ബി ജെ പി യെ സുഖിപ്പിക്കാനുള്ള പിണറായിയുടെ നീക്കം; രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോൾ കെ.സുധാകരനെതിരെ കേസ്: ലാവ്ലിൻ കേസ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തതിന് പിന്നാലെ, കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടത്തുള്ള ഒരു യൂത്ത് കോണ്‍ഗ്രസുകാരനാണ് മുഖ്യ സൂത്രധാരനെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം

എ.കെ.ജി.സെൻറർ പടക്കമേറ് കേസിൽ രാഹുൽ ഗാന്ധി കേരളത്തിലുളളപ്പോൾ തന്നെ കെ പി സി സി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുക്കാൻ സർക്കാർ നീക്കം. ലാവ്ലിൻ കേസ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബി ജെ പി യെ സുഖിപ്പിക്കാനുള്ള പിണറായിയുടെ നീക്കം. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടത്തുള്ള ഒരു യൂത്ത് കോണ്‍ഗ്രസുകാരനാണ് മുഖ്യ സൂത്രധാരനെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായപ്പോഴും യൂത്ത് കോണ്‍ഗ്രസുകാരൻ വിമാനത്തിലുണ്ടായിരുന്നു. ഉന്നത നേതാവെന്ന് ക്രൈംബ്രാഞ്ച് ഉദ്ദേ ശിക്കുന്നത് സുധാകരനെയാണ്.
എന്നാൽ ഗൂഢാലോചനയിൽ തെളിവില്ലാത്തിനാൽ പ്രതിയാക്കിയിരുന്നില്ല. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എകെജി സെൻറർ ആക്രണത്തിലെ പ്രതിയെന്ന സംശയിക്കുന്ന ഒരു ചെറുപ്പക്കാരനിലേക്ക് എത്തിയിരിക്കുന്നത്. സ്കൂട്ടറിലെത്തി ബോംബെറിഞ്ഞെന്ന് സംശയിക്കുന്ന മേനംകുളം സ്വദേശിയായ ചെറുപ്പക്കാരെനെ ചോദ്യം ചെയ്തുവെങ്കിലും അയാൾ എല്ലാം നിഷേധിച്ചു. ചെറുപ്പക്കാരന് സുധാകരനുമായി ബന്ധമുണ്ടെന്നും സുധാകരൻ്റെ അറിവോടെയാണ് പടക്കമെറിഞ്ഞതെന്നും വരുത്തി തീർക്കാനാണ് ശ്രമം. ഇതിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ വിമാന ആക്രമണത്തെ എ കെ ജി സെൻററുമായി കൂട്ടിമുട്ടിക്കുന്നത്.
ലാവ്ലിൻ കേസിൽ നിന്നും പിണറായിക്ക് രക്ഷപ്പെടണമെങ്കിൽ കേന്ദ്ര സർക്കാരിൻ്റെയും അതുവഴി സി ബി ഐ യുടെയും സഹായം വേണം. കെ പി സി സി അധ്യക്ഷനെതിരെ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനിടെ കേസെടുത്താൽ ബി ജെ പി ക്ക് സന്തോഷമാകുമെന്ന് പിണറായി കരുതുന്നു. എകെജി സെന്റർ ആക്രമണത്തിൽ അന്വേഷണം യൂത്ത് കോൺഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കവെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. ഇത്ര മാസം അന്വേഷിച്ചിട്ടും ഇപ്പോഴണ് ഇവർക്ക് പ്രതികളെ മനസിലായത്. ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ കൗൺസിലർ ഐ പി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പൊലീസിനേ കൊണ്ട് പോയാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്നും സുധാകരൻ പറഞ്ഞു. രാഷ്ട്രീയമായി നേരിടും. ഞങ്ങൾ വെറുതെ ഇരിക്കില്ല. എല്ലാം കെട്ടുകഥ. ഈ ശൈലി സിപിഎം അവസാനിപ്പിക്കണമെന്നും സുധാകരൻ വ്യക്തമാക്കി.
എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വിവിധ മേഖലകളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്ന നിഗമനമാണ് ക്രൈംബ്രാഞ്ചുള്ളത്. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
എകെജി സെന്‍റര്‍ ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും പ്രതികളിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ആദ്യം ബോംബ് സ്ഫോടനമെന്നായിരുന്നു പ്രചാരണമെങ്കിലും പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു. നൂറുകണക്കിന് ഫോൺകോളുകൾ പരിശോധിച്ചു. മൊബൈൽ കോൾ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടിക്കാനായില്ല. ഇത് പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ നാണക്കേടുണ്ടാക്കി. ഇതിനിടെ പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ആക്ഷേപവും ഉയർന്നു. ഇത് പ്രതിപക്ഷവും ചർച്ചയാക്കി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തി.
എകെജി സെന്‍ററില്‍ പടക്കം എറിഞ്ഞ കേസില്‍ പ്രതിയെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞെന്ന റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാരിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡനന്‍റ് ടി സിദ്ധിഖ് എംഎല്‍എ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് സിദ്ദിഖിന്‍റെ പരിഹാസം. ഇത്രയും പേടിയാണോയെന്നും ടി സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയപ്പോഴാണ് എകെജി സെന്‍ററില്‍ പടക്കമെറിഞ്ഞതെന്നും ടി സിദ്ധിഖ് പറയുന്നു.
സാഹചര്യ തെളിവുകളും ഫോണ്‍ വിശദാംശങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ അക്രമത്തിന് പിന്നിൽ ഈ സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷെ പ്രതിയാക്കാനുള്ള വ്യക്തമായ തെളിവുകളൊന്നും ഇതേവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ വിവാദമായി കത്തിപ്പടർന്നു. സെന്‍ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതൽ ചർച്ചയായി. ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതിയാരെന്ന് സ്വയം വിധിയെഴുതി. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി.
നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏക പിടിവള്ളി. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു.
ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴു പൊലീസുകാരിൽ അഞ്ചുപേർ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പറയുന്ന സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞില്ലെന്നാണ് മൊഴി.
ഇതിനിടെ അന്വേഷണം ബോധപൂർവ്വം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെയും പൊലീസിനെയും കൂടുതൽ വെട്ടിലാക്കി. സംഭവ ദിവസം എകെജി സെന്‍ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതൽ പൊലീസ് സംശയിച്ചു. പക്ഷെ തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം ഫോൺ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിലും യൂത്ത് കോണ്‍ഗ്രസ് സംശയിലുണ്ടായിരുന്നു. പക്ഷെ പ്രതി ഉപയോഗിച്ച വാഹനം, സ്ഫോടക വസ്തു സംഘടിപ്പിച്ചത്. ഗൂഢാലോചന തുടങ്ങിയവയെ കുറിച്ച് വ്യക്തമായ തെളിവ് അന്നും ലഭിച്ചിരുന്നില്ല. എകെജി സെൻറർ ആക്രമണം സിപിഎം ആസൂത്രണം ചെയ്തതാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് പൊലീസിൻെറ ഇപ്പോള്‍ പുറത്തു വരുന്ന കണ്ടെത്തലുകള്‍. നിർണായക തെളിവുകള്‍ ശേഖരിക്കാനുള്ളതിനാൽ അന്വേഷണത്തെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ പറയാനില്ലെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങളും വ്യക്തമാക്കി.
അതേ സമയം, എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിന് പിന്നാലെ ആരോപണങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിന് വ്യക്തമായ പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു. കെസിപിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തതായും ഡിവൈഎഫ്ഐ ആരോപിച്ചു.
കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ഒരു ഭാഗത്ത് നടന്നുവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലാപാഹ്വാനവും ആസൂത്രണവും നടന്നു. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ ആക്രമണം. ജനാധിപത്യപരമായ പ്രതിഷേധങ്ങളോട് ഡിവൈഎഫ്ഐക്ക് എതിർപ്പില്ല. പക്ഷേ മുഖ്യമന്ത്രിയെ അപായപ്പെടുത്തിയുള്ള പ്രതിഷേധത്തിൽ ശരികേടുണ്ട്. എന്നിട്ടും വേണ്ടത്ര പ്രകോപനമുണ്ടായില്ലെന്ന് കരുതിയാണ് പാർട്ടിഓഫീസുകൾ ആക്രമിക്കുകയും എകെ ജി സെന്ററിലേക്ക് ബോംബ് എറിഞ്ഞതെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
സുധാകരനെതിരെ സി പി എം കരുക്കൾ നീക്കിയിട്ട് കാലങ്ങളായി. പിണറായിയും സുധാകരനും തമ്മിലുള്ള ബ്രണ്ണൻ കോളേജ് കഥ ഏറെ നാൾ ചർച്ച ചെയ്തതാണ്. ബ്രണ്ണൻ കോളേജിലെ പഴങ്കഥകൾ പറഞ്ഞ് സുധാകരൻ പിണറായിയെ പരിഹസിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്.ഇതിന് പകരം വീട്ടാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു പിണറായി.
ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വരെ എന്നും സുധാകരൻ പിണറായിയെ അപഹസിച്ചു.. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. തുടർന്ന്, പരാമർശത്തിൽ സുധാകരൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാനി മോൾ ഉസ്മാൻ ആവശ്യപ്പെട്ടിരുന്നു. അത്തരം പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻെറ ഗുണ്ടകളാണെന്ന് വരുത്തി തീർക്കാനും കോടിയേരി ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചിരുന്നു. ചുരുക്കത്തിൽ കണ്ണൂരിലെ സി പി എമ്മിൻ്റെ കരടായി സുധാകരനെ കഥാവശേഷനാക്കേണ്ടത് പാർട്ടിയുടെ തന്നെ ആവശ്യമാണ്.
കെ.സുധാകരൻ്റെ പണി തീർക്കാൻ കുറെ നാളായി സിപിഎം ശ്രമിച്ചു വരികയാണ്. വി.ഡി. സതീശനോട് ഇവർക്ക് വിരോധമില്ല. സി പി എമ്മിനെ നോവിപ്പിക്കുന്ന തരത്തിൽ ഒരിക്കലും സതീശൻ പെരുമാറാറില്ല. മുഖ്യമന്ത്രിയെയും കണ്ണൂരിലെ സി പി എം നേതാക്കളെയും നിരന്തരം അപഹസിക്കുന്ന കെ സുധാകരനെ ഇല്ലാതാക്കി കേസിൽ കുരുക്കിയാൽ അത് പാർട്ടിക്ക് ഗുണകരമാകുമെന്ന് സി പി എം കരുതുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് സി പി എം കുറ്റപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. . സുധാകരൻ പ്രകോപനം സൃഷ്ടിക്കുന്നു. ഇതുവരെ 21 പേരുടെ കൊലപാതകം നടന്നു. ഇനിയെങ്കിലും കോൺഗ്രസ് കൊലക്കത്തി താഴെ വെക്കണം. കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് കോൺഗ്രസിന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും സി പി എം ചോദിച്ചിരുന്നു.
വിമാന ആക്രമണം സുധാകരൻ്റെ പദ്ധതിയാണെന്ന് വരുത്തി തീർക്കാൻ സി പി എം ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തെളിവുകൾ കിട്ടാത്തതായിരുന്നു കാരണം. ഇപ്പോൾ സുധാകരനുമായി ബന്ധമുണ്ടെന്ന് പോലീസ് കരുതുന്ന യൂത്ത് കോൺഗ്രസുകാരനെ അറസ്റ്റ് ചെയ്ത് സുധാകരനെ കുരുക്കാനാണ് പുതിയ നീക്കം.ഇത് എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയാം.അതിനാണ് കഴക്കൂട്ടത്തെയൂത്ത് കോൺഗ്രസുകാരൻ വിമാനത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























