കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ്; 5 പ്രതികളും മുൻകൂർ ജാമ്യം തേടി ജില്ലാേ കോടതിയിൽ, സെപ്റ്റംബർ 28 ന് സർക്കാർ നിലപാടറിയിക്കാനും കാട്ടാക്കട ഡി വൈ എസ് പി റിപ്പോർട്ട് ഹാജരാക്കാനും ജില്ലാ കോടതി ഉത്തരവ്! അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ജാമ്യ ഉത്തരവ് കോടതി നൽകാൻ വിസമ്മതിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളി

കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസിൽ സ്റ്റേഷൻ മാസ്റ്ററടക്കം 5 പ്രതികൾ മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻ കൂർ ജാമ്യ ഹർജിയിൽ സെപ്റ്റംബർ 28 ന് സർക്കാർ നിലപാടറിയിക്കാനും കാട്ടാക്കട ഡി വൈ എസ് പി റിപ്പോർട്ട് ഹാജരാക്കാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടു. ജാമ്യഹർജിയിൽ വാദം കേട്ട് തീർപ്പു കൽപ്പിക്കുന്നതിനായി ആറാം അഡീ. ജില്ലാ സെഷൻസ് കോടതിക്ക് പ്രിൻസിപ്പൽ ജില്ലാ കോടതി മെയ്ഡ് ഓവർ ചെയ്തു.
സെപ്റ്റംബർ 23 നാണ് പ്രതികൾ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. ഇതു വരെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. അതേ സമയം മുൻകൂർ ജാമ്യ ഹർജിയിൽ പ്രതികളുടെ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ജാമ്യ ഉത്തരവ് കോടതി നൽകാത്തതിനാൽ ഏതു നിമിഷവും പോലീസിന് അറസ്റ്റ് ചെയ്യാമെന്നിരിക്കെ യൂണിയൻ നേതാക്കളായ പ്രതികളുടെ ഉന്നത സ്വാധീനത്താൽ പോലീസ് അറസ്റ്റ് ചെയ്യാതെ നിഷ്ക്രിയത്വം പാലിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ആദ്യം സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പിട്ടാണ് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ കെ എസ് ആർറ്റിസി കേസ് ചുമതല വഹിക്കുന്ന ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പോൾ പട്ടികവർഗ്ഗ അതിക്രമം തടയൽ , സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്ന കൈയ്യേറ്റ ബലപ്രയോഗം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കോടതിയിൽ പോലീസ് അഡീ. റിപ്പോർട്ട് ഹാജരാക്കുകയായിരുന്നു.
സിഐടിയു ഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍ കുമാര്‍, ഐഎന്‍ടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലന്‍ ഡോറിച്ച് , മെക്കാനിക്ക് എസ്. അജികുമാർ എന്നീ 5 പ്രതികളാണ് മുൻകൂർ ജാമ്യം തേടിയത്. തങ്ങൾ നിരപരാധികളും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്തതുമാണ്. കോടതി നിഷ്ക്കർശിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാൻ തയ്യാറാണ്. അറസ്റ്റും റിമാൻറും തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. അതിനാൽ പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം കൊടുക്കണമെന്നാണ് ഹർജിയിൽ പ്രതികളുടെ ആവശ്യം.
ജാമ്യമില്ലാ വകുപ്പ് ആയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 , പട്ടികവർഗ്ഗ ഗിരിജന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചില്‍ നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. മാധ്യമങ്ങളുടെയും ജനശ്രദ്ധയും തിരിച്ചു വിടാൻ പോലീസ് ഒത്താശയോടെയാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം 4 പ്രതികളെ ആദ്യം സസ്പെൻ്റ് ചെയ്തെങ്കിലും ആക്രമണ ദൃശ്യങ്ങളില്‍ കണ്ട മെക്കാനിക് അജികുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച കെഎസ്‌ആര്‍ടിസി വിജിലന്‍സ് സംഘം അജികുമാറിന തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ നടപടി ഇല്ലാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്നലെ രാത്രി കെഎസ്‌ആര്‍ടിസി വിജിലന്‍സ് സംഘം വീട്ടില്‍ ചെന്ന് മര്‍ദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തി. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്റിന്റെ ആലോചന.
സംഭവം ഹൈക്കോടതി പരിഗണിച്ചതോടെയാണ് കേസ് ഫയലിന് അനക്കം വെച്ചത്. മര്‍ദ്ദനത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു. കെഎസ്‌ആര്‍ടിസി എം ഡി ബിജു പ്രഭാകറിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടിയ്ക്ക് കൈമാറിയിട്ടുണ്ട്. . കാട്ടക്കട സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ:
മകള്‍ രേഷ്മയ്ക്കും മകളുടെ കൂട്ടുകാരിക്കുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍. പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്‍ മറുപടി നല്‍കിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്‌ആര്‍ടിസി രക്ഷപെടാത്തതെന്ന് പ്രേമനന്‍ പറഞ്ഞതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഇടിമുറിയായ ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.
അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേള്‍ക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോള്‍ രേഷ്മയെ തള്ളിമാറ്റി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നല്‍കിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലില്‍ നിന്ന് ജീവനക്കാര്‍ മോചിപ്പിച്ചത്. ആക്രമണത്തില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടത്തില്‍ ഇടിച്ച് പ്രേമനന് പരിക്കേറ്റു. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പരീക്ഷയെഴുതാൻ പോയ മകൾക്ക് സംഭവത്തിൻ്റെ മാനസിക വേദനയിൽ പരീക്ഷ നല്ലവണ്ണം എഴുതാൻ സാധിക്കാതെ പിതാവിനെ കാണാൻ ആശുപത്രിയിലെത്തുകയായിരുന്നു. സംഭവത്തില്‍ 4 ജീവനക്കാരായ സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍ കുമാര്‍, ഐഎന്‍ടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലന്‍ ഡോറിച്ച് എന്നിവരെ അന്വേഷണവിധേയരായി സസ്പെന്‍ഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha


























