ജാഥകൊണ്ടൊന്നും രാജ്യത്ത് കോണ്‍ഗ്രസ് രക്ഷപ്പെടില്ല; നരേന്ദ്ര മോദിയുടെ നായകത്വവും ബിജെപിയുടെ തിളക്കവും കുറയ്ക്കാനുള്ള ശേഷി രാഹുല്‍ ഗാന്ധിക്കില്ല, രാഹുലിന്റെ യാത്ര കേരളവും കര്‍ണാടകവും കടന്നാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും എത്ര പേര്‍ കൂടെ കാണുമെന്നുമുള്ള ചോദ്യം ബാക്കി!

കേവലമൊരു ജാഥകൊണ്ടൊന്നും രാജ്യത്ത് കോണ്‍ഗ്രസ് രക്ഷപ്പെടില്ല. കേവലം രണ്ടു സംസ്ഥാനങ്ങളില്‍ ഭരണവും ആറ് സംസ്ഥാനങ്ങളില്‍ മുഖ്യപ്രതിപക്ഷവുമായിരിക്കുന്ന കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ്‌കാരെയും ഉണര്‍ത്താന്‍ ജോഡോ പദയാത്രയ്ക്ക സാധിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവരും ഗോതമ്പ് ചപ്പാത്തി കഴിക്കുന്നവരും ഇന്ത്യയില്‍ വിശ്വസിക്കുന്നില്ല. നരേന്ദ്ര മോദിയുടെ നായകത്വവും ബിജെപിയുടെ തിളക്കവും കുറയ്ക്കാനുള്ള ശേഷി രാഹുല്‍ ഗാന്ധിക്കില്ല, ബിജെപിയെ വീഴ്ത്താനുള്ള ആള്‍ബലം കോ്ണ്‍ഗ്രസ് പാര്‍ട്ടിക്കുമില്ല. കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് 3,500 കിലോമീറ്റര്‍ ദൂരം ഒരു ദേശീയ നേതാവ് പദയാത്ര നടത്തുന്നത് അത്ര സാധാരണമല്ല. എന്നാല്‍ രാഹുലിന്റെ യാത്ര കേരളവും കര്‍ണാടകവും കടന്നാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും എത്ര പേര്‍ കൂടെ കാണുമെന്നുമുള്ള ചോദ്യം ബാക്കി നില്‍ക്കുന്നു. രാജ്യത്തുടനീളം നടപ്പ് എന്നു പറയുന്നത് ചില്ലറ അധ്വാനമല്ല.
മുന്‍പ്1983 ല്‍ ജനതാപാര്‍ട്ടി പ്രസിഡന്റായിരുന്ന എസ്. ചന്ദ്രശേഖര്‍ നടത്തിയ ഭാരതയാത്ര മാത്രമാണ് ഇതിനൊരപവാദം. 1991 ല്‍ ബി.ജെ.പി പ്രസിഡന്റായിരുന്ന മുരളീ മനോഹര്‍ ജോഷി കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് യാത്ര നടത്തിയെങ്കിലും അതു വാഹനമാര്‍ഗ്ഗമായിരുന്നു. സമാനമായ രീതിയില്‍ എല്‍കെ അഡ്വാനി നടത്തിയ രഥയാത്രയും ചരിത്രത്തില്‍ ഇടം നേടി. അതേ സമയം 2022ലെ വരാനിരിക്കുന്ന ചുട്ടുപൊള്ളുന്ന വെയിലില്‍ രാഹുല്‍ ഗാന്ധി തെക്കു വടക്ക് നടന്നാല്‍ കോണ്‍ഗ്രസ് ഉണരുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
രാജ്യത്തെമ്പാടും അണികളെ തിരഞ്ഞെടുപ്പിന് സന്നദ്ധരാക്കുകയെന്നതാണ് പദയാത്രയുടെ പ്രാഥമികമായ ലക്ഷ്യം. രണ്ടാം യുപിഎ സര്‍ക്കാരിനുശേഷം അഥവാ അഡ്വാനിയെ ഒതുക്കി നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തില്‍ എത്തിയതിനുശേഷം 2014 ലും 2019 ലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലും പഞ്ചാബിലും ഒഴികെ കോണ്‍ഗ്രസ് ഇന്ത്യയില്‍ കച്ചിയടിച്ചില്ല.
മൂന്നക്കം തികയ്ക്കാന്‍ ശേഷിയില്ലാതെ കോണ്‍ഗ്രസ് രാജ്യത്ത് തകര്‍ന്നടിഞ്ഞുവെന്നു മാത്രമല്ല രാഹുല്‍ ഗാന്ധി അമേത്തിയില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ആ പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ കരകയറിയിട്ടില്ല. മാത്രവുമല്ല പിന്നീട് നടന്ന എട്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായ പരാജയങ്ങളാണ് ഈ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. നിലവില്‍ പാര്‍ട്ടിക്ക് രണ്ടു മുഖ്യമന്ത്രിമാരേയുളളൂ രാജസ്ഥാനിലെ അശോക് ഗെലോട്ടും ഛത്തിസ്ഗഢിലെ ഭൂപേഷ് ബാഗലും. ബീഹാര്‍, ജാര്‍ഖണ്ഡ് മന്ത്രിസഭകളില്‍ നാമമാത്രമായ പ്രാതിനിധ്യം ഉണ്ട്. കേരളം, കര്‍ണ്ണാടക, തെലുങ്കാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, അസാം, പഞ്ചാബ് എന്നിങ്ങനെ ഏതാനും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് മുഖ്യപ്രതിപക്ഷം. സംഗതി ഇങ്ങനെയൊക്കെയെങ്കിലും അടുത്തുവരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുന്നതാണ് രാഷ്ട്രീയ സാഹചര്യം.
