാരിനും വിസിക്കും ഒപ്പം കണ്ണൂർ സർവകലാശാലയ്ക്കുമാണ് ഒരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഗവർണർക്കെതിരെ കോടതിയെ ഉപയോഗിച്ച് നേരിടാമെന്നാണ് കരുതിയിരുന്നത്. പക്ഷേ അപ്രതീക്ഷിതമായ ഒരു വിധി പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയ നൽകയ ഹർജിയിലാണ് ഇപ്പോൾ കോടതി ഇടക്കാല സ്റ്റേ നൽകിയിരിക്കുന്നത്. പ്രിയ വർഗീസിന് അഭിമുഖത്തില്‍ കൂടുതൽ മാർക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാമതായത്.
ഹർജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസിൽ യുജിസിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
നടപടികൾ പാലിച്ചല്ല നിയമനം എന്ന പരാതിയിൽ ഗവർണർ, സർക്കാർ, കണ്ണൂർ വിസി, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവർണർക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗൺസിൽ കൈപ്പറ്റി. പ്രിയ വർഗീസിന്റെ നിയമനം നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവർണർ സ്റ്റേ ചെയ്തത്.
അധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കിയായിരുന്നു ഗവർണറുടെ നടപടി. ചാൻസലർ എന്ന നിലയിലെ തൻ്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
അസോസിയേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗീസ്. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30. തുടര്‍ന്ന് അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി എത്തിയെന്നാണ് പുറത്തുവന്ന വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.
2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ് സർവിസിലിരിക്കെ മൂന്നുവർഷത്തെ അവധിയിലാണ് ഗവേഷണം നടത്തി പിഎച്ച്.ഡി ബിരുദം നേടിയത്. 2019 മുതൽ രണ്ടുവർഷക്കാലം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻറ് സർവിസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലും ജോലി ചെയ്തു. അസോ. പ്രഫസർക്ക് ഗവേഷണ ബിരുദവും എട്ടുവർഷം അസി. പ്രഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യതയായി യു.ജി.സി നിശ്ചയിച്ചിട്ടുള്ളത്.
2018ലെ യു.ജി.സി നിയമ പ്രകാരം അസോ. പ്രഫസർ, പ്രഫസർ നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ ഇക്കാലയളവും അധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ, ഈ കാലയളവുകൾ മുഴുവനും അധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്ക്രീനിങ് കമ്മിറ്റി പ്രിയയെ അഭിമുഖ പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തെ എ.എൻ. ഷംസീർ എം.എൽ.എയടക്കമുള്ളവരുടെ ഭാര്യമാർക്ക് നിയമനം നടത്താനുള്ള നീക്കവും വിവാദമായിരുന്നു.
നിലവിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിതയാകാനുള്ള യു.ജി.സി. മാനദണ്ഡപ്രകാരമുള്ള യോഗ്യത പ്രിയാ വര്‍ഗീസിനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ യു.ജി.സിയില്‍നിന്ന് വിശദീകരണം വാങ്ങാനുള്ള തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഹര്‍ജിയിലെ എതിര്‍കക്ഷിയായ പ്രിയാ വര്‍ഗീസിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























