ശമ്പളം കൃത്യമായി ലഭിക്കാന്‍ നടപടിയാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സംഘടനകളും നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

ശമ്പളം കൃത്യമായി ലഭിക്കാന്‍ നടപടിയാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സംഘടനകളും നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍.
ശമ്പള വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മന്ത്രിതല ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കെ.എസ്.ആര്‍ ടി.സി ഇന്ന് കോടതിയെ അറിയിക്കും. ഹര്‍ജി നേരെത്ത പരിഗണിച്ചപ്പോള്‍ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാത്തതില്‍ സിംഗിള്‍ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ സി.എം.ഡിയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ കെ.എസ്.ആര്‍.ടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നായിരുന്നു കെ എസ് ആര്‍ ടി സി കോടതിയെ അറിയിച്ചത്
അതേസമയം കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ - ഗതാഗതമന്ത്രിമാര്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെടുകയാണുണ്ടായത്. സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിന്‍ അംഗീകരിച്ചെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയില്‍ അല്ല സിഐടിയു നിര്‍ദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ടിഡിഎഫും ഐഎന്‍ടിയുസിയും സര്‍ക്കാര്‍ നയത്തെ എതിര്‍ത്തുള്ള നിലപാട് തുടരുന്നു. ശമ്പളം വിതരണം, യൂണിയന്‍ പ്രൊട്ടക്ഷന്‍, ഡ്യൂട്ടി പരിഷ്‌കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവന്‍കുട്ടിയും ആന്റണി രാജുവും വ്യക്തമാക്കി.
തൊഴിലാളികളോട് അടിച്ചമര്‍ത്തല്‍ മനോഭാവമില്ലെന്നും ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
സിഗിംള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നതിനെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ പ്രതിഷേധമാണ് നേരത്തെ നടത്തിയത്. ഈ വിഷയത്തില്‍ നേരത്തെ ഗതാഗതമന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുമായി യൂണിയനുകള്‍ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയ്ക്ക് മുന്‍പായിട്ടാണ് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
ജോലിസമയത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഒപ്പ് വയ്ക്കുന്നതിനിടയിലെ സമയമാണ് തൊഴിലാളിയുടെ ജോലി സമയമായി കണക്കാക്കേണ്ടത് എന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഇക്കാര്യത്തില്‍ അവരും നിയമോപദേശം തേടിയിരുന്നു.
എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി എന്ന നയം അംഗീകരിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ കൃത്യസമയത്ത് ശമ്പളം, കൃത്യസമയത്ത് ഡ്യൂട്ടി എന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് തൊഴിലാളി യൂണിയനുകള്‍.
"
https://www.facebook.com/Malayalivartha























