ആഴ്ചകളോളം കൊടും പട്ടിണി: ശരീരത്തിൽ തുള്ളിപോലും രക്തമില്ല... വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാൻ നാട്ടിലേയ്ക്ക് വരുന്നുവെന്ന സന്ദേശത്തിന് പിന്നാലെ മലയാളിയുടെ പട്ടിണി മരണം: ഞെട്ടലോടെ ഡൽഹിയിലെ മലയാളി സമൂഹം

സകർപുറിലെ വാടക വീടിന്റെ അടച്ചിട്ട മുറിയിൽ സഹായത്തിന് ആരുമില്ലാതെ, പട്ടിണി കിടന്ന് പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാറാണ് (53) മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടു പോയ അജിത് കുമാര്‍ ഈയടുത്താണ് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചത്.
കുറച്ച് നാളുകളായി അജിത് കുമാറിന് ജോലിയില്ലായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. അധികം ആരോടും ഇയാള്‍ സഹകരിച്ചിരുന്നുമില്ല.ഭക്ഷണവും വെള്ളവുമില്ലാതെ ജീവച്ഛവമായി കിടന്നിരുന്ന അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവര്‍ പറയുന്നു.
ബന്ധുക്കളുടെയും അധികൃതരുടെയും അനുമതിയോടെ മൃതദേഹം ആദർശ്നഗറിൽ ശ്മശാൻ ഘട്ടിൽ ഡൽഹിയിലെ മലയാളി സംഘടന ഡിസ്ട്രസ്റ്റ് മാനേജ്മെന്റ് കലക്ടീവിന്റെ പ്രവർത്തകർ ആചാരവിധികളോടെ ദഹിപ്പിച്ചു. ഏതാനും മാസം മുൻപ് അജിത് വീട്ടിലേയ്ക്കു ഫോണിൽ വിളിച്ചിരുന്നു. രോഗബാധിതയായ അമ്മയുമായി വീഡിയോ കോളിൽ സംസാരിച്ചു. ഓണത്തിന് നാട്ടിൽ വരാമെന്ന് അമ്മയ്ക്ക് ഉറപ്പും നൽകി. പിന്നാലെയാണ്, പട്ടിണികിടന്ന് അജിത്ത് കുമാർ മരിച്ചുവെന്ന വാർത്ത പുറത്ത് വന്നതും.
മാസങ്ങളായി ഇദ്ദേഹത്തിന് ജോലി ഉണ്ടായിരുന്നില്ലെന്നും ഭക്ഷണം കഴിച്ചിരുന്നില്ലെന്നുമാണ് പരിസരവാസികൾ പറയുന്നത്. അഞ്ചു മാസത്തിലേറെയായി വാടകയും നൽകിയിരുന്നില്ല. കാര്യമായി ആരുമായും സഹകരിച്ചിരുന്നില്ല എന്നതിനാൽ വീട്ടുടമയും വേണ്ടത്ര ശ്രദ്ധ നൽകിയില്ല. പത്ത് ദിവസമായിട്ടും വിവരങ്ങൾ ഇല്ലാതിരുന്നതോടെയാണ് വീട്ടുടമ കതക് തകർത്ത് അകത്ത് കടന്ന് പരിശോധിക്കുന്നതും ആശുപത്രിയിൽ കൊണ്ടുപോകുന്നതും.
ആറ് വർഷത്തിലേറെ ഡൽഹിയിൽ ജോലി ചെയ്ത ശേഷമാണ് ഇയാൾ നാട്ടിലെത്തിയത്. ഈ സമയം വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തി. ഭാര്യയെയും കൂട്ടി തിരിച്ച് ഡൽഹിയിൽ തന്നെ ജോലി തുടർന്നു. ഇതിനിടെ വിദേശത്തേയ്ക്കു പോകാൻ അവസരം ലഭിച്ചപ്പോൾ ഭാര്യയെ നാട്ടിലാക്കി ഗൾഫിലെത്തി. റാസൽഖൈമയിൽ ജോലി ചെയ്യുന്നതിനിടെ പന്തളത്ത് വീടും പുരയിടവും വാങ്ങി നാട്ടിലെത്തിയെങ്കിലും ഭാര്യയുമായി സ്വരച്ചേർച്ച ഇല്ലാതായതോടെ തിരികെ ഒരു ദിവസം ബാഗുമെടുത്ത് അജിത് നാട് വിടുകയായിരുന്നു.
ഡൽഹിയിലെത്തിയ അജിത് കുമാർ ആറു വർഷത്തിലേറെയായി വീടുമായി ബന്ധമില്ലാതെ ഡൽഹിയിൽ കഴിഞ്ഞു വരികയായിരുന്നു. അവിടെ സ്വന്തമായി കരാർ ജോലികൾ ചെയ്തും മറ്റുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ഭർത്താവിനെ കാണാനില്ലെന്നു കാണിച്ചു ഭാര്യ റജിസ്റ്റർ ചെയ്ത കേസിൽ കാര്യമായ അന്വേഷണം ഉണ്ടായില്ല. തുടർന്ന് ഭർത്താവിനെതിരെ വിവാഹമോചനത്തിനു ഹർജി നൽകി.
എതിർഭാഗം ഹാജരാകാതിരുന്നതിനാൽ എക്സ്പാർട്ടി വിധി വന്നു വിവാഹമോചനം ലഭിക്കുകയായിരുന്നു. അമ്മയുടെ ആരോഗ്യനില മോശമായതിനാൽ മകന്റെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുവരേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. ആകെയുള്ള സഹോദരന് എന്തെങ്കിലും ചെയ്യുന്നതിനുള്ള പ്രാപ്തിയുണ്ടായിരുന്നില്ല. നാട്ടുകാരും പഞ്ചായത്തും ഇടപെട്ടാണ് മൃതദേഹം ഡൽഹിയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























