കണ്ണൂര്‍ സര്‍വകലാശാലയ്ക്കുപിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയും വിവാദകുരുക്കിൽ; കാലിക്കറ്റില്‍ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെ ആരോപണം, ഒഴിയാതെ വിവാദങ്ങൾ....

കണ്ണൂര്‍ സര്‍വകലാശാലയ്ക്കുപിന്നാലെ ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനിയമന നടപടികളും വിവാദക്കുരുക്കിലായിരിക്കുകയാണ്. അതായത് കാലിക്കറ്റില്‍ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും ആരോപണങ്ങളും ഉയർന്നുവരുന്നത്. മുഖ്യന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാജേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ പരാതി നല്‍കിയത് ജോസഫ് സ്‌കറിയാണ്.
അതൊടൊപ്പം തന്നെ കഴിഞ്ഞ 11-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി. അറിയിക്കുകയുണ്ടായി. എന്നാല്‍ ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. ജോസഫ് സ്‌കറിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നും നിയമനത്തിന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ക്രമവിരുദ്ധമായ നടപടികളുണ്ടായെന്നുമുള്ള പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
അങ്ങനെ അപേക്ഷകരില്‍ ഒരാളായ ഡോ. സി.ജെ. ജോര്‍ജാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായ നിയമന നടപടി ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്തെത്തിയത്. സ്‌ക്രീനിങ് കമ്മിറ്റി പ്രബന്ധങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഡോ. സി.ജെ. ജോര്‍ജ് അഭിമുഖത്തിനുള്ള പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യമായ ഗവേഷണ ജേണലുകള്‍ ഇല്ലെന്ന വാദമുയര്‍ത്തി അഭിമുഖത്തില്‍നിന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് ജോര്‍ജിനെ തള്ളുകയാണ് ചെയ്തത്. നിയമന പ്രക്രിയയില്‍ മനഃപൂര്‍വം തന്നെ തഴയാന്‍ ശ്രമിച്ചൂവെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിരുന്നു.
കൂടാതെ സി.ജെ. ജോര്‍ജിനെ ഒഴിവാക്കിയതിനെതിരേ അക്കാദമിക, സാഹിത്യ, സാംസ്‌കാരികരംഗത്തെ പ്രമുഖരും രംഗത്തുവരുകയുണ്ടായി. കോടതിയുടെ ഉത്തരവ് നേടി ജോസഫ് സ്‌കറിയ അഭിമുഖത്തിന് പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് കാട്ടി മറ്റൊരു ഉദ്യോഗാര്‍ഥിയായ ഇടുക്കി രാജകുമാരി എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ. ജ്യോതിഷ് കുമാറും വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം സാങ്കേതിക സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ കുറുക്കുവഴിയുണ്ടാക്കിയെന്ന് ഗവര്‍ണര്‍ക്കുമുമ്പാകെ പരാതി നല്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറെ സമീപിച്ച ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ്, കഴിഞ്ഞ ആറുവര്‍ഷം സര്‍വകലാശാലകളില്‍നടന്ന നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെ 2020-ല്‍ സാങ്കേതിക സര്‍വകലാശാലയ്ക്കായി ഉണ്ടാക്കിയ ആദ്യ സ്റ്റാറ്റിയൂട്ടുകളില്‍ ഡയറക്ടര്‍, ജോ. ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നീ അനധ്യാപക തസ്തികകളിലെ നിയമനങ്ങള്‍ക്ക് സര്‍വകലാശാലയ്ക്ക് നേരിട്ട് നടത്താവുന്ന വകുപ്പുകള്‍ എഴുതിച്ചേര്‍ത്തെന്നാണ് പരാതി നൽകിയത്.
രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങി അധ്യാപനയോഗ്യത മാനദണ്ഡമാക്കി സര്‍വകലാശാലയുടെ ഭരണവിഭാഗത്തിലേക്ക് നിയമിക്കുന്ന അനധ്യാപക തസ്തികകളാണിവ. സര്‍വകലാശാലകളിലെ എല്ലാ അനധ്യാപക നിയമനങ്ങളും പി.എസ്.സി.ക്കുവിട്ട് 2015-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിനു വിരുദ്ധമാണ് കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയായിരിക്കെ കൈക്കൊണ്ട നടപടിയെന്ന് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ആരോപിക്കുകയും ചെയ്തു. സാങ്കേതിക സര്‍വകലാശാലയ്ക്ക് നേരിട്ട് അനധ്യാപക തസ്തികകളില്‍ നിയമനം നടത്താനുള്ള സ്റ്റാറ്റിയൂട്ടുകളും ഡയറക്ടര്‍ തസ്തികകളില്‍ നിയമനം നടത്താനുള്ള സ്റ്റാറ്റിയൂട്ടുകളും ഡയറക്ടര്‍ തസ്തികകളിലെ നിയമനവിജ്ഞാപനങ്ങളും റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം എന്നത്.
https://www.facebook.com/Malayalivartha


























