സെപ്റ്റംബർ 12 ഞായറാഴ്ച കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി; ആറന്മുള അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ആവശ്യം

ഓണാഘോഷത്തിന്റെ ഭാഗമായി ഐതീഹ്യപ്പെരുമ പേറുന്ന കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി സെപ്റ്റംബർ 12 ഞായറാഴ്ച നടക്കും. ചിങ്ങമാസത്തിലെ തിരുവോണ നാളിന് ശേഷമുള്ള ഉത്രട്ടാതി ദിവസം ക്ഷേത്രാചാരങ്ങളോടെയാണ് ഊരുചുറ്റ് വള്ളംകളി നടക്കുന്നത്. വിവിധ എൻഎസ്എസ് കരയോഗങ്ങളുടെയും ദേശവഴികളിൽപ്പെട്ട കരക്കാരുടെയും ആഭിമുഖ്യത്തിലാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.
ഉത്രട്ടാതിനാളിൽ ഭഗവതി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കാൻ ഊരുചുറ്റുന്നു എന്നാണ് ഐതിഹ്യം. ദേവീചൈതന്യം സിംഹവാഹനത്തിൽ ആവാഹിച്ച് ക്ഷേത്രനടയിൽനിന്ന് വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും ശംഖുനാദത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടുകൂടി ആറാട്ടുകടവായ പുത്തൻകടവിൽനിന്നുമാണ് സിംഹവാഹനവുമായി പള്ളിയോടം യാത്രതിരിക്കുന്നത്.
നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, തെക്കേനട്ടാശേരി വഴി സൂര്യകാലടിമനയിലെത്തിച്ചേരുന്ന പള്ളിയോടം തുടർന്ന് ഇടത്തിൽ മണപ്പുറം, നാഗമ്പടം പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദാപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂർ, പനമ്പാലം, കുമാരനല്ലൂർ വടക്കേനട വഴി ഭക്തർ ഒരുക്കിയ പറവഴിപാടുകൾ സ്വീകരിച്ച് ആറാട്ടുകടവിൽ തിരികെയെത്തും. കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെയേൽപ്പിച്ചതോടെ ഊരുചുറ്റ് വള്ളംകളി സമാപിക്കും.
ആറന്മുളയിൽ ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് അപകടം ഉണ്ടായ സാഹചര്യത്തിൽ കുമാരനല്ലൂർ ഊരൂചുറ്റവള്ളംകളിയിലും ആശങ്ക ഉയർന്നിട്ടുണ്ട്. മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വള്ളത്തിൽ കയറുന്ന തുഴച്ചിൽക്കാർക്കും, ഭക്തർക്കും, ക്ഷേത്രം ഭാരവാഹികൾക്കും സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇത് കൂടാതെ ആറ്റിൽ പല ഭാഗത്തും അപകടകരമായ രീതിയിൽ മരങ്ങൾ നിൽക്കുന്നുണ്ട്. കുടമാളൂർ ഭാഗത്ത് ആറ്റിലേയ്ക്ക് അപകടകരമായ രീതിയിൽ മരം ചരിഞ്ഞ് നിൽക്കുന്നുണ്ട്. ആറ്റിൽ പകുതിയിൽ കൂടുതൽ ഭാഗത്തേയ്ക്ക് ചരിഞ്ഞാണ് മരം നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടക്കം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























