ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വീണ്ടും കസ്റ്റഡി മര്‍ദ്ദനം... പ്രതികള്‍ ഡിസംബര്‍ 3 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു

സിറ്റി ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച കേസില്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷെറി, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാര്‍ , സുരേഷ് എന്നിവരെ 1 മുതല്‍ 3 വരെ പ്രതി ചേര്‍ത്ത് കോടതി നേരിട്ട് കേസ് എടുത്തു.
തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ടും നിലവില്‍ സബ് ജഡ്ജിയുമായ വിവീജാ രവീന്ദ്രനാണ് പരാതിക്കാരന്റെ മൊഴിയെടുത്തത്. തുടര്‍ന്ന് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയും തെളിവുകള്‍ സ്വീകരിച്ചും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസയാണ് കേസെടുത്തത്.
പ്രതികള്‍ ഡിസംബര്‍ 3 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323 ( സ്വേച്ഛയാ ദേഹോപദ്രവമേല്‍പ്പിക്കല്‍) , 506 (1) (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. കസ്റ്റഡി മര്‍ദ്ദനം പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമല്ലാത്തതിനാല്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെതിരെ കോഗ്‌നൈസന്‍സ് (കേസ് ) എടുക്കാന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 197 പ്രകാരമുള്ള സിഐയുടെ നിയമനാധികാരിയായ ഡിജിപിയുടേയോ ഹോം സെക്രട്ടറിയുടേയോ സിവില്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ റെയ്ഞ്ച് ഐജിയുടേയോ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കസ്റ്റഡി മര്‍ദ്ദനത്തിനിരയായ മണക്കാട് സ്വദേശി നിയാസ് അഡ്വ. നന്ദു പ്രകാശ് മുഖേനയാണ് കോടതിയെ സമീപിച്ചത്.പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നിയാസിനെ ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ സി ഐ യുടെ ഇടിമുറിയിലിട്ട് തല്ലിച്ചതച്ചു എന്നതാണ് അന്യായ സംഗതി.
അന്യായ തടങ്കലില്‍ വച്ചുള്ള മര്‍ദ്ദനത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലാണ് കോടതി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം പ്രാഥമിക അന്വേഷണം നടത്തി പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കലണ്ടര്‍ കേസെടുത്തത്.
2015 ജൂലൈ 19 ന് നിയാസിനെതിരെ ഫോര്‍ട്ട് പോലീസ് മണക്കാട് സ്വദേശി മനു എന്ന ആളിനെ ആക്രമിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഫോര്‍ട്ട് പോലീസ് 2015 ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.എന്നാല്‍ കേസ് കോടതിയുടെ പരിഗണയില്‍ വരുന്ന ദിവസങ്ങളില്‍ പ്രതി കോടതിയില്‍ ഹാജരാകുമായിരുന്നില്ല.ഇതേ തുടര്‍ന്ന് കോടതി പ്രതിക്കെതിരെ വാറണ്ട് ഉത്തരവ് ചെയ്തിരുന്നു.
ഈ മാസം 4 ന് ഇയാള്‍ കോടതി പരിസരത്ത് മറ്റൊരു കേസ് സംബന്ധിച്ച് അഭിഭാഷകനെ കാണുവാന്‍ വഞ്ചിയൂരില്‍ എത്തിയിരുന്നു. ഇവിടെ വച്ച് സിഐ ഷെറിയുടെ നേതൃത്വത്തിലുഉള്ള പോലീസ് സംഘം ഇയാളെ പിടികൂടി ഫോര്‍ട്ട് സ്റ്റേഷനില്‍ കൊണ്ടുപോയി.അന്നേ ദിവസം രാത്രി ഒരു മണിക്ക് ഫോര്‍ട്ട് സ്റ്റേഷനിലെ സിഐ ഓഫീസിനു തൊട്ടടുത്തുള്ള ഇടിമുറിയില്‍ കൊണ്ടുപോയി സിഐ ഷെറിയും സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ശ്രീകുമാറും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ധിച്ചു.പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിന് മുന്‍പ് ആശുപത്രയില്‍ വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോയപ്പോള്‍ നിയാസ് ഡോക്ടറോട് കാര്യം പറയുകയും ചെയ്തു. വൈദ്യപരിശോധന റിപ്പോര്‍ട്ടുമായി കോടതിയില്‍ ഹാജരാക്കിയ പ്രതി മജിസ്ട്രേറ്റിനോട് നേരിട്ട് പരാതി പറയുകയും മജിസ്ട്രേറ്റ് വിവരം നേരിട്ട് രേഖപ്പെടുത്തുകയും ചെയ്തു. അന്ന് തന്നെ കോടതി പ്രതിയെ പ്രതിയുടെ സ്വന്തം ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് നിയസിനോട് നേരിട്ട് കോടതയില്‍ ഹാജരായി കസ്റ്റഡി മര്‍ദ്ദനത്തിനെതിരെ മൊഴി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു ഇതനുസരിച്ചാണ് ഇയാള്‍ കോടതിയില്‍ എത്തി മൊഴി നല്‍കിയത്.
ഇതേ സ്റ്റേഷനിലാണ് 1998 ല്‍ പാന്റ് മോഹനന്‍ കസ്റ്റഡി മരണവും 2005 ഉദയകുമാര്‍ ഉരുട്ടിക്കൊല സംഭവും നടക്കുന്നത്. ഇതില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധ ശിക്ഷയും മറ്റ് ആറ് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷയും തിരുവനന്തപുരം സിബിഐ കോടതി വിധിച്ചിരുന്നു.
അന്ന് ഉദയകുമാറിനെ മോഷണ കുറ്റം ആരോപിച്ചായിരുന്നു 2005 സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് ശ്രീകണ്ടേശ്വരം പാര്‍ക്കില്‍ നിന്നും ഫോര്‍ട്ട് പോലീസ് പിടികൂടിയത്. ഉദയകുമാറിനെ ഉരുട്ടികൊലപ്പെടുത്തുവാന്‍ ഇടിമുറിയാക്കിയ അതേ സിഐ ഓഫീസിനു സമീപമുള്ള മുറിയില്‍ വച്ചായിരുന്നു തന്നെയും മര്‍ദിച്ചതെന്ന് നിയാസ് കോടതിമുന്‍പാകെ മൊഴി നല്‍കി .
"https://www.facebook.com/Malayalivartha


























