അട്ടപ്പാടിയിൽ മൂന്ന് വയസുകാരനെ തെരുവ് നായ ആക്രമിച്ചു; സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നതായി കണക്ക്, നാളെ ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഇന്ന് അട്ടപ്പാടിയിൽ മൂന്ന് വയസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിരവധി ആളുകൾക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. പേവിഷ ബാധക്കെതിരായ വാക്സിൻ എടുത്തിട്ടും ആളുകൾ മരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുകയുണ്ടായി.
അതേസമയം പൊതുജനങ്ങൾക്കിടയിൽ ഭീതി പടരുന്ന സാഹചര്യത്തിലാണ് മന്ത്രി എംബി രാജേഷ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കുന്നതാണ്. ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി വലിയൊരു കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കുകയുണ്ടായി.
എന്നാൽ, നിയമപരമായി ചില തടസങ്ങളും സർക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് എബിസി വന്ധ്യംകരണ പദ്ധതിയാണ് ഇപ്പോൾ നിയമപരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നത്. ഷെൽട്ടർ ഉൾപ്പടെയുള്ള കാര്യങ്ങൾ സജ്ജമാക്കാനും തീരുമാനിച്ചിട്ടുമുണ്ട്. അതേസമയം, കുറച്ച് നായകളെയെങ്കിലും കൊന്ന് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. നിലവിൽ ഈ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha























