ലോഡ്ജിൽ പരിശോധന, ലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ, 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തൊടുപുഴയിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ പഴുക്കാകുളം പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജിൽ എത്തിയിരുന്നു. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇരുവരുടെയും പതിവ്. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്.
തൊടുപുഴ എസ്എച്ച്ഒ വി.സി.വിഷ്ണു കുമാർ, എസ്ഐമാരായ കൃഷ്ണൻ നായർ, എഎസ്ഐ ടി.എസ് ഷംസുദീൻ, ഉണ്ണിക്കൃഷ്ണൻ, സിപിഒമാരായ മാഹിൻ, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. ഇടുക്കി എസ്പിയുടെ ഡാൻസാഫ് ടീം, ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഏതാനും ദിവസത്തിനുള്ളിൽ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണിത്. ശനിയാഴ്ചയാണ് എംഡിഎംഎയും കഞ്ചാവും സഹിതം ഇടുക്കി എആർ ക്യാംപിലെ സിപിഒ എം.ജെ.ഷാനവാസിനെയും കൂട്ടാളിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ റിമാൻഡിലാണ്. ഡിവൈഎസ്പി മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























