എംജി സര്‍വ്വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, 120 കോടിയുടെ ബാധ്യത, സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം വൈകും

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞിരിക്കുന്ന എംജി സര്‍വ്വകലാശാലയ്ക്ക് സര്‍ക്കാര്‍ സഹായം കിട്ടിയേക്കില്ല. അടിയന്തിരമായി 50 കോടി വേണമെന്ന സര്‍വ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ അനുകൂലമായ പ്രതികരണം ഉണ്ടായില്ല. സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ സെപ്റ്റംബര്‍ മാസത്തെ ജീവനക്കാരുടെ ശമ്പളം വൈകും.
മൊത്തത്തിൽ 120 കോടിയുടെ ബാധ്യതയാണ് സര്‍വകലാശാലക്കുള്ളത്. അടിയന്തരമായി 50 കോടി അഡീഷണല്‍ ഗ്രാന്‍ഡായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചത്. എന്നാല്‍ സര്‍വ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ഇതാദ്യമായല്ല സർക്കാരിന്റെ സഹായം തേടുന്നത്.
ഒരുമാസം ശമ്പളത്തിനും പെൻഷനും മറ്റു ചിലവുകൾക്കുമായി സർവകലാശാലയ്ക്ക് വേണ്ടത് 22 കോടിയാണ്. ഇതിൽ സർക്കാർ ഗ്രാൻഡ് ആയ 16.3 കോടി രൂപ വൈകുന്നത് മൂലം തനത് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് സർവകലാശാല ചെലവുകൾ നടത്തുന്നത്. സർക്കാർ പ്രതിവർഷം നൽകുന്ന പ്ലാൻ ഫണ്ട് കൃത്യമായി ലഭിക്കുന്നില്ലെന്നും സർവ്വകലാശാല അധികൃതർ പറയുന്നു.
https://www.facebook.com/Malayalivartha
























