CPM നേതാക്കൾ പീഡിപ്പിച്ചു? ഗൃഹനാഥന്‍റെ ആത്മഹത്യ! പരാതിയുമായി ഭാര്യ... സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി ഭാര്യ

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പഞ്ചായത്തിന്റെ വെയ്റ്റിങ് ഷെഡ് വിപുലീകരിക്കുന്നതുമായി ബന്ധപ്പെഒട്ട തർക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. പെരുനാട് സ്വദേശി ബാബു (64) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ബാബു ധരിച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നു കിട്ടിയ കുറിപ്പിൽ മരണകാരണം വീടിനകത്തെ ഡയറിയിൽ എഴുതി വച്ചതായി പറഞ്ഞിരുന്നു. തുടർന്ന് വീടിന് അകത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി. ഡയറിയിൽ ആത്മഹത്യക്ക് ഉത്തരവാദി സി.പി.എം നേതാക്കളാണ് എന്ന് ആരോപിക്കുന്നു.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി റോബിന്‍, വാര്‍ഡ് അംഗം എന്നിവര്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. പി.എസ്. മോഹനനും റോബിനും തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് അളന്നെടുത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബാബുവിന്റെ ഭാര്യ കുസുമകുമാരിയും പ്രതികരിച്ചു.
താനൊരു സിപിഎം പ്രവര്‍ത്തകനാണെന്ന് ബാബു കുറിപ്പില്‍ പറയുന്നു. കൂടുതൽ സ്ഥലമേറെറടുത്ത് ശൗചാലയം ഉൾപ്പെടെ സ്ഥാപിക്കാനുള്ള പദ്ധതി ബാബു അംഗീകരിച്ചില്ല. തുടർന്ന് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബാബു കുറിച്ചു. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ സെന്റ് സ്ഥലം കൂടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയും താലൂക്ക് സര്‍വേയറെ എത്തിച്ച് അളക്കുകയും ചെയ്തു.
പാര്‍ട്ടി നേതാക്കള്‍ക്ക് നാല് ലക്ഷം രൂപ നല്‍കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ബാബു നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം പി.എസ്.മോഹനന്റെ മകനായ കെട്ടിട കോൺട്രാക്ടാറെ ഏൽപിച്ചാൽ ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും മറ്റൊരാൾക്ക് കരാർ നൽകിയതോടെ മോഹനനും റോബിനും തന്നോട് പക കൂടിയെന്നും ഡയറിയിൽ പറയുന്നു. ഡയറിയിലെ പേജിന്റെ പകർപ്പ് മാധ്യമങ്ങളെ ഏൽപ്പിക്കണമെന്നും കത്തിലുണ്ട്.
അതേസമയം, മരണവുമായി പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ലെന്ന് ആരോപണവിധേയരായ പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു. ബാബുവിനെ ഉപദ്രവിച്ചിട്ടില്ലെന്ന് റോബിനും മോഹനനും പറഞ്ഞു. ബസ് സ്റ്റോപ്പ് നിർമിക്കുന്നത് ബാബുവിന്റെ സ്ഥലത്തല്ല. പിന്നെ ആത്മഹത്യാകുറിപ്പിലെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മോഹനൻ വ്യക്തമാക്കി.
സംഭവത്തിൽ ഭാര്യ പരാതി നൽകി. ആത്മഹത്യ ചെയ്ത പത്തനംതിട്ട പെരുനാട് സ്വദേശി ബാബുവിന്റെ ഭാര്യ കുസുമകുമാരിയാണ് പോലീസിന് പരാതി നൽകിയത്. സിപിഎം നേതാക്കൾക്കെതിരെയാണ് പരാതി.
https://www.facebook.com/Malayalivartha


























