അച്ഛനും മകൾക്കുമെതിരെ കെ.എസ്.ആർ.ടി.സിയുടെ അതിക്രമം; മാനസിക പ്രയാസമേറ്റ പെൺകുട്ടിക്ക് ജുവലറിയുടെ 50,000; ലക്ഷങ്ങളുടെ പരസ്യം ഒഴിവാക്കി, തീരുമാനം നൊമ്പരപ്പെടുത്തുന്ന മർദ്ദന വീഡിയോ കണ്ടതോടെയെന്ന് ടോണി വർക്കിച്ചൻ

അച്ഛനെ മകൾക്കുമുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനം നൊന്ത ജുവലറി ഗ്രൂപ്പ് ഉടമ കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കി. മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർ മർദിക്കുന്ന വീഡിയോ കണ്ടതോടെയാണ് ഈ തീരുമാനം.
അതേസമയം സംഭവത്തെ തുടർന്ന് മാനസിക പ്രയാസമേറ്റ പെൺകുട്ടിക്ക് നാലു വർഷം യാത്ര ചെയ്യുന്നതിനുള്ള തുകയായി 50,000 രൂപ കൈമാറി. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനാണ് ഇന്നലെ ആമച്ചൽ കുച്ചപ്പുറം 'ഗ്രീരേഷ്മ" വീട്ടിലെത്തി പ്രേമനന്റെ മകൾ രേഷ്മയ്ക്ക് പണം കൈമാറിയത്.
ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്ന നൊമ്പരപ്പെടുത്തുന്ന മർദ്ദന വീഡിയോ കണ്ടതോടെ കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന പരസ്യം ഒഴിവാക്കാൻ അച്ചായൻസ് ജുവലറി എം.ഡി ടോണി തീരുമാനിക്കുകയായിരുന്നു. മാത്രമല്ല പരസ്യത്തിനായി നൽകിവന്ന തുകയുടെ ഒരു ഭാഗമാണ് മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിനു നൽകിയതെന്ന് അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ 20 ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1,80,000 രൂപയാണ് അച്ചായൻസ് ഗ്രൂപ്പ് കെ.എസ്.ആർ.ടി.സിക്ക് നൽകിവന്നത്. ഇത് ആറുമാസമായി തുടരുന്നുമുണ്ട്. തുടർന്ന് മൂന്ന് മാസത്തെ കരാർ പുതുക്കേണ്ട സമയം എത്തിയിരുന്നു. എന്നാൽ ജീവനക്കാരുടെ അക്രമം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ പുതുക്കേണ്ടന്നു തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രേഷ്മയുടെ പിതാവ് പ്രേമനൻ, മാതാവ് ഡാളി.പി.ആർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.
https://www.facebook.com/Malayalivartha


























