സ്വയരക്ഷക്ക് പോലും തോക്കില്ല, വീട് കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ടാക്കള്‍ പൊലീസിന് നേരെ തോക്കുചൂണ്ടി കടന്നു കളഞ്ഞു

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ മോഷ്ടാക്കള്‍ പൊലീസിന് നേരെ തോക്കുചൂണ്ടി കടന്നു കളഞ്ഞു. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് സംഭവം. ഹൗസിങ്ങ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിത്തുറക്കാനാണ് രണ്ടു മോഷ്ടാക്കള്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട അയല്‍വീട്ടുകാര്‍ തടഞ്ഞതോടെ മോഷ്ടാക്കള്‍ ആദ്യം വീട്ടുകാര്‍ക്ക് നേരെയാണ് തോക്കൂചൂണ്ടിയത്. പ്രദേശവാസികളെ ഭീതിയിലാക്കിയശേഷം ഇവര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്.
വഞ്ചിയൂരിന് സമീപം ഒരു സ്‌പെയര്‍പാട്‌സ് കടയില്‍ ഇവരെത്തി. ഇതിനിടെ വിവരം ലഭിച്ച പൊലീസ് മോഷ്ടാക്കള്‍ക്കായി നഗരത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. മോഷ്ടാക്കള്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് നിഗമനം. മോഷ്ടാക്കള്‍ വഞ്ചിയൂരിലെത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി.
പൊലീസിന് നേരെയും തോക്കുചൂണ്ടിയ മോഷ്ടാക്കള്‍ അവിടെ നിന്നും കടന്നു കളയുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താനായി പൊലീസ് തിരുവനന്തപുരം നഗരത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. രണ്ട് പേരും ഒരു മഞ്ഞ സ്കൂട്ടറിലാണ് രക്ഷപ്പെട്ടത്. സ്ക്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് പറഞ്ഞു.
കുളത്തൂർ സ്വദേശിയുടേതാണ് മോഷ്ടാക്കൾ ഉപയോഗിച്ച സ്കൂട്ടറെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ സഹായകമാകും എന്നാണ് പോലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു.
https://www.facebook.com/Malayalivartha


























