ഹൈക്കോടതിയില്‍ ജോലിതരപ്പെടുത്താമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍തട്ടി, ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുംവിധം വാട്‌സാപ്പ് വഴി അയച്ചുകൊടുത്തത് വ്യാജ നിയമന ഉത്തരവുകള്‍, സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വ്യാജേന രേഖകള്‍ ചമച്ച് യുവാവിൽ നിന്ന് പണം തട്ടിയ യുവതി അറസ്റ്റിൽ...!

ഹൈക്കോടതിയില്‍ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണ (28)യാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍നിന്ന് കഴിഞ്ഞദിവസം അറസ്റ്റുചെയ്യുകയായിരുന്നു.
ഇവർ സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വ്യാജേന രേഖകള്‍ ചമച്ച് 5,95,250 രൂപയാണ് തട്ടിയെടുത്തത്. ഹൈക്കോടതിയില്‍ സ്റ്റെനോഗ്രാഫര്‍ ആണെന്ന് പറഞ്ഞ് യുവാവിനെ ഫോണില്‍ വിളിച്ച പ്രതി, തന്റെ സ്വാധീനം ഉപയോഗിച്ച് ജോലി ശരിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ശരിയാക്കുന്നതിന് പണം ആവശ്യപ്പെട്ട പ്രതി, പറക്കോണം സ്വദേശിയായ പരാതിക്കാരന്റെ പുല്ലാട് കേരള ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നു പ്രതിയുടെ അക്കൗണ്ടിലേക്ക് ആദ്യം 9,000 രൂപയും, രണ്ടാമത് 3,45,250 രൂപയും, പിന്നീട് ഒരുലക്ഷം രൂപ നേരിട്ടും കൈപ്പറ്റിയിരുന്നു. ഇത് കൂടാതെ സഹോദരന്മാര്‍ക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കുനല്‍കി 1.5 ലക്ഷം രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു.
5.95 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസില്‍ യുവതി ജാമ്യമെടുത്തശേഷം മുങ്ങി. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു, ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍നിന്നു കഴിഞ്ഞദിവസം അറസ്റ്റുചെയ്യുകയായിരുന്നു. യുവാവിന് പിന്നീട് ആറ് ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയും ജോലിയില്‍ നിയമിച്ചതായുള്ളത്തും വ്യാജ നിയമന ഉത്തരവുകള്‍ വാട്‌സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി വഞ്ചിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