ഉത്തര്‍ പ്രദേശ്, ഒഡീഷ, ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വിരലില്‍ എണ്ണാല്‍ പോലും എംഎല്‍എമാരില്ലാത്ത ദയനീയ സാഹചര്യമാണുള്ളത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു പുറത്തായിട്ട് 55 വര്‍ഷമാകുന്നു. ബംഗാളില്‍ 45 വര്‍ഷമായി കോണ്‍ഗ്രസിന് ഭരണമില്ല. ഇതോടകം നാലു സംസ്ഥാനങ്ങളില്‍ പിസിസി പ്രസിഡന്റുമാരും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളിലേക്ക് കൂറുമാറിയിരിക്കുന്നു. ഗോവയില്‍ ജയിച്ച എംഎല്‍എമാര്‍ ഒന്നടങ്കം ബിജെപിയിലേക്കു ചേക്കേറി.
2019 മേയ് മാസത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞ ദിവസം കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു പോയതാണ് രാഹുല്‍ഗാന്ധി. അന്നുമുതല്‍ ഇന്നുവരെ പാര്‍ട്ടിക്ക് സ്ഥിരം അദ്ധ്യക്ഷനില്ല. പ്രായാധിക്യവും അനാരോഗ്യവും കൊണ്ടു ബുദ്ധിമുട്ടുന്ന സോണിയഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരുകയും ചെയ്യുന്നു. പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ രക്ഷപ്പെടില്ലെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അതിനിടെ പാര്‍ട്ടിയിലെ 23 മുതിര്‍ന്ന നേതാക്കള്‍ ഒരു ഗ്രൂപ്പായി ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അവരില്‍ പ്രമുഖരായ രണ്ടു പേര്‍ കപില്‍ സിബിലും ഗുലാംനബി ആസാദും പാര്‍ട്ടി വിട്ടുപോവുകയും ചെയ്തു. നാലു ദേശീയ നേതാക്കള്‍ ഏതു നിമിഷവും പാര്‍ട്ടി വിട്ടുപോയേക്കാം.
ഇതിനിടയിലാണ് ഒന്നര വര്‍ഷം മുന്നിലുള്ള ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഹുല്‍ നടപ്പുയാത്രയ്ക്കിറങ്ങിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും അടുത്തവര്‍ഷം പകുതിയോടെ കര്‍ണ്ണാടകത്തിലും ഒക്ടോബര്‍ നവംബറിലായി രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വരികയാണ്. അവയ്ക്കു തൊട്ടുപിന്നാലെയാണ് 2024 ല്‍ പൊതു തിരഞ്ഞെടുപ്പു വരുന്നത്. സംഘടനാ സംവിധാനം തീര്‍ത്തും ശിഥിലമായിത്തീര്‍ന്ന ഗംഗാസമതലത്തില്‍ നൂറു പേര്‍ പോലും രാഹുലിന്റെ യാത്രയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നു തോന്നിയാല്‍ സഖ്യകക്ഷികളില്‍ പലതും മറുകണ്ടം ചാടാന്‍ സാധ്യതയുണ്ട്. എന്‍.സി.പി, ഡി.എം.കെ, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ (യു), താക്കറെ ശിവസേന , ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളിം ലീഗ് എന്നിവരെയൊക്കെ ഒരു പക്ഷെ കോണ്‍ഗ്രസിനെ വിട്ടുപോയേക്കാം.
സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ബിജുജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കാന രാഷ്ട്രസമിതി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി എന്നിവയൊക്കെ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തുല്യഅകലം പാലിക്കുന്നവയാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് ഇവരില്‍ ആരൊക്കെ കോണ്‍ഗ്രസിനൊപ്പം കൂടുമെന്നതിലും വ്യക്തതയില്ല. ബി.ജെ.പിയുടെ ഒരേയൊരു ബദല്‍ കോണ്‍ഗ്രസ് ആണെന്നുറപ്പിക്കാനും പാര്‍ട്ടിയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവ് താനാണെന്ന് സ്ഥാപിക്കാനും ഈ പദയാത്രയിലൂടെ രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നു. എന്നാല്‍പ്പോലും 2024 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തനിച്ച് നൂറിലധികം സീറ്റുകള്‍ നേടാനാവുമെന്ന് എന്നുറപ്പില്ല. ഘടകകക്ഷികളെക്കൂടി ചേര്‍ത്താലും നൂറ്റന്‍പതോ നൂറ്ററുപതോ വരെയേ എത്താന്‍ കഴിയൂ. കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കെട്ടുറപ്പുള്ള ഫലപ്രദമായ പ്രതിപക്ഷമായി തീരാനെങ്കിലും രാഹുലിനു കഴിയുമോ എന്നതാണ് രാഷ്ടം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha


























