കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ഒന്നാം പ്രതി ഉമേഷിനെ ഏക പ്രതിയാക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു

കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ ഇരയെ കെട്ടിത്തൂക്കിയ അതേ കാട്ടിനുള്ളില്‍ കൊലക്കേസിലെ മൂന്നാം സാക്ഷിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ ഒന്നാം പ്രതി ഉമേഷിനെ ഏക പ്രതിയാക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവല്ലം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് ലിഗ കൊലക്കേസിലെ ഒന്നും രണ്ടും പ്രതികള്‍.
ലാത്വിയന്‍ യുവതിയുടെ മൃതദേഹം കിടന്ന മീന്‍ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടില്‍ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീര്‍നായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീര്‍നായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു
. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് സാക്ഷി മൊഴി നല്‍കിയത്. തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടില്‍ ചീലാന്തിക്കാട്ടിന് സമീപം മീന്‍ പിടിക്കാന്‍ പോയ കാര്യമോ തന്റെ പേരോ പോലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നല്‍കി. പ്രതികളുടെ സുഹൃത്തും കാറ്ററിംഗ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളില്‍ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി സൂരജാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നല്‍കി. പ്രതിയെ ഭയന്നാണ് വിവരം പോലീസില്‍ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നല്‍കിയിരുന്നു.
രണ്ടു പ്രതികളും തന്റെ സുഹൃത്തുക്കളാണെന്നും 2018 മാര്‍ച്ച് മാസം ബൈപാസ് തടി മില്ലിനടുത്ത് വച്ച് ഒരു മദാമ്മ ഇന്നവിടെ വന്നുവെന്നും ഉമേഷ് മദാമ്മയോട് സിഗരറ്റ് ചോദിച്ചുവെന്നും ഫക്കിംഗ് ചോദിച്ചുവെന്നും മദാമ്മ ഒരു മറുപടിയും പറയാതെ പോയെന്നും ഉമേഷ് തന്നോട് പറഞ്ഞതായി നാലാം സാക്ഷി ലാലുവും മൊഴി നല്‍കി.
രണ്ടു സാക്ഷികളും തങ്ങളെ ഇപ്പോള്‍ കാണിച്ചത് തങ്ങള്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യ മൊഴികളാണെന്നും അതില്‍ കാണുന്ന ഒപ്പും വിരല്‍ പതിപ്പും തങ്ങളുടേതാണെന്നും കോടതിയില്‍ മൊഴി നല്‍കി. രഹസ്യമൊഴികള്‍ പ്രോസിക്യൂഷന്‍ ഭാഗം നാലും അഞ്ചും രേഖകളാക്കി കോടതി തെളിവില്‍ സ്വീകരിച്ചു.
കോടതിയില്‍ സന്നിഹിതയായിരുന്ന ലിഗയുടെ സഹോദരി ഇല്‍സ സാക്ഷിമൊഴി കേട്ട് സ്തബ്ദയായി ഇരുന്നു.
വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നത്.
യുവതിയെ കാണാതായ മാര്‍ച്ച് 14 മുതല്‍ ബോഡി കണ്ടെടുത്ത ഏപ്രില്‍ 20 വരെയുള്ള പ്രതികളുടെ കൃത്യ ദിവസങ്ങളിലെ നടത്തയെക്കുറിച്ചും അവര്‍ പങ്കുവെച്ച വിവരങ്ങള്‍ തെളിയിക്കുന്നതിനുമായാണ് മൂന്നും നാലും സാക്ഷികളായ ലാലു , സൂരജ് എന്നിവരെ വിസ്തരിച്ചത്.
2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികള്‍ കാട്ടുവള്ളി കഴുത്തില്‍ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തന്‍കോട് ആയുര്‍വ്വേദ കേന്ദ്രത്തില്‍ മാാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സില്‍ കയറി കോവളം തീരത്തെത്തുകയായിരുന്നു. പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി ലിഗയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നല്‍കാമെന്നും വിശ്വസിപ്പിച്ച് മോട്ടോര്‍ ഘടിപ്പിച്ച വഞ്ചിയില്‍ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നല്‍കി മയക്കി പീഡിപ്പിച്ചു. ഉറക്കമുണര്‍ന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.
സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികള്‍ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ കോവളം , തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തില്‍ ഇടപെട്ടതോടെയാണ് പരാതിക്ക് മേല്‍ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്. ഒടുവില്‍ ദിവസങ്ങള്‍ പഴകി കഴുത്തു വേര്‍പെട്ട് കാട്ടു വള്ളി പടര്‍പ്പില്‍ ഉടല്‍ വേര്‍പെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌റ്റേഷനതിര്‍ത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താന്‍ വൈകിയത്. സ്‌റ്റേഷനതിര്‍ത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാന്‍ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
വിദേശ വനിതയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ 2017 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പോക്‌സോ കോടതിയില്‍ കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായത്. ഇതില്‍ നിന്നു തന്നെ പ്രതികള്‍ക്ക് പോലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസില്‍ ഉമേഷ് ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്‌സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്
https://www.facebook.com/Malayalivartha

























